തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍ നിന്ന് കേറാന്‍ പ്രതാപന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍.വയോധികരെ മാറ്റി, പാര്‍ട്ടിക്ക് ആവേശം പകരാന്‍ ചുറുചുറുക്കുള്ള യുവത വേണമെന്ന ആവശ്യം ശക്തമാവുന്നതിനിടെ,യുവനേതാക്കള്ക്കെതിരെയാണ് പുതിയ ആരോപണങ്ങളുയരുന്നത് പാര്‍ട്ടിയെ കുഴക്കുന്നുണ്ട്.
ഇതില്‍ ഏറെ ഗൗരവമേറിയതാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ കൗണ്‍സിലര്‍ക്കും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിക്കുമെതിരെയുള്ളത്.ഇവര്‍ ഗുണ്ടാപിരിവ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് നഗരത്തിലെ പ്രമുഖ തിയേറ്ററുടമയായ സ്ത്രീയുട പരാതി.മേയര്‍ക്കും, കമ്മീഷണര്‍ എന്നിവര്‍ക്ക് പുറമേ പാര്‍ട്ടിയുടെ ജില്ലാ-സംസ്ഥാന നേതാക്കളെയും ഇവര്‍ പരാതി അറിയിച്ചിട്ടുണ്ട്.
കൂടാതെ ഒരു വനിതാ കൗണ്‍സിലര്‍ക്കെതിരെ അനധികൃതമായി നിലംനികത്തിയെന്ന ആരോപണവുമുണ്ട്.അരണാട്ടുകര ചണ്ടിപ്പുലി പാടത്തിനോട് ചേര്‍ന്ന് തണ്ണീര്‍ത്തടം നികത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.തന്റെ അനുമതിയോടെയാണ് നിലം നികത്തുന്നതെന്ന് അവര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്.
ഹരിത എം.എല്‍.എ പരിവേഷത്തിലായിരുന്ന പ്രതാപന് ഡി.സി.സി പ്രസിഡന്റായിരിക്കെ തണ്ണീര്‍ത്തടം നികത്തുന്നത് തന്റെ അനുമതിയോടെയാണെന്ന പരാമര്‍ശത്തെ പ്രതാപനും ഗൗരവത്തോടെയാണ് കാണുന്നത്.കൂടാതെ ഇവര്‍ക്കെതിരെ മറ്റ് നിരവധി പരാതികളും എത്തുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നുണ്ട്. നേരത്തെ ഐ ഗ്രൂപ്പിലായിരുന്ന് ഈ വനിതാ കൗണ്‍സിലറെ കൗണ്‍സിലിലെ നിലപാട് മൂലം ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. എ ഗ്രൂപ്പിനോട് അടുത്തുവെങ്കിലും ഗ്രൂപ്പിലേക്ക് പ്രവേശനമനുവദിച്ചിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുെട ഭരണത്തില്‍ പ്രതിഷേധിക്കാന്‍ കഴിവില്ലാത്ത വിധം നിഷ്ക്രിയരായുള്ള പ്രതിപക്ഷ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്. ഒത്തു തീര്‍പ്പ് ഭരണമാണെന്ന ആക്ഷേപം ബിജെപിയോടൊപ്പം ചില കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നുണ്ട്.റിലയന്‍സ് കേബിളിടല്‍, വൈഫൈ, കുടിവെള്ളം, മാലിന്യം തുടങ്ങിയ വിഷയങ്ങളിലെ സമരങ്ങള്‍ പത്രത്തില്‍ പടം വരുത്താന്‍ വേണ്ടിയെന്ന ആക്ഷേപം കഴിഞ്ഞ ഡി.സി.സി യോഗത്തിലും ഉയര്‍ന്നിരുന്നു.
ഇതോടൊപ്പം പാര്‍ലമെണ്ടറി പാര്‍ട്ടി യോഗം ചേരാതെ കൗണ്‍സിലില്‍ എത്തി വിരുദ്ധാഭിപ്രായങ്ങള്‍ പറയുന്നതും വിമര്‍ശനത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് മേയര്‍ മുതല്‍ കൗണ്സിലര്മാരെയുള്ളവരെല്ലാവര്ക്കെതിരെയും ആരോപണമായിരുന്നു. അതില്‍ പലര്‍ക്കുമെതിരെ വിജിലന്‍സ് കേസുകളുമുണ്ട്. നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനുള്ള ആലോചനയിലാണ് സി.പി.എമ്മും ഇടതുമുന്നണിയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: