ഒരിക്കല്‍ അലറിപ്പാഞ്ഞുവരുന്ന ലോറി കണ്ട് ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു ‘അപകടം വരാതിരിക്കാന്‍ ഞാന്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ, അയാളും ശ്രദ്ധിക്കണം.’ ജീവിതത്തിലും ഈ പാഠം ശ്രദ്ധേയമാണ്. സമൂഹങ്ങളുടെ ജീവിതത്തിലും ശ്രദ്ധേയമാണ്. ഹിന്ദുസമൂഹം ഈ പാഠം ഇന്നു പഠിക്കേണ്ടിയിരിക്കുന്നു.
ഇന്നിവിടെ മൂന്ന് വിഭിന്ന സമൂഹങ്ങള്‍ ജീവിക്കുന്നു- ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം. ഇവയില്‍ മതപരിവര്‍ത്തനം അവരുടെ നിര്‍ദ്ദിഷ്ട കര്‍ത്തവ്യമായി കരുതുവന്നവരാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും. അതിനുവേണ്ടി ഇരുകൂട്ടരുടെയും പള്ളികള്‍ എല്ലാംകൊണ്ടുമൊരുക്കമാണ്, എന്തും ചെയ്യാന്‍ ഒരുക്കമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുകൊടുക്കുന്ന ആരാധനാസ്വാതന്ത്ര്യത്തെ അവനവന്റെ അന്തരംഗത്തിന്റെ ചായ്വനുസരിച്ച് ഭജിക്കാനും തൊഴാനുമുള്ള സ്വാതന്ത്ര്യമാണെന്ന് ഹിന്ദുക്കള്‍ കരുതുമ്പോള്‍ അത് മതപരിവര്‍ത്തനം ചെയ്യാനുള്ള അവകാശമായിട്ടാണ് പള്ളിക്കാര് കരുതുന്നത്.
അടിസ്ഥാനപരമായ ഈ വീക്ഷണവ്യത്യാസം ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം സംഘങ്ങള്‍ മതപരിവര്‍ത്തനത്തിനു കണ്ടെത്തുന്ന പൊതുമേച്ചില്‍ സ്ഥലം ആന്റണിയും റഹീമും സെക്കുലറിസം പ്രസംഗിക്കുമ്പോഴും ആര്‍ച്ചുബിഷപ്പും മൗലവിയും മേച്ചില്‍സ്ഥലത്തു തന്നെയാണ് എന്ന് മറക്കാതിരിക്കുക. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ നാം നമ്മുടെ സമാജത്തെ ക്ഷയമില്ലാതെ കാത്തുരക്ഷിക്കണമെങ്കില്‍, ഇനിയും മികവുറ്റതാക്കണമെങ്കില്‍ നമ്മെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവരെക്കുറിച്ചും ചിന്തിക്കണം. അതായത് നമ്മുടെ കൃത്യനിര്‍വഹണത്തിനിടയില്‍ അവരുടെ പ്രവര്ത്തനസ്വഭാവത്തെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.
ജീവിക്കുകയും വളരുകയും വേണമെന്ന നിസര്ഗവാസനയും, അതിന്റെ അടിസ്ഥാനത്തില്‍ പരിഃതസ്ഥിതിയെ നേരിടാനുള്ള വിവരവും പെരുമാറ്റവുമാണ് മൂകമായ ഒരു മരത്തെപ്പോലും വളര്‍ത്തുന്നത്. ആ മരത്തിന്റെ ഓരോ വളവും ഇതിന് തെളിവാണ്. ഹിന്ദുക്കള്‍ നശിക്കാതിരിക്കണമെങ്കില്‍ ഇതായിരിക്കണം ഹിന്ദുസമാജത്തിന്റെ പെരുമാറ്റം. ഈ ധാരണയോടും കാഴ്ചപ്പാടോടും കൂടി വേണം നാം നമ്മുടെ അമ്പലങ്ങളെ നോക്കിക്കാണാന്‍.
അമ്പലം വീട്ടിലെ പ്രാര്‍ത്ഥനാമുറിയുടെ വിശാലമായ പതിപ്പുമാത്രമാണെന്ന് ധരിക്കരുത്. അത് കേവലം ഭജനാലയമല്ല. ഹിന്ദുസമാജത്തിന്റെയും ഹിന്ദുദര്ശനത്തിന്റെയും ഹിന്ദുധര്‍മത്തിന്റെയും ഹൈന്ദവമായ എന്തിനെയും നട്ടുവളര്‍ത്തുകയും കള പറിച്ച് നനച്ചു പോഷിപ്പിക്കുകയും ചെയ്യേണ്ട വിളനിലമാണ്. ആ അമ്പലത്തെക്കുറിച്ച് ഇന്നു നാം പതിവിലും ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
സിംഹം ഒരിക്കലും മുന്‍പോട്ടു എടുത്തുചാടാറില്ല. ചാടുന്നതിന് മുന്‍പ് അത് പിമ്പിലും മുമ്പിലും ഇരുവശത്തും നോക്കുന്നു. അനുകൂല പ്രതികൂലങ്ങള്‍ കണ്ടു മനസ്സിലാക്കുന്നു. അതിനുശേഷം മാത്രം മുന്നോട്ടു കുതിക്കുന്നു. സിംഹത്തിന്റെ ചുറ്റുപാടുമുള്ള ഈ വിലയിരുത്തല്‍ നോട്ടത്തിനാണ് ‘സിംഹാവലോകനം’ എന്നുപറയുന്നത്. അത് ഒരു ഒഴുക്കന്‍ നോട്ടമല്ല(ജനറല്‍ സര്‍വേ) വിശദമായ വിലയിരുത്തലാണ് (ഡീറ്റെയ്ല്ഡ് അസസ്മെന്റ്). അമ്പലത്തെക്കുറിച്ച് അതുതന്നെ നാമും ചെയ്യേണ്ടിയിരിക്കുന്നു.
ക്ഷേത്രമാഹാത്മ്യത്തെക്കുറിച്ച് നാം സാഭിമാനം പറയാറുണ്ട്. പരശുരാമന് പ്രതിഷ്ഠിച്ചത്, ശ്രീരാമന് പ്രതിഷ്ഠിച്ചത്, പഞ്ചപാണ്ഡവന്മാര് പ്രതിഷ്ഠിച്ചത്, ബ്രഹ്മാവ് പ്രതിഷ്ഠിച്ചത്, രണ്ടായിരം കൊല്ലം പഴക്കമുള്ളത്, ആയിരംകൊല്ലം പഴക്കമുള്ളത് എന്നെല്ലാം. ചരിത്രപരമായ സത്യം എന്തുതന്നെയാണെങ്കിലും വളരെ വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളാണെന്നു സ്പഷ്ടം. ഈ സുദീര്‍ഘ കാലഘട്ടത്തെ നമുക്ക് (1) സാമൂഹ്യശാസ്ത്രപരമായ കാഴ്ചപ്പാട് വച്ച് രണ്ടായി വിഭജിക്കാം. ക്രിസ്ത്യന്‍, മുസ്ലിം മതങ്ങള്‍ പടരുന്നതിന് മുന്‍പുള്ള കാലഘട്ടം, പിമ്പുള്ള കാലഘട്ടം (2) രാഷ്ട്രീയമായ കാഴ്ചപ്പാടുവച്ച് മറ്റൊരുതരത്തില്‍ രണ്ടായി തിരിക്കാം-ഇന്നത്തെ ജനാധിപത്യം ഇല്ലാതിരുന്ന രാജവാഴ്ചയുടെ കാലം, ജനാധിപത്യത്തിന്റെ ഇന്നത്തെ കാലം (3) ജാതിഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം- ഒരു കൂട്ടം ജാതികള്‍ മാത്രം താല്പര്യമെടുത്താല് മതിയായിരുന്ന പഴയകാലഘട്ടം, എല്ലാ ജാതികളും താല്പര്യമെടുക്കേണ്ട പുതിയ കാലഘട്ടം (4) സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തില്‍ രണ്ടായിത്തിരിക്കാം-ജന്മിത്തവും നാടുവാഴിത്തവും കൂട്ടുകുടുംബവും കാരണം അല്‍പ്പം ചിലരുടെ കൈവശം ഭൂമിയും ഒതുങ്ങിയിരുന്ന കാലം, ഭാഗം വെയ്ക്കലിനും ഭൂവിതരണത്തിനും ശേഷം പാട്ടഭൂമിയെല്ലാം ഇല്ലാതായിത്തീര്‍ന്ന കാലം (5) ആധുനിക ശാസ്ത്രോപകരണങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടായിത്തിരിക്കാം-പ്രചരണ മാധ്യമങ്ങള്‍ വളരാതിരുന്ന കാലം, വളര്‍ന്ന കാലം-നമ്മുടെ അമ്പലങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വ്യത്യസ്ത ഘടകങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്.
ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നാം നമ്മെക്കുറിച്ചുമാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു. ഹിന്ദുക്കളുടെ എണ്ണം കുറയ്ക്കാനുള്ള ഘടകങ്ങള്‍ ചുറ്റും ഇല്ലായിരുന്നു. വൈദിക സമ്പ്രദായം വിട്ട് ആരെങ്കിലും ബൗദ്ധ-ജൈന സമ്പ്രദായങ്ങളില്‍ വിശ്വസിച്ചുതുടങ്ങിയാല്ത്തന്നെ അതിനെ മാമോദീസ മുക്കല്‍ പോലെയോ തൊപ്പിയിടല്‍ പോലെയോ കണക്കാക്കിയിരുന്നില്ല. അവരെല്ലാം ഹൈന്ദവ സാംസ്കാരികധാരയില്‍ തന്നെയായിരുന്നു; പരമ്പരാഗതമായ സഹിഷ്ണുത വച്ചുപുലര്‍ത്തിയിരുന്നു; പൊതുസമാജ ശൃംഖലയില്‍ നിന്ന് അറ്റുപോയിരുന്നില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: