തിരുവനന്തപുരം: വിദൂര പഠനം പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍വകലാശാല ഡിഗ്രി കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷന് നിര്‍ത്തലാക്കുന്നു. ഇതോടെ ഉയര്‍ന്ന ഫീസ് നല്കി വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പഠനത്തിനായി വിദൂര പഠനകേന്ദ്രത്തില്‍ ചേരേണ്ടിവരും.
പാവപ്പെട്ട വിദ്യാര്‍ഥികളുടെ ബിരുദമെന്ന സ്വപ്നത്തെ ഇല്ലായ്മ ചെയ്യാനേ പുതിയ തീരുമാനം ഉപകരിക്കൂ. ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ് ടു പാസ്സായാലും 30 ശതമാനം പേര്‍ക്കു മാത്രമേ ബിരുദപഠനം സാധ്യമാകൂ. നിലവിലെ സര്‍ക്കാര്‍, എയിഡഡ് കോളേജുകളിലെ സീറ്റുകളുടെ എണ്ണം വച്ചുള്ള കണക്കാണിത്.
ബിരുദം നേടണമെന്ന് ആഗ്രഹിക്കുന്ന ബാക്കി കുട്ടികളില്‍ ബഹഭൂരിപക്ഷവും ആശ്രയിക്കുന്നത് പ്രൈവറ്റ് രജിസ്ട്രേഷനെയാണ്. പ്രൈവറ്റ് കോളേജുകള്‍ വഴിയും നേരിട്ട് സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തുമാണ് ഇവര്‍ പഠിച്ചിരുന്നത്. പ്രൈവറ്റ് കോളേജുകളില്‍ 1,500 മുതല്‍ 3,000 രൂപവരെയാണ് ഫീസ് നല്‍കേണ്ടത്. അനേകായിരം വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ ബിരുദം സമ്പാദിച്ചിരുന്നത്.
ഈ സംവിധാനം നിര്‍ത്തലാക്കി വിദൂരപഠനകേന്ദ്രത്തില് ചേരണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദ്ദേശം. ഇവിടെയാകട്ടെ 13,000 രൂപയാണ് ഫീസ്. കുട്ടികളുടെ എണ്ണം അധികമായാല്‍ കോണ്ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കാനോ പഠനസാമഗ്രികളും നോട്ടുകളും നല്‍കാനോ വിദൂരപഠന കേന്ദ്രത്തിന് സാധിക്കില്ല. ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പോലും വിദൂരപഠന കേന്ദ്രത്തിന് വേണ്ടതു ചെയ്യാന്‍ കഴിയുന്നില്ല.
എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ പ്രൈവറ്റ് രജിസ്ട്രേഷന് അനുവദിക്കുന്നുണ്ട്. തികച്ചും ഏകപക്ഷീയമായാണ് കേരള സര്‍വകലാശാല ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: