കേരളത്തിലെ മതേതരമെന്ന് വാഴ്ത്തപ്പെടുന്ന ഭരണകൂടം ഹിന്ദുമത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ കയ്യടക്കിവച്ച് പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു. മതവിശ്വാസിയുടെ ആരാധനാലയങ്ങളില്‍ എന്തുനടക്കണമെന്നും എങ്ങനെ നടക്കണമെന്നും മതവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ തീരുമാനങ്ങളെടുക്കുന്നു. ജീവിതത്തിലൊരിക്കലും അമ്പലത്തില്‍ പോകുകയോ കുളിച്ച് തൊഴുകയോ ചെയ്തിട്ടില്ലാത്തവര്‍ അമ്പലങ്ങളെ നയിക്കുന്നു. ഇത് അനീതിയാണ്.
തൃശ്ശൂര്‍ ജില്ലയിലെ പാര്‍ത്ഥസാരഥി ക്ഷേത്രമാണ് പിണറായി സര്‍ക്കാര്‍ ആദ്യമായി കയ്യടക്കിയത്. എറണാകുളത്തെ തിരുമല ക്ഷേത്രത്തില്‍ അതിന്റെ കേളികൊട്ട് ആരംഭിക്കുകയും ചെയ്തു. ഇവയെ കൂടാതെ നടവരവ് കൂടുതലുള്ള പല ക്ഷേത്രങ്ങളിലും കമ്മ്യൂണിസ്റ്റ് കഴുകന്മാരുടെ കണ്ണുകള്‍ പതിഞ്ഞതായി അറിയുന്നു.
ഗുരുവായൂരിലെ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം അരനൂറ്റാണ്ടുകാലം മുമ്പുവരെ അന്തിത്തിരിയും നറുക്കലനിവേദ്യവും നടത്തുവാന്‍ നിവൃത്തിയില്ലാത്ത നിലയില്‍ പരാധീനതയിലായിരുന്നു. ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ ക്ഷേത്രവും ചുറ്റുമതിലും കെട്ടിടങ്ങളുമൊന്നുമില്ലായിരുന്നു.
ആ ക്ഷേത്രത്തെക്കുറിച്ച് ആ നാട്ടിലുള്ള ഭക്തജനങ്ങള്‍ക്ക് ഒരു പരാതിയുമുണ്ടായിരുന്നില്ല.
കാര്യക്ഷമവും ഭക്തജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ അനുസരിച്ചും ക്ഷേത്രാചാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുമാണ് ഭരണസമിതി ക്ഷേത്രപാലനം നടത്തിയിരുന്നത്. അവിടത്തെ കണക്കെഴുത്തും പണമിടപാടുകളും കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്നു കോടതി നിരീക്ഷിച്ചതുമാണ്. ക്ഷേത്രം ഏറ്റെടുക്കുവാന്‍ പറഞ്ഞിട്ടില്ല. പരിശോധിക്കുവാന്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. സിപിഎമ്മിന്റെ തൊഴിലാളി വിഭാഗമായ സിഐറ്റിയുവില്‍ ചേര്‍ന്ന ക്ഷേത്രം ജീവനക്കാരാണ് പരാതിക്കാര്‍. പാര്ത്ഥസാരഥിക്കുപകരം വിപ്ലവനായകനായ ചെഗ്വേരയുടെ ചിത്രം ക്ഷേത്രത്തില്‍വച്ച് മുദ്രാവാക്യം വിളിച്ച് കുപ്രസിദ്ധി നേടിയവരുമാണിവര്‍. ദേവസ്വം ബോര്‍ഡ് ഈ ക്ഷേത്രം ഏറ്റെടുത്താല്‍ ബോര്‍ഡിന്റെ ജീവനക്കാരാകുമെന്നും ജോലി സ്ഥിരതയും വേതന വര്‍ദ്ധനവും ലഭിക്കുമെന്നുമുള്ള ധാരണയാണ് അവരെ കൊണ്ട് ഇത് ചെയ്യിച്ചതെന്നറിയുന്നു.
ഈ പാര്‍ട്ടി ബന്ധമാണ് കേട്ടപാതി കേള്‍ക്കാത്ത പാതി ഇണ്ടാസ് പുറപ്പെടുവിക്കുന്നതിന് ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്ന് അനുമാനിക്കാം. ഇങ്ങനെ ഒരു സ്വജനപക്ഷപാതമില്ലെങ്കില്‍ ക്ഷേത്രം ഏറ്റെടുക്കേണ്ട കാര്യമില്ല. അവിടെ വല്ല പിശകുമുണ്ടെങ്കില്‍ അത് പരിശോധിച്ച് തിരുത്തുവാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. കോടതി ഉദ്ദേശിച്ചത് അതുമാത്രമാകാനേ വഴിയുള്ളൂ. ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും ഭക്തജനങ്ങളുടെ താത്പര്യങ്ങള്‍ക്കും നല്ലത് അതായിരുന്നു. അതിനുപകരം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നവര്‍ കേവലം പാര്ട്ടിക്കാര് മാത്രമായി മാറി. ക്ഷേത്രം നശിച്ചാലും വേണ്ടില്ല, സഖാക്കളുടെ താത്പര്യം സംരക്ഷിക്കണമെന്ന ഒറ്റ ചിന്തവച്ച് ക്ഷേത്രം ഏറ്റെടുക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരിക്കല്‍ ക്ഷേത്രം എത്തിപ്പെട്ടാല്‍ അത് മുതലയുടെ വായില്‍ അകപ്പെട്ട ഇരയുടെ കാര്യം പോലെയാകും. പിന്നെ വിട്ടുകിട്ടല്‍ എളുപ്പമല്ല.
ദേവസ്വം ബോര്‍ഡുകള്‍ പാര്‍ട്ടി താത്പര്യത്തിനുമാത്രം മാനം കല്പിക്കുന്ന സ്ഥാപനങ്ങളായി അധഃപതിച്ചുപോയി എന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍ വേണ്ടത്ര വന്നിട്ടുണ്ടാകില്ല. നീതി നടപ്പാക്കണം എന്ന സദുദ്ദേശ്യത്തില്‍ ഉണ്ടാകുന്ന വിധികളെ ബോര്‍ഡ് ദുരുപയോഗപ്പെടുത്തുകയാണ്. ക്ഷേത്രത്തിന്റേയും ഭക്തജനങ്ങളുടേയും ശ്രേയസ്സിനുപകരിക്കാത്ത തീരുമാനം എവിടെനിന്നുണ്ടായാലും അത് ശിരസാവഹിക്കുവാന്‍ ഭക്തജനങ്ങള്ക്കാകില്ല. അതുകൊണ്ട് അവര്‍ ശക്തമായി സമരരംഗത്ത് ഉറച്ചുനില്‍ക്കുകയാണ്. എത്ര ത്യാഗങ്ങള്‍ സഹിച്ചാലും ക്ഷേത്രം തിരിച്ചു മേടിക്കും എന്ന് അവര്‍ പറയുന്നു. അതാണ് നടക്കേണ്ടതും.
എറണാകുളത്തെ പ്രശസ്തമായ ക്ഷേത്രമാണ് തിരുമല. ഭാഷാന്യൂനപക്ഷ വിഭാഗമായ ഗൗഡസാരസ്വത സമൂഹത്തിന്റെ പരിപാലനത്തിലാണ് ആ ക്ഷേത്രമുള്ളത്. തനത് വ്യക്തിത്വം പുലര്‍ത്തുന്ന സമുദായവും ക്ഷേത്രവുമാണിത്. അതെല്ലാം തകര്‍ക്കുവാനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് അടിസ്ഥാനം. പ്രാദേശിക നേതാവ് നല്കിയ പരാതി സംസ്ഥാന ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന പാര്‍ട്ടി നേതാവായ മുഖ്യമന്ത്രി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. അത് കിട്ടിയ താമസം, ക്ഷേത്രത്തിലേക്ക് ഇണ്ടാസുമായി ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി. ക്ഷേത്ര വിശ്വാസികളും ഹിന്ദു സംഘടനകളും ശക്തമായി രംഗത്തുവരികയും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തതുകൊണ്ട് ജനരോഷം ഭയന്ന് ഇപ്പോള്‍ ഒരുകാല് പിന്നോട്ട് വച്ചിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് കാണുന്ന ക്ഷേത്രങ്ങളൊക്കെ ഭക്തജനങ്ങള്‍ ഉണ്ടാക്കിയതാണ്. അവര്‍ നല്കിയ വഴിപാടുകളും സംഭാവനകളും ഉപയോഗിച്ചാണ് ഓരോ കല്ലും വാങ്ങിവച്ചിരിക്കുന്നത്. അവിടത്തെ പൂജകള്‍ക്കും നടത്തിപ്പിനും ആവശ്യമായ പണം മുഴുവന്‍ നല്‍കുന്നതും ഭക്തജനങ്ങളാണ്. കേരള സര്‍ക്കാരിന്റെ ഒരു രൂപയും ക്ഷേത്ര നിര്‍മ്മാണത്തിനുവേണ്ടി ചെലവഴിച്ചിട്ടില്ല. ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്നതല്ലാതെ ദേവസ്വം ബോര്‍ഡിന് മറ്റ് ധനാഗമമാര്ഗ്ഗങ്ങളൊന്നുമില്ല. അതുകൊണ്ട് ബോര്‍ഡ് മുടക്കുന്ന പണവും ഭക്തരുടേതാണ്.
അതിനാല്‍ ഇത്തരം ക്ഷേത്രങ്ങളുടെ ഭരണനിര്‍വ്വഹണത്തിനുള്ള അവകാശവും ഭക്തര്‍ക്കുതന്നെ നല്‍കേണ്ടതാണ്. അവര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം. അത് നിഷേധിച്ച്കൊണ്ട് മതേതര സംവിധാനമായ സര്‍ക്കാര്‍ ഈ മതസ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതും കയ്യടക്കുന്നതും അന്യായമാണ്. അത് മതവിശ്വാസത്തിലുള്ള കൈകടത്തലുമാണ്. അതുകൊണ്ട് സര്‍ക്കാര്‍ നിയന്ത്രണത്തിനുള്ള ക്ഷേത്രങ്ങളെല്ലാം ഭക്തജനങ്ങള്‍ക്ക് വിട്ടുനല്‍കേണ്ടതാണ്. അവിടെ ലഭിക്കുന്ന പണം ഭക്തരുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കുവാന്‍ ക്ഷേത്രം ഭാരവാഹികളെ അനുവദിക്കണം.
ഹിന്ദുക്കളുടെ ക്ഷേത്രങ്ങളെ ഏറ്റെടുക്കുകയും കയ്യടക്കിവയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ക്രിസ്ത്യാനികളുടേയും മുസ്ലിങ്ങളുടേയും ദേവാലയങ്ങളിലേക്ക് തിരിഞ്ഞുനോക്കുവാന്‍പോലും മടിക്കുന്നു. ഇത് നഗ്നമായ മതവിവേചനമാണ്. ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ്. മതേതര തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പള്ളികളില്‍ കിട്ടുന്ന ധനമുപയോഗിച്ച് അവര്‍ ആശുപത്രികളും അനാഥാലയങ്ങളും സ്കൂളുകളും കോളജുകളും മറ്റും നിര്‍മ്മിക്കുന്നു. കുട്ടികളെ അവരവരുടെ മതതത്ത്വങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അഭ്യസിപ്പിക്കുന്നു. അങ്ങനെ അവര്‍ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളില്‍ വന്‍പുരോഗതി കൈവരിക്കുന്നു.
ഹിന്ദുക്കളുടെ അമ്പലങ്ങളിലും കോടിക്കണക്കിന് രൂപ വരുമാനമുണ്ട്. കിലോക്കണക്കിന് സ്വര്‍ണ്ണവും വെള്ളിയും കെട്ടിയിരിക്കുന്നുമുണ്ട്. പക്ഷെ, ഹിന്ദു ഭക്തര്‍ക്കുവേണ്ടി ഒരുരൂപയും ചെലവഴിക്കുന്നില്ല. അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പള്ളിക്കൂടങ്ങളില്ല. ഉന്നതതല വിദ്യാഭ്യാസത്തിന് സീറ്റും ചോദിച്ചുകൊണ്ട് പാതിരിയുടേയും മൗലവിയുടേയും പിന്നാലെ നടക്കേണ്ട അവസ്ഥയിലാണവര്‍. ചികിത്സിക്കുവാന്‍ ആശുപത്രികളില്ലാത്തതുകൊണ്ട് പാവം ഭക്തര്‍ വേദന കടിച്ചിറക്കി കഴിയുന്നു. കയറിക്കിടക്കുവാന്‍ ഒരു ഇടമില്ലാത്തതുകൊണ്ട് ഗുരുവായൂരും ചോറ്റാനിക്കരയിലും പോലും വൃദ്ധമാതാപിതാക്കള്‍ അലയുന്നു. മറ്റ് മതസ്ഥര്‍ ചെയ്യുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളിലെ പണം ഹിന്ദുക്കളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കാത്തതുകൊണ്ടാണ് ഹിന്ദുക്കള്‍ ഇന്ന് ന്യൂനപക്ഷങ്ങളെക്കാളും ബഹുദൂരം പിന്നാക്കമായി പോയത്. ശ്രീകോവിലിലിരിക്കുന്ന ഭഗവാന് ദീനബന്ധുവും സാധുരക്ഷകനുമാണെങ്കിലും ഭരണം നടത്തുന്നവര്‍ക്ക് അതൊന്നുമില്ലാത്തത് ഹിന്ദുവിന്റെ ദുര്യോഗമാണ്.
ക്ഷേത്രഭരണത്തില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഭക്തജനങ്ങള്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ തത്കാലം സമാധാനിപ്പിക്കുവാന്‍ വേണ്ടി ഒരു കമ്മീഷനെ വയ്ക്കും, അത്രമാത്രം. പിന്നെ ആ റിപ്പോര്‍ട്ട് എവിടെയെങ്കിലും പൊടിപിടിച്ചുകിടക്കും. ആരും തിരിഞ്ഞുനോക്കുകപോലുമില്ല. ക്ഷേത്രഭരണത്തില്‍ ഭക്തജനങ്ങള്‍ക്ക് പങ്കാളിത്തം കൊടുക്കുവാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് റിപ്പോര്‍ട്ടുകളെ അവഗണിക്കുന്നത്.
ഇതില്‍ പല കമ്മീഷനുകളും സര്‍ക്കാര്‍ നോമിനികള്‍ ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് ശരിയെല്ലന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡുകളുടെ ഭരണചുമതല ഭക്തജനങ്ങള്‍ തെരഞ്ഞെടുക്കുന്ന കമ്മിറ്റികളെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ കാര്യത്തില്‍ ഏറ്റവും പ്രായോഗികവും സമഗ്രവുമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത് കെ.പി. ശങ്കരന്‍നായര്‍ കമ്മീഷനാണ്. ഓരോ ക്ഷേത്രത്തിലും ദര്‍ശനത്തിനുവരുന്ന ഭക്തരുടെ രജിസ്റ്റര്‍ ഉണ്ടാക്കി അതില്‍നിന്നും ജനാധിപത്യ രീതിയില്‍ വേണം ഭരണസമിതിയെ തെരഞ്ഞെടുക്കുവാന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയക്കാരായ എംഎല്‍എമാരല്ല തെരഞ്ഞെടുക്കേണ്ടത്.
ക്ഷേത്രങ്ങളില്‍നിന്നും വരുന്ന ഭക്തജന പ്രതിനിധികളായിരിക്കണമെന്നും ശങ്കരന്‍നായര്‍ കമ്മീഷന് നിര്‍ദ്ദേശം വച്ചിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതികളും ഹിന്ദു സംഘടനകളുമൊക്കെ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ കൈ അയയും എന്നുള്ളതുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍മാത്രം ഇത് കണ്ടില്ലെന്ന് നടിക്കുന്നു. അങ്ങനെ ക്ഷേത്രങ്ങളില്‍ അവരുടെ അധീശത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: