ജെജു (ദക്ഷിണ കൊറിയ): അണ്ടര്‍ 20 ഫുട്ബോള്‍ ലോകകപ്പില്‍ കരുത്തരുടെ വീഴ്ച തുടരുന്നു. ഏഷ്യന്‍ ശക്തികള്‍ ഇറാനും ജപ്പാനും ജയിച്ചു കയറിയപ്പോള്‍, യൂറോപ്യന്‍ ടീമുകള്‍ പോര്‍ച്ചുഗലിനും ഇറ്റലിക്കും തോല്‍വി.
ഗ്രൂപ്പ് സിയില്‍ കോസ്റ്ററിക്കയെയാണ് ഇറാന് മറികടന്നത് (1-0). 81-ാം മിനിറ്റില്‍ മുഹമ്മദ് മെഹ്ദിഖാനി ഇറാനായി ഗോള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സാംബിയയാണ് പോര്‍ച്ചുഗലിനെ വീഴ്ത്തിയത് (2-1). ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ചിലുഫിയ (51), ഫാഷന്‍ സകാല (76) എന്നിവര്‍ സാംബിയയ്ക്കായി ലക്ഷ്യം കണ്ടു. ഇഞ്ചുറി ടൈമില്‍ ഹെല്‍ദര്‍ പോര്‍ച്ചുഗലിന്റെ ആശ്വാസം.
ഗ്രൂപ്പ് ഡിയില്‍ ജപ്പാന് 2-1ന് ദക്ഷിണാഫ്രിക്കയെ മറികടന്നു. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ജപ്പാന്റെ ജയം. ഏഴാം മിനിറ്റില്‍ മാര്ഗെമെന് ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് നല്കി. ഇടവേളയ്ക്കു ശേഷം പോരാട്ടം കടുപ്പിച്ച ജപ്പാന്, ഒഗാവയിലൂടെ (48) സമനിലയും ദോയനിലൂടെ (72) ജയവും സ്വന്തമാക്കി. കടുത്ത പോരാട്ടം കണ്ട ഗ്രൂപ്പിലെ രണ്ടാം കളിയില്‍ ഉറുഗ്വെയോടാണ് ഇറ്റലി കീഴടങ്ങിയത്. 76ാം മിനിറ്റില്‍ റോഡ്രിഗോ അമരാല്‍ വിജയഗോളിനുടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: