റോം: ഇറ്റാലിയന്‍ ഫുട്ബോളില്‍ യുവന്റസ് ചരിത്രമെഴുതി. ഒരു മത്സരം ശേഷിക്കെ തുടരെ ആറാം കിരീടമാണ് ടോറിനൊകള് സ്വന്തമാക്കിയത്. ഇന്നലെ ക്രോട്ടോണെ എതിരില്ലാത്ത മൂന്നു ഗോളിന് തുരത്തി യുവന്റസ്. ഒരു മത്സരം ശേഷിക്കെ രണ്ടാമതുള്ള എഎസ് റോമയേക്കാള്‍ നാല് പോയിന്റിന്റെ ലീഡായി യുവന്റസിന്.
സീസണില്‍ ട്രിപ്പിള്‍ കിരീടമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന യുവന്റസിന് സ്വന്തം മൈതാനത്ത് ജയം ആധികാരികമായിരുന്നു. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ കപ്പ് നേടിയ ടീം, അടുത്ത മാസം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി റയല്‍ മാഡ്രിഡിനെ നേരിടും.
ജയിച്ചില്ലെങ്കില്‍ സ്ഥിതി പരുങ്ങലിലാകുമെന്ന അവസ്ഥയിലാണ് യുവന്റസ്, ക്രോട്ടോണിനെതിരെ പന്തുതട്ടിയത്. പന്ത്രണ്ടാം മിനിറ്റില്‍ മരിയൊ മന്സുകിച്ചിലൂടെ സ്കോറിങ് തുടങ്ങിയ ജേതാക്കള്‍ക്കായി പൗലൊ ഡിബാല (39), അലക്സ് സാന്ദ്രൊ (83) എന്നിവരും ലക്ഷ്യം കണ്ടു. കഴിഞ്ഞ ദിവസം എഎസ് റോമ 5-3ന് ചീവൊയെ കീഴടക്കിയതാണ് മാസിമിലിയാനൊ അലെഗ്രിയുടെ ടീമിനെ സമ്മര്‍ദത്തിലാക്കിയത്. 37 കളി പൂര്‍ത്തിയായപ്പോള്‍ യുവന്റസിന് 88 പോയിന്റ്. റോമ (84), നെപ്പോളി (83) ടീമുകള്‍ പിന്നാലെ.
ലീഗിലെ മറ്റു കളികളില്‍ എസി മിലാന് എതിരില്ലാത്ത മൂന്നു ഗോളിന് ബൊളോനയെ കീഴടക്കിയപ്പോള്‍ സസ്സൗലൊ 6-2ന് കാഗ്ലിയാരിയെ തകര്‍ത്തു. നെപ്പോളി 4-1ന് ഫിയൊന്റീനയെ തകര്‍ത്ത് രണ്ടാം സ്ഥാനമെന്ന പ്രതീക്ഷ സജീവമാക്കി. റോമയേക്കാള്‍ ഒരു പോയിന്റ് പിന്നിലാണ് നെപ്പോളി. ലീഗിലെ അവസാന റൗണ്ട് മത്സരങ്ങള്‍ അടുത്തയാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: