പോച്ച്ഫെസ്ട്രൂം: ചതുര്‍രാഷ്ട്ര വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്തു. സ്കോര്‍: ദക്ഷിണാഫ്രിക്ക – 156 (40.2/50), ഇന്ത്യ – 160/2 (33/50).
ഝുലന് ഗോസ്വാമിയുടെയും പൂനം യാദവിന്റെയും (മൂന്നു വീതം വിക്കറ്റ്) മികച്ച ബൗളിങ്ങും, ഓപ്പണര്‍ പൂനം റൗത്ത് (70 നോട്ടൗട്ട്), നായിക മിതാലി രാജ് (62 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യയ്ക്ക് പതിനേഴ് ഓവര്‍ ബാക്കിയിരിക്കെ ജയമൊരുക്കിയത്. പൂനം റൗത്ത് കളിയിലെ താരമായപ്പോള്‍, ദീപ്തി ശര്‍മ പരമ്പരയുടെ താരം. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആത്മവിശ്വാസത്തോടെയിറങ്ങാന് ജയം ഇന്ത്യയെ സഹായിക്കും.
ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായിക മിതാലി രാജിന്റെ തീരുമാനം ബൗളര്‍മാര്‍ ശരിവച്ചു. 156 റണ്‍സില്‍ എതിരാളികളെ എറിഞ്ഞിട്ടു. ഝുലന് ഗോസ്വാമി എട്ടോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍, പൂനം യാദവ് ഒമ്പത് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് ഇരകളെ നേടി. ശിഖ പാണ്ഡെ രണ്ടും, ഏകത ബിഷ്ട്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. ഓപ്പണര്‍ സുനെ ലൂയിസ് (55) ദക്ഷിണാഫ്രിക്കന്‍ ടോപ് സ്കോറര്‍. മിംഗോണ് ഡ്യു പ്രീസ് 30 റണ്‍സെടുത്തു.
പരമ്പരയിലുടനീളം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍ ദീപ്തി ശര്‍മ (എട്ട്) പെട്ടെന്ന് മടങ്ങിയെങ്കിലും റൗത്തും മിതാലിയും ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇവര്‍ 127 റണ്‍സ് ചേര്‍ത്തു. 92 പന്തില്‍ 12 ഫോറും ഒരു സിക്സറും സഹിതം റൗത്ത് 70 റണ്‍സെടുത്തപ്പോള്‍, 79 പന്തില്‍ 10 ഫോറുകളോടെ മിതാലിയുടെ 62 റണ്‍സ്. മോന മേശ്രത്തിന്റെ (രണ്ട്) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഷബ്നിം ഇസ്മയില്‍, മരിസന്നെ കാപ്പ് എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് നേട്ടക്കാര്‍. സിംബാബ്വെയും അയര് ലന്ഡുമാണ് പങ്കെടുത്ത മറ്റു ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: