കോഴിക്കോട്: മിഠായിത്തെരുവ് സ്ഫോടനം കേരള സ്റ്റേഷനറി മാര്‍ട്ട് എന്ന പടക്കകടയുടെ അനാസ്ഥമൂലമല്ലെന്ന് കൊയിലാണ്ടി സബ് കോടതി ഉത്തരവിട്ടു. അതിനാല്‍ സ്ഥാപനം നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
അന്നത്തെ തീപിടുത്തിത്തില് സമീപത്തെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതിനു കേരള സ്റ്റേഷനറി മാര്‍ട്ട് പാര്‍ട്ടണര്‍ കെ.പി. ജഗദീഷിനില് നിന്ന് കോടികള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് നല്കിയ നാല് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കൊയിലാണ്ടി സബ് കോടതി ഉത്തരവ്. അന്യായക്കാരനായ കെട്ടിട ഉടമ കോഴിക്കോട് ബാറിലെ അഭിഭാഷകനായതിനാല്‍ കേസ് കോഴിക്കോട് കോടതിയില്‍ നിന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊയിലാണ്ടി സബ് കോടതിയിലേക്ക് മാറ്റിയിരുന്നു. 2017 ഏപ്രില്‍ അഞ്ചിനുണ്ടായ സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. പടക്കക്കടയില്‍ അമിതമായ സ്റ്റോക്ക് ഇല്ലായിരുന്നെന്നും യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള സ്റ്റേഷനറി മാര്‍ട്ടിനു ചെന്നൈയിലെ ചീഫ് കണ്ട്രോളര് ഓഫ് എക്സിപ്ലോസീവ്സ്, കോഴിക്കോട് എഡിഎം എന്നിവര്‍ നല്കിയ ലൈസന്‍സ് ഉണ്ടായിരുന്നെന്നും തീപിടുത്തത്തിന്റെ തുടക്കം എവിടെ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. തീപിടിത്തം നടന്നു പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ കോടതി ഉത്തരവുണ്ടാകുന്നത്. അഭിഭാഷകരായ കെ.പി. ഗംഗാധരനും, പി.സി. സതീശനുമാണ് ജഗദീശിന് വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: