തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു.
2015 ലെ മികച്ച ഇഎസ്ഐ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണ ചടങ്ങ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്സി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തും.
ആലപ്പുഴ, പാലക്കാട്, തോട്ടട ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇഎസ്ഐ ആശുപത്രികളെ ആധുനികവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
ഒന്‍പത് ഇഎസ്ഐ ആശുപത്രികളില്‍ 1.08 കോടി രൂപ ചെലവഴിച്ച് കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിക്കും. എല്ലാ ആശുപത്രികളെയും കമ്പ്യൂട്ടര്‍വത്കരിക്കും. പുതിയതായി ആരംഭിക്കാന്‍ നിശ്ചയിച്ച 18 ഡിസ്പെന്‍സറികളില്‍ ആറെണ്ണം ഉടന്‍ തുടങ്ങും.
ഏക ഡോക്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളായ കോഴിക്കോട് മുക്കം, വയനാട് സുല്‍ത്താന്‍ ബത്തേരി, ഇടുക്കിയിലെ കുളത്തൂപ്പുഴ, മൂന്നാര്‍, പീരുമേട്, അടിമാലി എന്നിവിടങ്ങളിലാവും പ്രവര്‍ത്തനം ആരംഭിക്കുക. കശുവണ്ടി മേഖലയിലെ എല്ലാ തൊഴിലാളികളെയും ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളത്തിനും രണ്ടാം സ്ഥാനം നേടിയ പേരൂര്‍ക്കടയ്ക്കും ഡിസ്പെന്‍സറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചെറുവണ്ണൂരിനും രണ്ടാം സ്ഥാനം നേടിയ ആശ്രാമത്തിനുമുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ സമ്മാനത്തുക ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. അജിതാ നായര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സെക്രട്ടറി സീതാലക്ഷ്മി അമ്മ, സെന്‍ട്രല്‍ സോണ്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അനിത, ജോയിന്റ് ഡയറക്ടര്‍ എം.എസ്. ഗീതാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: