നാനാത്വത്തില്‍ ഏകത്വവും സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ദര്‍ശിക്കാന്‍ ഭാരതത്തിന് കഴിഞ്ഞത് ആത്മജ്ഞാനം ഒന്നുകൊണ്ടാണ്. വേദങ്ങളിലും ഉപനിഷത്തുക്കളിലും എല്ലാം കാണാന്‍ സാധിക്കുന്നത് ആത്മബന്ധിതമായ പഠനങ്ങളാണ്. കേവലം യുക്തികൊണ്ട് എന്തും എന്തിനെയും തള്ളിപ്പറയാമെന്ന് കരുതുന്നത് ശരീരേന്ദ്രിയാദികളിലുള്ള മതിപ്പ് നിമിത്തമാണ്.
ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങളെയും മനസ്സിനെയും പ്രത്യക്ഷ പ്രമാണമാക്കി സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്ന യുക്തിവാദികള്‍ക്ക് മാറുന്ന പ്രപഞ്ചത്തെ അറിയാനാവില്ല. കേവലം യുക്തികൊണ്ടു മാത്രം പ്രപഞ്ചസത്തയെ അറിയാന്‍ സാധിക്കുകയില്ല. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന ജീവനുള്ളതും ജീവനില്ലാത്തതും ഉള്‍പ്പെടെ എല്ലാത്തിനും നിദാനം ഊര്‍ജമാണെന്നാണ് ശാസ്ത്രത്തിന്റെ കണ്ടുപിടിത്തം. ഈ ഊര്‍ജത്തെത്തന്നെയാണ് ഭാരതീയ ദാര്‍ശനികര്‍ ആത്മാവെന്ന് വിളിച്ചിട്ടുള്ളത്.
നീയാരാണെന്നുള്ള ചോദ്യത്തിന് എല്ലാവര്ക്കും ഞാനെന്നാണ് ഉത്തരം. ഇരുളിലാണെങ്കിലും ഒരുവന് മറ്റൊരുവനോട് ഇരുട്ടില്‍ നില്ക്കുന്ന നീയാരെന്നാണ് ചോദിക്കാറുള്ളത്. എല്ലാവര്ക്കും അവരവര്‍ പ്രകാശമാണ്. അവരവര്‍ പ്രകാശമായതിനാലാണ് ഇരുളിലിരിക്കുന്ന നീയാരാണെന്ന് ചോദിക്കുന്നത്. നാം അവയവങ്ങളോ മനസ്സോ അന്തഃകരണങ്ങളോ അല്ല. ആണെങ്കില്‍ എന്റെ മനസ്സ്, എന്റെ കാല് എന്നൊന്നും പറയുകയില്ല. ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും അതീതമായ ശക്തിയാണ് നാം. ബോധപൂര്‍വമുള്ള പ്രവൃത്തികള്‍ മനുഷ്യന്റെ ആത്മജ്ഞാനത്തെയാണ് വെളിവാക്കുന്നത്. നീയാരാണെന്നുള്ള ചോദ്യത്തിന് ഞാനെന്നുള്ള ഉത്തരം തന്നെ അതിനുദാഹരണമാണ്.
ഇന്ദ്രനെയും അഗ്നിയെയും മറ്റ് പ്രകൃതിശക്തികളെയും ആരാധിച്ചിരുന്ന പ്രാചീന ഭാരതീയര്‍ പ്രപഞ്ചത്തിലെല്ലാം ഈശ്വരചൈതന്യം ദര്‍ശിച്ച മഹാമനീഷികളായിരുന്നു. ഇന്ദ്രനിലും, അഗ്നിയിലും മാനിലും മനുഷ്യനിലും പൂവിലും പുഴുവിലുമെല്ലാം കുടികൊള്ളുന്ന ജീവചൈതന്യം പരമാര്‍ഥ സത്യം തന്നെയെന്ന് അവര്‍ കണ്ടെത്തി. ഇക്കാണുന്നതെല്ലാം മായയാണെന്ന് സാധാരണയായി പറയാറുണ്ട്. എന്നാലെന്താണ് ഈ മായ? മായ മനസ്സാണ്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് മായയുടെ ജോലി. മനസ്സ് ഇപ്രകാരമാണ് പെരുമാറുന്നത്. ദുഃഖിച്ച് കരയുക, സന്തോഷിച്ച് ചിരിക്കുക ഇവയെല്ലാം ശരീരേന്ദ്രിയാദികള്‍ക്കുള്ള വികാരവിചാരങ്ങളാണ്. ആത്മാവ് ദുഃഖത്താലോ സന്തോഷത്താലോ വികാരപ്പെടുന്ന ഒന്നല്ല എന്ന് ഋഷികള്‍ അന്വേഷണങ്ങളിലൂടെ കണ്ടെത്തി.
ശാരീരികമായ കര്മങ്ങളോട് മനസ്സുകൂടി യോജിക്കുമ്പോഴാണ് ആ കര്‍മങ്ങള്‍ക്ക് പൂര്‍ണത ഉണ്ടാവുന്നത്. ശരീരത്തിലെ ഒരു പ്രത്യേക അവയവമല്ലാത്തതിനാല്‍ അത് ശരീരത്തിലെവിടെയിരിക്കുന്നു എന്ന ചോദ്യത്തിന് വ്യത്യസ്ത മറുപടികളാണുള്ളത്. ഒരു വ്യക്തിയെ സംബന്ധിച്ച്, വിവിധ തരത്തിലുള്ള ബോധങ്ങളുടെ ഐക്യഭാവത്തെ മനസ്സ് എന്ന് വിളിക്കാവുന്നതാണ്. സുഖ ദുഃഖാദി ഭേദങ്ങളനുസരിച്ച് മനസ്സിന്റെ ഭാവത്തിന് വ്യത്യാസം വരുന്നുണ്ടല്ലോ.
മനസ്സിന്റെ ശക്തിയെക്കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിച്ചത് വേദകാലഘട്ടത്തില്‍ ഭാരതത്തിലാണ്. ഉപനിഷദ് ദര്‍ശനങ്ങളില്‍ ഈ പഠനം നമുക്ക് കാണാവുന്നതാണ്. ബാഹ്യമായ ആരാധനാ സമ്പ്രദായങ്ങളും ബഹിര്‍മുഖമായ ഈശ്വരാന്വേഷണത്വരയും മനുഷ്യനെ അന്തര്‍മുഖനാക്കി. ഞാന്‍ ആരാണ്, എവിടെ നിന്നും വന്നു, എവിടേക്ക് പോകുന്നു ഈ വിധം ചോദ്യങ്ങള്‍ മനുഷ്യനില്‍ ഉടലെടുത്തു. ബാഹ്യപ്രപഞ്ചത്തില്‍ താന്‍ അന്വേഷിച്ച എല്ലാ ഘടകങ്ങളും തന്നിലും ഉണ്ടെന്ന് മനുഷ്യന് കണ്ടെത്തി. പ്രപഞ്ചത്തിന് ഒരു മൂലസ്ഥാനം ഉണ്ടെന്ന് നാസ്തികരും അംഗീകരിക്കുന്നതാണ്. ശാസ്ത്രം ഈ സത്യത്തെ പരമാണു എന്നും മറ്റും വിളിക്കുന്നു. സര്‍വതിനും അസ്തിത്വം നല്കുന്ന ഈ പരമകാരണത്തെ ഭാരതീയ ആസ്തികര്‍ ഈശ്വരന്, പരാശക്തി, ദൈവം, പരമചൈതന്യം, ബ്രഹ്മം എന്നിങ്ങനെ വിളിച്ചു വന്നു.
മനസ്സ് എന്താണെന്ന് അറിയണമെങ്കില്‍ ഭാരതീയമായ വേദ, വേദാന്താദി ശാസ്ത്രങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. കപില മുനിയുടെ സാംഖ്യദര്‍ശനമാണ് ഭാരതത്തിലെ സമഗ്രമായ മനഃശാസ്ത്രപഠനഗ്രന്ഥം. ഞാന്‍ ആരാണ് എന്ന അന്വേഷണത്തിലൊടുവിലാണ് മനസ്സിനെ നാം അറിയുന്നത്. നാം ആരായിരിക്കണം എന്നു തീരുമാനിക്കുന്നത് നമ്മുടെ മനസ്സുമാത്രമാണ്. നിശ്ചലത എന്ന തത്വം ആര്‍ജിക്കുകയാണെങ്കില്‍ മനസ്സിന്റെ പിടിയില്‍ നിന്നും മനുഷ്യന് മുക്തനാകുവാന്‍ കഴിയുമെന്ന് വേദാന്തം തറപ്പിച്ചുപറയുന്നു.
നിശ്ചലത ഓരോ മനുഷ്യനിലുമുണ്ട്. നിശ്ചലത അനുഭവിക്കുന്നില്ലെന്ന് മാത്രം. സമദര്‍ശനമെന്നാല്‍ സമൃക്കായ ദര്‍ശനമെന്ന് ഏകദേശാര്‍ഥം. എല്ലാറ്റിനെയും ഒന്നുപോലെ കാണുവാനുള്ള ബോധം സമദര്‍ശിക്കുണ്ടാകണം. സുഖത്തിലും ദുഃഖത്തിലും ഈ സമദര്‍ശനം കൈവന്നാല്‍ മാത്രമേ നിശ്ചലത എന്ന ആനന്ദം അനുഭവിക്കാന്‍ സാധിക്കൂ. സുഷുപ്തി ഒരു ഉദാഹരണമാണ്. ഉറക്കത്തില്‍ സുഖവും ദുഃഖവും അനുഭവമാകുന്നില്ല. തമ്മില്‍ തമ്മില്‍ ലയിച്ച് ഇല്ലാതെയാകുന്ന അഗാധ സുഷുപ്തിയില്‍ മനസ്സും ഇന്ദ്രിയങ്ങളും ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. അപ്പോള്‍ വെളിവാകുന്നത് മനുഷ്യന്റെ നിശ്ചലതയാണ്. ആ നിശ്ചലതയാണ് മനുഷ്യസ്വരൂപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: