കണ്ണൂര്‍: ഇന്നലെ മംഗലാപുരം ആശുപത്രിയില്‍ അന്തരിച്ച ദുബായിയിലെ പ്രമുഖ വ്യവസായി കൊടക്കാട്ടേരി പുതിയവീട്ടില്‍ ശ്രീധരന് നമ്പ്യാര്‍ ആയിരക്കണക്കിന് മലയാളികള്‍ക്ക് കാരുണ്യത്തിന്റെ ജീവിത വഴികാട്ടിയായ വ്യവസായി. സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും അദ്ദേഹം ദുരിതമനുഭവിക്കുന്ന നിര്‍ധനരെ മറന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിശബ്ദമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
രണ്ടുവര്‍ഷം മുന്‍പ് ഇദ്ദേഹം മുന്‍കയ്യെടുത്ത് കണ്ണാടിപ്പറമ്പില്‍ നടത്തിയ അതിരുദ്ര മഹായജ്ഞം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിഞ്ഞ നാലു വര്‍ഷക്കാലമായി കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ശിവക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞങ്ങള്ക്ക് നേതൃത്വം നല്കിയതും അദ്ദേഹമായിരുന്നു. കൂടാതെ ജില്ലയിലെ വിരവധി ക്ഷേത്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ അദ്ദേഹം നല്കിപ്പോന്നിരുന്നു. മാത്രമല്ല, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും രോഗികള്‍ക്ക് ചികിത്സാച്ചെലവുകളും അദ്ദേഹം നല്കി വന്നിരുന്നു. പതിനഞ്ചോളം പേര്‍ക്ക് സ്വന്തം പണം ഉപയോഗിച്ച് പെന്ഷന് നല്കി വരികയും ചെയ്യുന്നുണ്ട്. മരണ വിവരമറിഞ്ഞതോടെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ തൊഴിലാളികളും കണ്ണാടിപ്പറമ്പ് ജനതയും കടുത്ത ദുഃഖത്തിലായി.
കണ്ണൂരിലെ കണ്ണാടിപ്പറമ്പ് സ്വദേശിയായ ശ്രീധരന് 1978 ലാണ് തൊഴില്‍തേടി ദുബായിലെത്തിയത്. പിന്നീട് 1994 ല്‍ അല്‍ റെയാമി ഗ്രൂപ്പ് സ്ഥാപിച്ചു. ആന്ധ്രാപ്രദേശില്‍ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു. ജീവനക്കാരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സ്വദേശമായ മയ്യില്‍, നാറാത്ത്, കണ്ണാടിപ്പറമ്പ് പ്രദേശങ്ങളിലുള്ളവരാണ്.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വര്‍ഷമായി ഇംഗ്ലണ്ട്, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: