കൊടുങ്ങല്ലൂര്‍: നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജ്ജനം പുറംമോടിക്കു മാത്രം. ജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ മാസങ്ങളോളം കൂട്ടിയിട്ടാണ് നീക്കം ചെയ്യുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാലിന്യ സംസ്കരണ പ്ലാന്റ് നഗരഭരണക്കാരുടെ പിടിപ്പുകേടു കാരണം പൂട്ടി പോവുകയായിരുന്നു.
ആള് താമസമില്ലാത്ത സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ഒഴിഞ്ഞ സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ചന്തപ്പുര -കോട്ടപ്പുറം ദേശീയപാത ബൈപാസില്‍ കക്കൂസ് മാലിന്യം മുതല്‍ എല്ലാവിധ മാലിന്യങ്ങളുടേയും നിക്ഷേപ കേന്ദ്രമാണ്.
പഴയ നഗരസഭ ഓഫീസ് വളപ്പിന്റെ പിന്‍ഭാഗത്ത് മാലിന്യങ്ങള്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയാണ്.
കൃഷിഭവന്, ആര്‍ട്ട് ഗാലറി, എക്സൈസ് റേഞ്ച് ഓഫിസ്, ലൈബ്രറി, വായനശാല, എന്നിവ പ്രവര്‍ത്തിക്കുന്ന ഇവിടെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് വന്‍ ആരോഗ്യ ഭീഷിണി ഉയര്‍ത്തുന്നുണ്ട്.
ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ലക്ഷങ്ങള്‍ പാഴാക്കി നഗരസഭ നടപ്പാക്കിയ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ നോക്കുകുത്തിയായി അവശേഷിച്ചു.
നഗരസഭയുടേയും ചില സംഘടനകളുടേയും പണമുപയോഗിച്ചാണ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചത്. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിജയകരമായി നടപ്പാക്കിയ മാലിന്യ സംസ്ക്കരണ പദ്ധതി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന അവകാശവാദത്തോടെയാണ് നടപ്പാക്കിയത്. എന്നാല്‍ ആഴ്ചകള്‍ക്കകം ഇവ ഉപയോഗിക്കാതായി.നഗരസഭ ഓഫിസിനു സമീപം സ്ഥാപിച്ച യൂണിറ്റ് പൊളിച്ചു മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: