കൊച്ചി: ബിഎംഎസ് 18ാം അഖിലേന്ത്യാ സമ്മേളനം ഇന്നു മുതല്‍ 24 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടക്കും. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഇന്റര്‍കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ ഉദ്ഘാടനം ചെയ്യും. ഝാര്‍ഖണ്ഡിലെ വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളും വികാസ് ഭാരതി ദേശീയ സെക്രട്ടറിയുമായ പത്മശ്രീ അശോക് ഭഗത് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വം, പ്രകൃതി സംരക്ഷണം, കൂടുതല്‍ തൊഴില്‍ സാധ്യത ഉറപ്പാക്കല്‍, അസംഘടിത തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. പ്രധാനപ്പെട്ട വിഷയങ്ങളില്‍ സിമ്പോസിയവും നടക്കും. ചര്‍ച്ചകള്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ. ബജ്രംഗ് ലാല്‍ ഗുപ്ത നേതൃത്വം നല്‍കും. മുന്‍ ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ചെയര്മാന് ഡോ. മഹേന്ദ്ര ശര്‍മ, ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റും രണ്ടാം ലേബര്‍ കമ്മീഷന് വൈസ് പ്രസിഡന്റുമായ അഡ്വ. സി.കെ. സജിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീശാക്തീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സ്ത്രീശക്തി മിഷന് സ്ഥാപകാംഗം ഗീതാതായ് ഗുണ്ടെ നേതൃത്വം നല്‍കും.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ ചരിത്രപരമായ നിയമഭേദഗതികള്‍ക്ക് നാന്ദികുറിക്കുന്ന അവസരത്തിലാണ് ‘സംതൃപ്ത തൊഴിലാളി, സമൃദ്ധഭാരതം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കാണ്‍പൂരില്‍ അഖിലേന്ത്യാ സമ്മേളനം നടക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ‘ജന്മഭൂമി’യോട് പറഞ്ഞു.
മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ‘ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബില്‍’ ഇതിനകം രാജ്യത്ത് ചര്‍ച്ചയായിട്ടുണ്ട്. യോജിക്കാവുന്ന കാര്യങ്ങളില്‍ ബിഎംഎസ് സര്‍ക്കാരിനെ പിന്തുണക്കും. അഖിലേന്ത്യാ സമ്മേളനം ഈ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യും-ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: