തിരുവനന്തപുരം: ബസവേശ്വരന് സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പടപൊരുതിയ സാമൂഹിക പരിഷ്കര്‍ത്താവായിരുന്നെന്ന് കര്‍ണാടക ശ്രീ ചിത്രദൂര്ഗ മഠം മഠാധിപതി ഡോ. ശിവമൂര്‍ത്തി മുരുക രാജേന്ദ്ര ശരണരു. ബസവ സന്ദേശ നവോത്ഥാന യാത്രയ്ക്ക് സമാപ്തി കുറിച്ചുകൊണ്ടു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സമകാലീന പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമാണ് ബസവ ദര്ശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഗുരുക്കന്മാരില് നിന്നും ഗുരുകുലങ്ങളില്‍ നിന്നുമാണ് ഭാരതീയര്‍ ക്ഷേത്ര സംസ്കാരം ഗ്രഹിച്ചതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. സനാതന ധര്‍മ്മം വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലഘട്ടത്തിലാണ് ശങ്കരാചാര്യര്‍ ഭാരതമാകെ കാല്‍നടയായി യാത്രചെയ്ത് ധര്‍മ്മം നിലനിര്‍ത്തിയത്. ധര്മ്മത്തിന് ച്യുതി സംഭവിക്കുമ്പോള്‍ ഗുരുക്കന്മാര് കാലാകാലങ്ങളില്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഗുരുക്കന്മാരുടെ സ്ഥാനം വളരെ വലുതാണെന്നും രാജഗോപാല്‍ പറഞ്ഞു.ബസവ സമിതിയുടെ ആഭിമുഖ്യത്തില്‍ 13ന് കാസര്‍കോഡുനിന്ന് ആരംഭിച്ച യാത്രയാണ് ഇന്നലെ പുത്തരിക്കണ്ടത്ത് സമാപിച്ചത്.
ബസവ സമിതി സംസ്ഥാന പ്രസിഡന്റ് കെ. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബാംഗ്ലൂര്‍ ബേലിമഠ് മഠാധിപതി ശിവരുദ്ര മഹാ സ്വാമി, തമിഴ്നാട് കൃഷ്ണഗിരി ശ്രീ ജംഗമമഠം സിദ്ധലിംഗ സ്വാമി, വര്‍ക്കല ശിവഗിരി മഠം സ്വാമി വിശാലാനന്ദ, ഫാ. യൂജിന്‍ പെരേര, പാളയം പള്ളി ഇമാം സുഹൈദ് മൗലവി, ദ്രാവിഡ ഭാഷാ കേന്ദ്രം ഡയറക്ടര്‍ ഡോ. രമ, കെ. സുദര്ശനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: