വര്‍ഷങ്ങളായി കേരളത്തിലെ കാമ്പസുകള്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടത്തിന്റെ കേന്ദ്രങ്ങളാണ്. രക്ഷിതാക്കളില്‍ പലരും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സ്വകാര്യസ്കൂളുകൡലേക്ക് മക്കളെ അയച്ച് പഠിപ്പിക്കാന്‍ തുടങ്ങി.
അത് പൊതുവിദ്യാഭ്യാസത്തിന്റെ അധഃപതനത്തിനും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വര്‍ധനക്കും കാരണമായി. ക്രമേണ കാമ്പസ് രാഷ്ട്രീയത്തിനെതിരെ ജനരോഷമുയരുകയും, കോടതിയുടെ ഇടപെടല്‍ ഉണ്ടാവുകയും ചെയ്തു. അങ്ങനെ കാമ്പസുകളില്‍ സമാധാനം സാവധാനം തിരിച്ചുവരികയും നല്ലരീതിയില്‍ ക്ലാസുകള്‍ നടക്കുവാനും തുടങ്ങി. ഇതില്‍ സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍ക്കും വിദ്യാര്‍ത്ഥിസംഘടനകള്‍ക്കും നിരാശയുണ്ടായിരുന്നു എന്നുവേണം കരുതാന്‍.
എന്നാല്‍ ഈ അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍- ജിഷ്ണു പ്രണോയിയുടെ മരണവും ലോ അക്കാദമി പ്രശ്നവുമൊക്കെ- കാമ്പസ് രാഷ്ട്രീയമെന്ന മഹാശാപത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുമ്പോള്‍ പോലീസുകാര്‍ നോക്കിനില്ക്കുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാല്‍ ഉടന്‍ ആ സ്ഥാപനം അടിച്ചുതകര്‍ക്കുന്നു. സ്ഥാപനമേധാവിക്കും അധ്യാപകര്‍ക്കും നേരെ കൈയേറ്റശ്രമങ്ങള്‍ ഉണ്ടാകുന്നു.
അതിക്രമങ്ങള്‍ക്കെതിരെ ഒരു വാക്കുപോലും ഉരിയാടാതെ ബുദ്ധിജീവികളും സാംസ്കാരിക നായകന്മാരും മൗനം ഭജിക്കുന്നു. എന്തിനേറെ പറയുന്നു, മുഖ്യമന്ത്രിവരെ വിദ്യാര്‍ത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടത്തെ അപലപിക്കാന്‍ മടിക്കുന്നു.
ഈയൊരവസ്ഥയില്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ എങ്ങനെയാണ് മികവിന്റെ കേന്ദ്രങ്ങളാകുകയെന്ന് മനസിലാകുന്നില്ല. കാമ്പസ് രാഷ്ട്രീയം ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍, വിദ്യാര്‍ത്ഥിസംഘടനകളുടെ അഴിഞ്ഞാട്ടത്തിന് തടയിടാനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണം. ഏത് വിദ്യാര്‍ത്ഥി സംഘടന പഠിപ്പുമുടക്കിയാലും, അന്നേദിവസം ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന അവസ്ഥയാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവരുന്ന പഠിപ്പുമുടക്ക് സമരമെങ്കിലും സര്‍ക്കാര്‍ നിരോധിക്കണം.
വിദ്യാര്‍ത്ഥി സംഘടനകളെ അഴിഞ്ഞാടാന്‍ വിട്ടാല്‍ ഭാവിയില്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനു പകരം കലാപകേന്ദ്രങ്ങളായി മാറും.
ബെന്നി സെബാസ്റ്റ്യന്‍,
ചിറ്റാരിക്കല്‍, കാഞ്ഞങ്ങാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: