തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ആത്മീയ തേജസ്സായ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍ ഉദയം കൊണ്ടത്. അതേ കണ്ണമ്മൂലയില്‍ നിന്നാണ് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഉത്ഭവിച്ചത്. ശ്രീചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം കൂടിയായ പന്മന ആശ്രമത്തില്‍ ഒന്നരവര്‍ഷത്തോളം താമസിച്ച് സംന്യാസം സ്വീകരിക്കാന്‍ അര്‍ഹതയില്ലാതെ, മന്ത്രദീക്ഷപോലും നേടാതെ സ്ഥലംവിട്ട ശ്രീഹരി എന്ന വ്യക്തി സ്വയം ഒരു സംന്യാസിനാമവും വസ്ത്രവും സ്വീകരിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ തന്ത്രവും മന്ത്രവും കുതന്ത്രവും പതിവാക്കിയെന്നാണ് ഇപ്പോള്‍ പരക്കെ അറിഞ്ഞുകൊണ്ടിരിക്കുന്നത്.
പലനാള്‍ കള്ളന് ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നു. ആറുവര്‍ഷത്തോളം ഒരു വീടിനെ വരുതിയില്‍ നിര്‍ത്തി പെണ്ണും പണവും ഇഷ്ടംപോലെ അനുഭവിച്ചുപോന്നതിന്റെ ശിക്ഷ വെട്ടുകത്തിയിലൂടെയായി. ജനനേന്ദ്രിയം നഷ്ടപ്പെട്ട ഈ കള്ളസ്വാമി ഒടുവില്‍ ആശുപത്രി കിടക്കയിലായി. മന്ത്രശക്തിയോ ആത്മശുദ്ധിയോ ഇല്ലാത്ത ഇത്തരം കശ്മലന്മാര്ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ ലഭിക്കണം. ആത്മീയ വ്യാപാരികളായ ഇത്തരം അവതാരങ്ങള്‍ ജാതി, മത, ഭാഷ, പ്രദേശ ഭേദമില്ലാതെ പടരുകയാണോ എന്ന സംശയം ഉയരുകയാണ്. മാര്‍പാപ്പയ്ക്ക് പോലും മാപ്പപേക്ഷ ആവര്‍ത്തിക്കേണ്ടിവരുന്നു. ദൈവത്തിന്റെ വഴിയില്‍ മുന്നേ നടക്കുന്നവര്‍ തൊട്ടുനില്‍ക്കുന്നവരെ പിച്ചിച്ചീന്തുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. പള്ളിമേടകളിലും മദ്രസകളിലും എന്തിന് കുടുംബത്തിനകത്തുപോലും ശ്ലീലമായവയല്ല കേള്‍ക്കുന്നത്. കാവിയുടുത്തും പേക്കൂത്തുകള്‍ നടത്തുന്നു എന്നാണ് കണ്ണമ്മൂല സംഭവം തെളിയിച്ചത്.
എല്ലാ കാവിധാരികളും ശുദ്ധരാണെന്നു കരുതാനാവില്ല. എല്ലാ ആശ്രമങ്ങളും വിശുദ്ധര്‍ മാത്രമുള്ളതാണെന്നും പറയാനാവില്ല. ആത്മീയതയും ആത്മീയ വ്യവസായവും തിരിച്ചറിയപ്പെടേണ്ടതുണ്ട്. സ്വാന്തസ്സുഖായ എന്നത് സ്വന്തം സുഖത്തിനുള്ള മാര്‍ഗ്ഗമാണെങ്കില്‍ സംന്യാസം ആദികാലത്തെ പോലെ ജനവാസമില്ലാത്ത ഗുഹകളിലേക്കു പോകട്ടെ. സാമൂഹ്യമാറ്റത്തിനും ജനക്ഷേമത്തിനുമാണെങ്കില്‍ മറയില്ലാത്ത സേവനമായി ആദ്ധ്യാത്മികത മാറട്ടെ. വ്യാജന്മാര് തിരിച്ചറിയപ്പെടട്ടെ. ഡീ മോണിറ്റൈസേഷന് സാമ്പത്തിക രംഗത്തെ ശുദ്ധീകരിച്ചതുപോലെ, ആദ്ധ്യാത്മിക രംഗത്ത് ശുദ്ധീകരണം വേണം; അതിന് സ്വയം വെളിപ്പെടുത്തലിന്റെ കാലമായിരിക്കുന്നു. എന്താണ് സംന്യാസം, ആരാണ് സംന്യാസി എന്ന ചോദ്യത്തിന് മറുപടി ഒറ്റവാക്കിലോ വാക്യത്തിലോ പറയാവതല്ല.
സംന്യാസം അനുഷ്ഠിക്കുന്നവരില്‍, സംന്യാസ പാതയില്‍ ചരിക്കുന്നവരില്‍ കാണുന്ന പൊതുലക്ഷണങ്ങളേയും ചിഹ്നങ്ങളേയും സംന്യാസമാണെന്ന് ധരിക്കുകയും, അത്തരക്കാര്‍ അനുഷ്ഠിക്കുകയോ ആചരിക്കുകയോ ചെയ്യുന്നവ സംന്യാസമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുമ്പോഴാണ് സംന്യാസിമാര്‍ക്കിടയില്‍ വ്യാജ സംന്യാസിമാര്‍ ഉണ്ടാകുന്നത്.
സംന്യാസത്തിന്റെ അതിഗഹനമായ നിര്‍വചനവും നിരൂപണവും ഒഴിവാക്കി, കര്‍മ്മ സംന്യാസിയായി സ്വയം ജീവിച്ച് ലോകമാതൃകയായ സ്വാമി വിവേകാനന്ദന് നടത്തിയ നിരീക്ഷണങ്ങളിലേക്കു തിരിഞ്ഞാല്‍ കൂടുതല്‍ ലളിതവും എളുപ്പവുമായി.
രണ്ടാം തവണ വിദേശ യാത്രയ്ക്കു പുറപ്പെടും മുമ്പ് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ ഇളമുറ സംന്യാസിമാരോട് സ്വാമി പറഞ്ഞു. ”നിങ്ങളില്‍ സംന്യാസിമാരായിട്ടുള്ളവര്‍ പരന്മാര്ക്ക് ഉപകരിക്കണം; അതാണ് സംന്യാസമെന്നുവച്ചാലര്‍ത്ഥം. അതു ‘മരണത്തോടുള്ള സ്നേഹമാണ്,’ എന്നു വളരെ ചുരുക്കിപ്പറയാം. പ്രാപഞ്ചികര്‍ ജീവിതത്തെ സ്നേഹിക്കുന്നു, സംന്യാസിമാര്‍ മരണത്തെ സ്നേഹിക്കണം. നാം ഉണ്ണുന്നതു വഴി പോഷിപ്പിക്കപ്പെടുന്ന ശരീരം അന്യരുടെ സുസ്ഥിതിക്ക് ബലികഴിക്കാനല്ലെങ്കില്‍ ഉണ്ണുന്നതെന്തിന്? പുസ്തക വായനകൊണ്ട് നിങ്ങള്‍ പോഷിപ്പിക്കുന്ന മനസ്സ് ലോകത്തിനു മുഴുവന്‍ ബലികഴിക്കാനല്ലെങ്കില്‍പിന്നെ അതുകൊണ്ടെന്തു ഫലം? ആ മട്ടില്‍ അന്യര്‍ക്കുവേണ്ടി മരിക്കയാണ് നിങ്ങള്‍ ചെയ്യേണ്ടത്, അതല്ലെങ്കിലാണ് പൈശാചികത്വവും തീയതും.”
കമണ്ഡലുവും ഭിക്ഷാപാത്രവും രണ്ടാണ്; ആദ്യത്തേത് ത്യാഗമാണ്. പ്രവര്‍ത്തനവും പ്രഭാഷണവും ഒന്നല്ല; രണ്ടാമത്തേത് ആകര്‍ഷിക്കാന്‍ മാത്രമുള്ളതാണ്. ആദര്‍ശത്തിലധിഷ്ഠിതമായ, അനുഷ്ഠാനത്തില്‍ തീവ്രമായ, ആചാരത്തില്‍ അനുകരണീയമായ മാതൃകകളാകുന്നവര്‍ നിറത്തിന്റെയും നടപ്പിന്റെയും പ്രവൃത്തിയുടെയും ചിഹ്നങ്ങള്‍ക്ക് അതീതരാണ്. എന്നാല്‍, ഈ സംന്യാസ ലോകത്ത്, സ്വാമി വിവേകാനന്ദന് പറയുന്നു: ”… സാധാരണ കണ്ടുവരുന്ന ചില ഭ്രഷ്ടന്മാരുണ്ട്. തങ്ങളുടെ ആദര്‍ശത്തോളം ഉയരാന്‍ കഴിയാത്ത ദുര്‍ബ്ബലന്മാരും ദുഷ്ടരുമായ സംന്യാസികള്‍. അവരുടെമേല്‍ ശകാരവര്‍ഷം വേണ്ടതുതന്നെ.” സ്വാമി വിവേകാനന്ദന്റെ കാലത്ത് ശകാര വര്ഷമാണെങ്കില് ഇന്ന് ശസ്ത്രപ്രയോഗം വേണ്ടി വരുന്നത് ഇത്തരക്കാരുടെ ചെയ്തികള്‍കൊണ്ടാണ്. ഏറ്റവും പുതിയ വാര്‍ത്തയായ ശ്രീഹരി അത്തരക്കാരില്‍ ഒരാളാണ്.
സംന്യാസം അത്ര എളുപ്പ മാര്‍ഗ്ഗമല്ല, ”കാമ്യാനാം കര്‍മ്മണാം ന്യാസം സംന്യാസം കവയോ വിദുഃ ” എന്നാണ് ഭഗവദ് ഗീതയില്‍ വിവരിക്കുന്നത്. അതികഠിനമായ ജീവിതചര്യകളിലൂടെ ലൗകിമായ പ്രലോഭനങ്ങളെ അതിജീവിച്ച്, ജൈവികമായ ചോദനകളെ അടക്കി, ആത്മമോക്ഷാര്‍ത്ഥം നടത്തിപ്പോന്നിരുന്ന നിഷ്ഠാവൃത്തിയാണത്. കാലക്രമത്തില്‍ സ്വന്തം നേട്ടം സമൂഹത്തിനു പങ്കുവെക്കുന്ന സാമൂഹ്യവൃത്തികൂടിയായി. പലര്‍ക്കും ഇത് സാദ്ധ്യമല്ല, പാതിവഴിയില്‍ വീണവരാണ് അധികവും. അതോടെ ഈ വഴിയില്‍ കള്ളനാണയങ്ങളുമുണ്ടായി. കാവിയും കബളിപ്പിക്കല്‍ വേഷവുമായി ചിലര്‍ അധഃപതിപ്പിച്ചു. സമൂഹത്തിന്റെ ജാഗ്രതയാണ് ഇവിടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: