വിളപ്പില്‍: ജൈവവൈവിധ്യങ്ങളുടെ കലവറ എന്നതിലുപരി പെണ്‍പരമ്പര കാക്കുന്നുവെന്ന അപൂര്‍വതയുമുണ്ട് അക്കരവിളാകം കാവിന്. രാജഭരണ കാലത്ത് കരം ഒഴിവാക്കി കൊടുത്ത 28.5 സെന്റിലാണ് നിബിഡ വനത്തിന്റെ പുറംകാഴ്ച സമ്മാനിച്ച് കാവ് നിലനില്‍ക്കുന്നത്. നാഗത്താന്മാര് സൈ്വരമായി വിഹരിക്കുന്ന അക്കരവിളാകം കാവ് വിശ്വാസവും ഭക്തിയും ഇഴപിരിയാതെ ശേഷിക്കുന്ന ചുരുക്കം ചില കാവുകളിലൊന്നാണ്. കാവു തീണ്ടാതെ തലമുറകള്‍ക്കായി കാക്കാന്‍ സ്ത്രീകളെ കാരണവര്‍ സ്ഥാനത്തേറ്റുന്നതാണ് ഇവിടുത്തെ പൈതൃകം.
നൂറ്റാണ്ടുകളുടെ പെണ്ചരിതം അവകാശപ്പെടുന്ന വെള്ളനാട് വെളിയന്നൂര്‍ അക്കരവിളാകം കാവിന്റെ ഇപ്പോഴത്തെ കാരണവര്‍ ഓമനയമ്മ (86) ആണ്. 1984 ല്‍ കുഞ്ഞിലക്ഷ്മിയമ്മ പാര്‍വതിയമ്മ മരിച്ചതോടെയാണ് അക്കരവിളാകം തറവാട്ടിലെ സ്ത്രീകളില്‍ മുതിര്‍ന്ന ഓമനയമ്മയ്ക്ക് കാരണവര്‍ സ്ഥാനം കിട്ടിയത്. നൂറുവര്‍ഷം മുന്‍പ് ഓമനയമ്മയുടെ അച്ഛന് വൈദ്യര് കൃഷ്ണപിള്ള നാഗത്താന് കാവില്‍ ഔഷധ സസ്യങ്ങള്‍ നട്ടുനനച്ചു. അതോടെ അക്കരവിളാകം കാവ് ഔഷധ സസ്യങ്ങളുടേയും ഉദ്യാനമായി.
പെരുമ്പള്ളിമൂഴി, താഴത്തുവീട്, അക്കരവിളാകം എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ക്ക് 300 വര്‍ഷം മുന്‍പ് ഭണ്ഡാര വകയായി വന്നുചേര്‍ന്നതാണ് 50 ഏക്കര്‍ ഭൂമി. കൂട്ടുകുടുംബമായാണ് ഇവര്‍ അറയും നിരയും തെക്കതുമുള്ള വെളിയന്നൂരിലെ തറവാട്ടില്‍ പാര്‍ത്തിരുന്നത്. ഒന്നര നൂറ്റാണ്ട് മുന്‍പ് കുടുംബങ്ങള്‍ ഭാഗം വച്ച് പിരിഞ്ഞപ്പോള്‍ അക്കരവിളാകം കുടുംബത്തിന്റെ ഓഹരിയിലാണ് കാവും കുളവും വന്നത്. കാവു തീണ്ടരുതെന്ന പൂര്‍വികരുടെ ഓര്‍മ്മപ്പെടുത്തല്‍ അവര്‍ മറന്നില്ല. ഓഹരിയില്‍ ഉണ്ടായിരുന്ന കാവു മാത്രം വീതിച്ചെടുത്തില്ല. കുടുംബത്തിലെ തലമൂത്ത പെണ്‍കുട്ടികള്‍ക്ക് കൈമാറി കാവിനെ കാക്കണമെന്ന ആചാരം അലിഖിത നിയമമാക്കി. ഇന്നും അത് തെറ്റാതെ പിന്തുടരുകയാണ് അക്കരവിളാകത്തുകാര്.
പാലപ്പൂവിന്റേയും ചെമ്പകമൊട്ടിന്റേയും സുഗന്ധം പരക്കുന്ന നാട്ടുവഴിയിലൂടെ കാവിനരികിലെത്തിയാല്‍ ആകാശക്കീഴിലെ ജൈവ വൈവിധ്യം കണ്ണിനും മനസ്സിനും കുളിരേകും. ഉപ്പനും പഞ്ചവര്‍ണ്ണക്കിളിയും കാട്ടുകുരുവിയും മൂളിപ്പാട്ടു പാടുന്ന കാവ്. ഇരുപതില്‍പ്പരം ഇനങ്ങളിലുള്ള പക്ഷികളും അത്രത്തോളം ശലഭ ജീവികളും ഈ കാവില്‍ വസിക്കുന്നുണ്ടെന്ന് കാരണവര്‍ ഓമനയമ്മ പറയുന്നു. നൂറും പാലും നേദിച്ച് നാഗദേവന് തിരി തെളിച്ച് നടന്നു നീങ്ങുമ്പോള്‍ ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പങ്ങളെ പലകുറി കണ്ടിട്ടുണ്ട് ഓമനയമ്മ.
ഒരിക്കല്‍പ്പോലും അവ തന്നെയോ, താന്‍ അവയേയോ ഉപദ്രവിച്ചിട്ടില്ലെന്ന് ഓമനയമ്മ പറയുന്നു. 2013 ല്‍ വനം വകുപ്പ് കാവ് സംരക്ഷണ പദ്ധതിയില്‍ അക്കരവിളാകം കാവിനെ ഉള്‍പ്പെടുത്തി. വര്‍ഷം തോറും വനം വകുപ്പ് 20,000 രൂപ കാവിന്റെ സംരക്ഷണത്തിനായി കാരണവര്‍ക്ക് നല്‍കുന്നുണ്ട്. പ്രായാധിക്യത്താല്‍ കാഴ്ചയ്ക്ക് അല്‍പ്പം മങ്ങലുണ്ടെങ്കിലും കാവിലെ കാര്യങ്ങള്‍ മുടക്കാന്‍ ഓമനയമ്മ ഒരുക്കമല്ല. തലമുറ കൈമാറിയ കാരണവര്‍ സ്ഥാനം ദൈവ നിയോഗമാണ് അക്കരവിളാകത്തെ അമ്മമാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: