മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോള്‍ ലീഗ് കിരീടം നേരത്തെ ഉറപ്പിച്ച ബയേണ്‍ മ്യൂണിച്ചിന് ഫ്രെയ്ബര്‍ഗിനെതിരെ അവസാന കളിക്കിറങ്ങുമ്പോള്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. നായകന് ഫിലിപ്പ് ലാമിനും മധ്യനിരയിലെ വിശ്വസ്തന് സാബി അലന്‍സൊയ്ക്കും അര്‍ഹിച്ച യാത്രയയപ്പ് നല്‍കണം. ആര്യന് റോബന്റെ നേതൃത്വത്തില്‍ ടീം ഒന്നടങ്കം തകര്‍ത്തു കളിച്ചപ്പോള്‍ ഒന്നിനെതിരെ നാലു ഗോളിന് ഫ്രെയ്ബര്‍ഗിനെ തുരത്തി ലക്ഷ്യം പൂര്‍ത്തിയാക്കി.
ജര്‍മന്‍ ഫുട്ബോളില്‍ എതിരാളികളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് തുടരെ അഞ്ചാം തവണയാണ് ബയേണ്‍, ബുണ്ടസ ലിഗ കിരീടവുമായി മടങ്ങുന്നത്. ഈ സീസണില്‍ പരിശീലകനായെത്തിയ കാര്‍ലോ ആന്‍സലോട്ടിക്ക് ആദ്യ തവണ തന്നെ കിരീടത്തില്‍ മുത്തമിടാനുമായി. നാലാം മിനിറ്റില്‍ ആര്യന് റോബനിലൂടെ തുടങ്ങിയ ഗോള്‍വര്‍ഷം അര്ട്യുറൊ വിദല്‍ (73), ഫ്രാങ്ക് റിബറി (90+), ജോഷ്വ കിമ്മിച്ച് (90+) എന്നിവരിലൂടെ പൂര്‍ത്തിയാക്കി മ്യൂണിച്ച് ടീം. നില്‍സ് പീറ്റേഴ്സണ് ഫ്രെയ്ബെര്ഗിന്റെ ആശ്വാസം.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ബയേണിന്റെ തേരോട്ടം. 34 കളിയില്‍ 25 ജയം, ഏഴ് സമനില, രണ്ട് തോല്‍വിയോടെ 82 പോയിന്റ്. രണ്ടാമതുള്ള ലെയ്പ്സിഗ്ഗിന് 67 പോയിന്റ്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (64) മൂന്നാമത്. ഈ മൂന്നു ടീമുകളും യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി. നാലമതെത്തിയ ഹൊഫെന്ഹെയിമിന് (62) ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് കളിക്കാം. കോണ്‍, ഹെര്‍ത്ത ടീമുകള്‍ക്ക് യുറോപ്പ ലീഗിലേക്കും പ്രവേശനം. ഇന്ഗൊല്സ്റ്റഡ്റ്റും ഡാംസ്റ്റഡ്റ്റും തരംതാഴ്ത്തപ്പെട്ടപ്പോള്‍ വോള്‍ഫ്സ്ബര്‍ഗിന് തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ പ്ലേ ഓഫ് കളിക്കാം.
ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷ കയ്യാലപ്പുറത്തായിരുന്ന ബൊറൂസിയയ്ക്ക് തുണയായത് അവസാന കളിയിലെ ജയം. മാര്‍ക്കോ റ്യൂസ് (32, 75), പോള്‍ ഔബമേയങ് (42, 89) എന്നിവരുടെ ഇരട്ട ഗോളില്‍ വെര്‍ഡര്‍ ബ്രമനെ തോല്‍പ്പിച്ചു (4-3). രണ്ടാമതുള്ള ലെയ്പ്സിഗ്, എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനോട് സമനിലയില്‍ പിരിഞ്ഞു (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: