ഇടുക്കി: പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചന വീണ്ടും. ഇന്നലെ കട്ടപ്പനയില്‍ ഏറെ കൊട്ടിഘോഷിച്ച് ഉപാധിരഹിത പട്ടയമെന്ന പേരില്‍ വിതരണം ചെയ്തത് ഉപാധികളോടു കൂടിയ പട്ടയം. സാധാരണ 16 ഉപാധികളോട് കൂടിയ പട്ടയമാണ് വിതരണം ചെയ്യുന്നതെങ്കില്‍ നിലവില്‍ ഇതിന്റെ എണ്ണം പത്തായി കുറച്ചിട്ടുണ്ട്.
ശനിയാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലും ഇടുക്കിയില്‍ വിതരണം ചെയ്യുന്നത് ഉപാധികളില്ലാത്ത പട്ടയമെന്ന് പറഞ്ഞിരുന്നു. ഉപാധികളുടെ എണ്ണം കുറച്ചെങ്കിലും മുമ്പ് ഉണ്ടായിരുന്നവ എല്ലാം തന്നെ ഇവയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദാഹരണമായി, ഭൂമിയിലെ മരങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് പട്ടയം ഉടമയ്ക്ക് ഉള്ളത്. നിലവില്‍ ഉള്ളതും ഇനി വളര്‍ന്ന് വരുന്നതുമായ എല്ലാ മരങ്ങളുടെയും ഉടമസ്ഥര്‍ വനം വകുപ്പായിരിക്കും. മരം മുറിച്ച് വിറ്റതായി കണ്ടെത്തിയാല്‍ പട്ടയം റദ്ദാകും. ഇത് സംബന്ധിച്ച പരിശോധനയ്ക്ക് വനം വകുപ്പെത്തിയാല് ഉണ്ടാകുന്ന ചെലവ് ഉടമ തന്നെ വഹിക്കണം.
യാതൊരു കാരണവശാലും സ്ഥലം കൈമാറ്റം പാടില്ല എന്നിങ്ങനെ പോകുന്നു ഉപാധികള്‍.
ജില്ലയില്‍ 5521 പട്ടയങ്ങളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇവയില്‍ രണ്ടായിരത്തോളം പട്ടയങ്ങളില്‍ സാങ്കേതിക തടസ്സം പറഞ്ഞ് വിതരണം ചെയ്തിട്ടില്ല എന്നാണ് വിവരം. ആദ്യം 10000 പട്ടയം വിതരണം ചെയ്യുമെന്ന് അറിയിച്ച ശേഷം എണ്ണം കുറച്ചത് ഏറെ വിവാദമായിരുന്നു.
മൂന്നാര്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ളവയില്‍ നിന്നു ജനശ്രദ്ധ തിരിക്കാനാണ് തിടുക്കത്തില്‍ ഇത്തരത്തിലൊരു പട്ടയമേള നടത്തിയതെന്നാണ് ആരോപണം ഉയരുന്നത്. വരും ദിവസങ്ങളില്‍ മാത്രമേ ഇത് കര്‍ഷകര്‍ക്ക് എങ്ങനെ തിരിച്ചടിയാകുമെന്നത് വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: