കാലടി: നടന്, നാടകകൃത്ത്, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായ ശ്രീമൂലനഗരം വിജയന് മണ്മറഞ്ഞിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു. 1992 മെയ് 22നാണ് അന്തരിച്ചത്. 60-ാം വയസില്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ജനമനസില്‍ നിലനിന്നത് അദ്ദേഹത്തിന്റെ രചനകളാണ്.
വിദ്വാന് കെ. ആര് വേലായുധപണിക്കരുടെയും പുകിലേത്ത് ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച വിജയന് സ്കൂള്‍ വേദികളിലൂടെയും നാട്ടിലെ സാംസ്കാരിക ഇടങ്ങളിലൂടെയുമാണ് കലാരംഗത്തേക്കെത്തുന്നത്. കെ.ടി. മുഹമ്മദിന്റെ സംഗമം നാടകത്തിലെ ഇബ്രാംഹിംകുട്ടി ഹാജിയാര്, കളരിയിലെ വെടിക്കെട്ടുക്കാരന്‍ അദ്രുമാന്, അത്താഴവിരുന്നിലെ ജനാബ് സി. കെ മൗലവി തുടങ്ങിയവയാണ് നാടകവേദിയില്‍ ശ്രീമൂലനഗരം വിജയന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. സംഗമം നാടകം അച്ഛനും ബാപ്പയും എന്ന പേരില്‍ സേതുമാധവന് സിനിമയാക്കിയപ്പോള്‍ ഇബ്രാഹിംകുട്ടി ഹാജിയാര് എന്ന കഥാപാത്രത്തെ വെള്ളിത്തിരയിലും അവതരിപ്പിച്ചു.
അറുപതോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകട്രൂപ്പുകളിലും സഹകരിച്ചു. 1964ല്‍ ‘കുടുംബിനി’യാണ് ആദ്യചിത്രം. അച്ഛനും ബാപ്പയും, യത്തീം, ഒരാള്‍ കൂടി കള്ളനായി, പദ്മതീര്‍ത്ഥം, ഭൂമിയിലെ മാലാഖ, പിക്നിക്, അഷ്ടപദി തുടങ്ങിയ ചിത്രങ്ങളിലും അഭിനേതാവായി. ശശികുമാര്‍ സംവിധാനം ചെയ്ത പഞ്ചതന്ത്രം, പത്മതീര്‍ത്ഥം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. എന്റെ ഗ്രാമം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തു. 1964ല്‍ പുറത്തിറങ്ങിയ ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാസംഗീത രംഗത്തെത്തിത്. പോര്‍ട്ടര്‍ കുഞ്ഞാലി എന്ന ചിത്രത്തിലെ വണ്ടിക്കാരന് ബീരാന് കാക്ക, എന്റെ ഗ്രാമത്തിലെ വീണാപാണിനി, കല്‍പ്പാന്തകാലത്തോളം, പത്തായം പോലത്തെ വയറാണ്, ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോന്‍ പാടത്ത് കൊയ്ത്തിനു വന്നപ്പോ എന്നു തുടങ്ങുന്ന ഗാനങ്ങളും വിജയന്റെ രചനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: