കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടം നല്കിയ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ 1344 വാര്‍ഡുകളില്‍ ശുചിത്വ സമിതിയും ശുചിത്വസഭയുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. വീടുകളിലെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് വാര്‍ഡിലുളള എല്ലാ വീടുകളിലും സമിതിയുടെ നേതൃത്വത്തില്‍ ഒന്നാം ഘട്ടപരിശോധന പൂര്‍ത്തിയായി. കൊതുകു നിവാരണത്തിന് ഫോഗിങ്, മരുന്ന് തളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും ഹരിജന്‍ കോളനികളിലും പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ സി.എ ലത പറഞ്ഞു. ആശ-അങ്കണവാടി-തൊഴിലുറപ്പ് പ്രവര്‍ത്തകരും റസിഡന്‍സ് അസ്സോസിയേഷനുകളും പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷനും ശുചിത്വമിഷനും 10,000 രൂപ വീതം നല്‍കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം. എംഎല്‍എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: