കാക്കനാട്: കുന്നുകൂടിയ മാലിന്യം ജില്ലാ ആസ്ഥാനത്തെ പകര്‍ച്ച വ്യാധി ഭീതിയിലാക്കി. കൊടും വേനലില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മഴക്കാലത്ത് സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. നഗരസഭ പ്രദേശത്ത് ഡെങ്കിപ്പനി ബാധിതരാണ് ഏറ്റവും കൂടുതല്‍. സാധാരക്കാര് തിങ്ങിപ്പാര്‍ക്കുന്ന പാറയ്ക്കമുകള്‍, ചിറ്റേത്തുകര, കണ്ണങ്കേരി, അത്താണി, തുതിയൂര്‍ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കാക്കനാട്, തൃക്കാക്കര എന്നീ രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന തൃക്കാക്കര നഗരസഭ പ്രദേശം പൂര്‍ണമായി പകര്‍ച്ച വ്യാധി ഭീഷണിയിലാണ്. തട്ടുകടകളും വ്യത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും പൊളിച്ച് നീക്കി അധികൃതര്‍ പകര്‍ച്ച വ്യാധിയെ നേരിടാന്‍ രംഗത്തെത്തിയിരിക്കുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായിരിക്കുന്നത്.
ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചതായി നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.കെ.നീനു, വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു. അന്യസംസ്ഥന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചതായി നഗരസഭ അധികൃതര്‍ അറിയിച്ചു. കളക്ടറേറ്റ് വളപ്പിലെ പ്ലസ്റ്റിക് സംസ്കരണ കേന്ദ്രത്തില്‍ മാലിന്യം കത്തിക്കുന്നതിനാല്‍ സീപോര്‍ട് എയര്‍പോര്‍ട് റോഡിലേക്ക് പടരുന്ന പുക ശ്വാസിച്ച് ശ്വാസ തടസം അനുഭവപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: