ഭാരത നവോത്ഥാന ചരിത്രത്തില്‍ ബംഗാളിന് സവിശേഷ സ്ഥാനമുണ്ട്. ബ്രിട്ടീഷ് ഭരണം ഭാരതത്തില്‍ ആദ്യമായി സ്ഥാനമുറപ്പിക്കുന്നത് ബംഗാളിലായിരുന്നല്ലൊ. പാശ്ചാത്യവിദ്യാഭ്യാസം നേടിയ പത്തൊമ്പതാം നൂറ്റാണ്ടിലെ ബഹുഭൂരിപക്ഷവും ബംഗാളികളും ഫ്യൂഡല്‍ വിരുദ്ധവും ബ്രിട്ടീഷ് അനുകൂലവുമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അതില്‍ പ്രമുഖനായിരുന്നു രാജാറാം മോഹന്റോയി (1722-1833). എല്ലാതരത്തിലുള്ള പാരതന്ത്ര്യത്തിനുമെതിരായിരുന്ന റാം മോഹന്‍ റോയി എന്തുകൊണ്ട് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കാന്‍ തയ്യാറായില്ല?
വേദോപനിഷത്തുകളുടെ സ്ഥാനം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കവര്‍ന്നെടുത്തു. കപട ബ്രാഹ്മണ്യം അരങ്ങുതകര്‍ത്ത കാലം. ഇക്കാലത്താണ് ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭാരതാഗമനം. മതപരിവര്‍ത്തനം അവരുടെ മുഖ്യഅജണ്ടയായിരുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം തദ്ദേശീയ ഭാഷകള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് അവര്‍ പ്രചരണം അഴിച്ചുവിട്ടത്. ബംഗാള്‍ കടന്നുപോയികൊണ്ടിരുന്ന ഇത്തരത്തിലുള്ള ഭൗതിക പശ്ചാത്തലത്തിലാണ് റാം മോഹന്‍ റോയിയുടെ ജനനം.
അജ്ഞതയും അന്ധവിശ്വാസവും വളരുന്നതിനുള്ള അടിസ്ഥാനകാരണം വിഗ്രഹാരാധനയാണെന്നായിരുന്നു റാം മോഹന്‍ റോയിയുടെ നിരീക്ഷണം. 1828 ഓഗസ്റ്റ് 20ന് അദ്ദേഹം ബ്രഹ്മസഭ സ്ഥാപിച്ചു. 1875 ല്‍ സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെയും ഉദ്ദേശ്യവും സമാനമായിരുന്നു. 1875 ല്‍ കേണല്‍ ഓള്‍ക്കോട്ട് സ്ഥാപിച്ച തിയോസഫിക്കല്‍ സൊസൈറ്റിയുടെ ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ ഈ സംഘങ്ങളുടെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വൈരുധ്യം പ്രകടമായിരുന്നു. ആര്യസമാജത്തിനെ അപേക്ഷിച്ച് ബ്രഹ്മസമാജത്തിന്റെയും തിയോസൊഫിക്കല്‍ സൊസൈറ്റിയുടെ ആന്തരിക വൈരുദ്ധ്യം ആഴത്തിലുള്ളതായിരുന്നു.
ബ്രഹ്മസഭയുടെ പില്ക്കാലരൂപമായ ‘ബ്രഹ്മസമാജം’ അതിന്റെ ചിന്താഗതിയിലും കര്‍മപരിപാടിയിലും റാം മോഹന്‍ റോയി വിഭാവനം ചെയ്ത സൃഷ്ടിയായിരുന്നില്ല. റോയി ഇംഗ്ലണ്ടിലേക്ക് പോയതിനുശേഷം ബ്രഹ്മസഭയ്ക്കും നേതൃത്വം നല്കിയിരുന്നവര് അതിനെ ബ്രഹ്മസമാജമെന്നപേരില് വിളിച്ചു തുടങ്ങി. റോയിയുടെ മരണശേഷം അദ്ദേഹത്തിന്റെ സാര്വലൗകിമമതം എന്ന വീക്ഷണം ബ്രഹ്മസമാജത്തില്നിന്നും തിരോഭവിച്ചു.
പാശ്ചാത്യ ആധുനികത്വവും പാരമ്പര്യാധിഷ്ഠിത പൗരസ്ത്യവാദവും തമ്മില്‍ രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്ക് ഭാരതത്തില്‍ വിശിഷ്യ ബംഗാളില്‍ തുടക്കമിട്ടത് റാം മോഹന്‍ റോയിയാണ്. എന്നാല്‍ ഈ സംഘട്ടനത്തിലെ സര്‍ഗാത്മ വശങ്ങള് സമന്വയിച്ച് മൂന്നാമതൊന്നു രൂപംകൊള്ളുകയാണുണ്ടായത്. ഭാരത സ്വാതന്ത്ര്യ സമരത്തിനും തദ്വാരാ രൂപംകൊണ്ട ആധുനിക ഭാരതത്തിനും അടിക്കല്ല് പാകിയത് ഈ ആശയസംഘട്ടനമാണ്. അതിനു അടിക്കല്ല് പാകിയ റാം മോഹന്‍ റോയിയുടെ 243-ാം ജന്മദിനമാണ് മേയ് 22ന്.
രാജാറാം മോഹന്‍ റോയി (1774-1833) സമാരംഭിച്ച (1828ല്‍) ബ്രഹ്മസമാജം വംഗദേശമാകെ പരന്നൊഴുകിയ കാലം. പാശ്ചാതൃതയുടെ പ്രവാഹത്തെ സമാജം ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തി. താമസിയാതെ പാശ്ചാത്യ ചിന്താരീതികള്‍ സമാജത്തെയും ദുര്‍ബലമാക്കാന്‍ തുടങ്ങി. സമാജത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും അനിവാര്യമായ പിളര്‍പ്പിലേക്ക് അതു നീങ്ങുകയും ചെയ്തു. ദേവേന്ദ്രനാഥ ടാഗോറിന്റെ (1817-1905) നേതൃത്വത്തില്‍ ആദിബ്രഹ്മസമാജവും കേശവചന്ദ്രസേനന്റെ (1838-82) നേതൃത്വത്തില്‍ നവീന ബ്രഹ്മസമാജവും ഉടലെടുത്തു. പാശ്ചാത്യാശയങ്ങള്ക്ക് അനുസൃതമായി സമാജം നടത്തുവാനുള്ള താല്പര്യം രണ്ടിലും തെളിഞ്ഞുകാണാമായിരുന്നു.
കേശവചന്ദ്രസെന്‍ 1875 മാര്‍ച്ച് 15നാണ് ആദ്യമായി ശ്രീരാമകൃഷ്ണനെ കാണുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സുദൃഢമായിത്തീരാന്‍ അധികനാളെടുത്തില്ല. ഈ ആത്മബന്ധത്തിന്റെ പരിണതഫലമായാണ് യഥാക്രമം ഇംഗ്ലീഷിലും ബംഗാളിലുമായുള്ള ‘സണ്‍ഡെ മിറര്‍’ ‘സുലഭ സമാചാരം’ മുതലായ ബ്രഹ്മസമാജം വക പത്രികകളിലെല്ലാം ശ്രീരാമകൃഷ്ണദേവനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. ഇങ്ങനെയാണ് കൊല്‍ക്കത്തയിലെ ജനങ്ങള്‍ ‘ദക്ഷിണേശ്വരത്തെ മഹാത്മാവി’നെക്കുറിച്ച് സാര്‍വത്രികമായി അറിയാന്‍ തുടങ്ങിയത്.
പാശ്ചാത്യാശയങ്ങളാല്‍ ബ്രഹ്മസമാജക്കാര്‍ സനാതനധര്‍മത്തിന്റെ വിശാലാദര്ശങ്ങളില് നിന്നും വ്യതിചലിച്ച് കേവലം നിരാകാരവാദികളായി തീര്‍ന്നിരുന്നു. സര്‍വഭാവങ്ങളുടെയും സമന്വയഭൂമികയായ ഭാവമുഖത്തില് നിലകൊണ്ടിരുന്നതുകൊണ്ട് ശ്രീരാമകൃഷ്ണന് നിരാകാരവും സഗുണവുമായ ബ്രഹ്മത്തെ അംഗീകരിക്കുന്നതില്‍ ആനന്ദമേ ഉണ്ടായിരുന്നുള്ളൂ. ശ്രീരാമകൃഷ്ണ സമ്പര്‍ക്കം മൂലമാണ് സമാജം ഈശ്വരന്റെ മാതൃഭാവത്തെ അംഗീകരിച്ചുതുടങ്ങിയത്. ക്രമേണ സമാജത്തിന്റെ സംഗീതം, സാഹിത്യം തുടങ്ങി എല്ലാ കാര്യക്രമങ്ങളിലും ശ്രീരാമകൃഷ്ണാദര്ശം ശക്തമായി സ്വാധീനിക്കപ്പെട്ടു.
നവീന ബ്രഹ്മസമാജം രണ്ടായപ്പോള്‍ കേശവചന്ദ്രസെന്‍ ആരംഭിച്ചതാണ് ‘നവവിധാന്‍ സമാജം’. ഈ സമാജത്തിന്റെ അടിസ്ഥാനതത്വം തന്നെ ‘യത് മത് തത്പഥ്’ (എത്ര മതങ്ങളുണ്ടോ അത്രയും മാര്‍ഗങ്ങളുണ്ട്) എന്ന ശ്രീരാമൃഷ്ണാദര്ശമായിരുന്നു. നവവിധാന സമാജത്തിന്റെ പ്രധാന ആഘോഷമായ മാഘോല്സവത്തില് ശ്രീരാമകൃഷ്ണനും ഒരുമിച്ച് കീര്ത്തനാനന്ദത്തില് മുഴുകുകയെന്നത് കേശവചന്ദ്രസെന്നിന്റെയും കൂട്ടരുടെയും ഒഴിച്ചുകൂടാനാവാത്ത കാര്യക്രമമായിരുന്നു.
കേശവചന്ദ്രസെന്‍ പലതവണ അനുചരസംഘവുമൊത്തു കീര്‍ത്തനം പാടിക്കൊണ്ട് ആവിക്കപ്പലില്‍ ദക്ഷിണേശ്വരത്ത് എത്തിയിരുന്നു. ശ്രീരാമകൃഷ്ണസ്വാധീനത്താല് ബ്രഹ്മസമാജം സമൂലം പരിവര്‍ത്തനവിധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: