വടകര: മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വടകരയില്‍ തുടക്കം മുതലെ പാളി. വടകരയിലും പരിസരപ്രദേശങ്ങളിലും എച്ച്വണ് എന്‍വണ്‍ പനിയും ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. മഴയെത്തുമുമ്പേ തന്നെ നാല് ഡങ്കിപ്പനിക്കേസുകള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങളിലെ വീഴ്ചകള്‍ അധികൃതരെ കുഴക്കുകയാണ്. വടകര ജില്ലാ ആശുപത്രിയിലാണ് നാല് ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് പേര് തിരുവനന്തപുരത്ത് ജോലിയുള്ളവരാണ്. ഇവര്‍ ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. ബാക്കിയുള്ള രണ്ട് പേര് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.
ഇതിനിടയില്‍ ഇക്കഴിഞ്ഞ അഞ്ചാംതിയ്യതി 54കാരന് വടകരയില്‍ എച്ച്വണ് എന്‍വണ്‍ ബാധിച്ചു മരിച്ചു. മരണകാരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. എന്നാല്‍ അയല്‍സഭകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ മുഴുവന്‍ സഹകരണം ഉറപ്പുവരുത്താന്‍ കഴിയുന്നില്ല.
വീടുകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നഗരസഭയും പഞ്ചായത്ത് ഭരണസമിതിയും തെയ്യാറെടുപ്പ് തുടങ്ങിയെങ്കിലും പലയിടങ്ങളിലും റോഡരികില്‍ ചാക്കുകളില്‍ നിറച്ചുവെച്ചിരിക്കുന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകാത്തതും ആശങ്ക വര്ദ്ധിപ്പിച്ചിരിക്കുയാണ്.
ഡെങ്കിപ്പനി വ്യാപകമാകാതിരിക്കാന്‍ ജാഗ്രതപുലര് ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കൊതുകുകളെ തടയാന്‍ വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള ഇടം കണ്ടെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അയല്‍സഭകള്‍ നേതൃ ത്വം നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ മഴയത്ത് വടകര കരിമ്പനപ്പാലം, പുതിയ ബസ്സ്റ്റാന്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലേക്ക് അഴുക്ക് ജലം അടിച്ചുകയറിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. നവീകരണത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍മൂലം തോട്ടിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തിയതാണ് മലിനജലം ജനവാസകേന്ദ്രങ്ങളിലേക്ക് വ്യാപിക്കാന്‍ കാരണമായത്.
സന്നദ്ധ സാംസ്കാരിക സംഘടനകളുടെ സഹായത്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ക്ലോറിനേഷന് പോലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം സംഭരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളില്‍ കൊതുകു പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതുപ്പണം, വെളുത്ത മലമ്പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം പനി വ്യാപകമാകാന്‍ കാരണമായത് ഇതാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
വടകര ജില്ലാ ആശുപത്രിയില്‍ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പേ സ്കൂളിന്റേയും പരിസരപ്രദേശങ്ങളിലെയും ശുചീകരണം ഉറപ്പ് വരുത്താന്‍ നഗരസഭ നടപടി തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: