തൃശൂര്‍: കാലവര്‍ഷമെത്തി, ചീഞ്ഞുനാറി നഗരവും പരിസരങ്ങളും. 30ന് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. വീടും പരിസരവും ശുചിയാക്കാനുള്ള തയ്യാറെടുപ്പിന് ഇനി ഒരാഴ്ച മാത്രം. മഴയെത്തുന്നതോടെ പകര്‍ച്ചവ്യാധികളും തലപ്പൊക്കാന്‍ തുടങ്ങുകയായി.
മുന്‍ കരുതലെടുക്കേണ്ട കോര്‍പറേഷനും മുനിസിപ്പാലിറ്റികളും ഇപ്പോഴും നിസംഗത പാലിക്കുകയാണ്. നഗരത്തില്‍ എല്ലായിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നു. തൃശൂര്‍ നഗരത്തിന്റെ കുപ്പത്തൊട്ടിയായിരുന്ന ലാലൂരില്‍ മാലിന്യം നിക്ഷേപിക്കാന്‍ കഴിയാതായതോടെ മാലിന്യസംസ്കരണം എന്നത് നഗരവാസികള്‍ക്ക് ഒരു കീറാമുട്ടിയായി.
ശക്തന് സ്റ്റാന്‍ഡില്‍ ചെറിയ തോതില്‍ മാലിന്യസംസ്കരിക്കാനുള്ള പ്ലാന്റ് ഉണ്ടെങ്കിലും നഗരത്തിന്റെ മൊത്തം മാലിന്യം പേറാനുള്ള ശേഷി അതിനില്ല. അതുകൊണ്ടുതന്നെ വീടുകളിലേയും ഫ്ളാറ്റുകളിലേയും മാലിന്യമെല്ലാം പൊതുവഴിയില്‍ ഉപേക്ഷിക്കുകയാണ്. മാലിന്യ സംസ്കരണ ശേഷിയില്ലാതെ കൂണുകള്‍ പോലെ ഫ്ളാറ്റുകള്‍ പൊട്ടിമുളച്ചതാണ് നഗരത്തില്‍ മാലിന്യം കുന്നുകൂടാനുള്ള പ്രധാന കാരണം.
പണ്ട് മാലിന്യമെല്ലാം ലാലൂരിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് ആ മാലിന്യങ്ങളെല്ലാം നഗരവാസികള്‍ അവരവരുടെ റോഡുകളിലാണ് നിക്ഷേപിക്കുന്നത്.
ഇതില്‍ ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും ഉള്‍പ്പെടുന്നു. നഗരത്തില്‍ വിരലിലെണ്ണാവുന്ന അജൈവ മാലിന്യ പ്ളാന്റുകള്‍ കോര്പറേഷന് നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ കുപ്പിയും പ്ലാസ്റ്റിക്കും നിക്ഷേപിക്കുന്നവര്‍ വിരളം. പ്ലാസ്റ്റിക്കും മറ്റും കൂട്ടിയിട്ട് കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്.
നഗരത്തില്‍ എല്ലായിടത്തുനിന്നും ഉയരുന്നത് മാലിന്യപ്പുക മാത്രം. കാറ്ററിങ് യൂണിറ്റുകള്‍ ഉണ്ടാക്കുന്ന ഭക്ഷണ വേസ്റ്റും വിവാഹമുള്‍പ്പെടെയുള്ള ആഘോഷ വേളകളിലെ ഫുഡ് വേസ്റ്റുമെല്ലാം ആളുകള്‍ രാത്രിയുടെ മറവിലാണ് ഈ മാലിന്യ കൂമ്പാരങ്ങളില്‍ ്യൂനിക്ഷേപിക്കുന്നത്.
മഴക്കാലമാകുന്നതോടെ കത്തിക്കാന്‍ കഴിയാതെ മാലിന്യം ചീഞ്ഞ് നാറാന്‍ തുടങ്ങും. നിക്ഷേപിച്ചിടത്തുനിന്ന് അഴുകിയൊലിച്ച് വീടുകളിലേക്കും ഓടകളിലേക്കും ഇത് ഒലിച്ചിറങ്ങുന്നു. പകര്‍ച്ചവ്യാധികളെ സ്വയം ക്ഷണിച്ചുവരുത്തുന്ന അവസ്ഥ!
കണ്ണംകുളങ്ങര റോഡ് പരിസരത്ത് ഒഴിഞ്ഞ പറമ്പിലും തുറസ്സായ സ്ഥലത്തും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മാസങ്ങളായി ചിതറി കിടക്കുകയാണ്.
റെയില്‍വെ സ്റ്റേഷന് പിന്നിലെ ഒഴിഞ്ഞ പറമ്പിലും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങളാണ് കാണാനാവുക. പടിഞ്ഞാറെകോട്ടക്ക് സമീപമുള്ള മുന്‍ കോര്പ്പറേഷന് കൗണ്‍സില്‍ കുടിയൊഴിപ്പിച്ച സ്ഥലത്ത് മാലിന്യം കൂമ്പാരമായി പരന്നു കിടക്കുകയാണ്.
സമയാസമയങ്ങളില്‍ മാലിന്യ നീക്കം കാര്യക്ഷമമാണോ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിക്കാത്തതാണ് പ്രതിസന്ധിയാവുന്നത്. കോര്പ്പറേഷന് ആരോഗ്യസ്റ്റാന്റിങ് കമ്മറ്റിയുടെയോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധ ഇക്കാര്യത്തില്‍ എത്താത്തതാണ് മാലിന്യനീക്കം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നിലെന്നാണ് ആരോപണം.
മഴക്കാല പൂര്വശുചീകരണമെന്ന പേരില്‍ വന്‍ തുക എല്ലാ വര്‍ഷവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചിലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതൊഴിച്ചാല് എല്ലാം പഴയപടി തന്നെ. ഓടകളും തോടുകളുമെല്ലാം മാലിന്യം നീക്കി ആഴം കൂട്ടാത്തതിനാല്‍ മിക്ക പ്രദേശങ്ങളിലും ആദ്യമഴയ്ക്കു തന്നെ വെള്ളപ്പൊക്കമാണ്.
ജില്ലയിലെ പകര്‍ച്ചവ്യാധി ഭീഷണി സംബന്ധിച്ചവ ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ ചര്‍ച്ചക്കായി കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു. അടിസ്ഥാന്യൂ ശുചീകരണ നടപടികള്‍ പൂര്‍ത്തിയാകാതെയാണ് ഇത്തരം യോഗങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: