ഹൈദരാബാദ്: കന്നി ഫൈനലിസ്റ്റുകളായ പൂന സൂപ്പര്‍ ജയന്റ്സിനെ ഒരു റണ്ണിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടം ചൂടി. മുംബൈ ഉയര്‍ത്തിയ 130 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ പൂനയ്ക്ക് 128 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
അര്‍ധസെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്(51) പൊരുതിയെങ്കിലും ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കാന്‍ കഴിഞ്ഞില്ല. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്സന്, നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി.
അവസാന ഓവറില്‍ 11 റണ്‍സാണ് പൂനയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ നായകന് സ്റ്റീവ് സ്മിത്തും മനോജ് തിവാരിയും. ഓവറിന്റെ ആദ്യ പന്ത് തിവാരി ബൗണ്ടറിയിലേക്കു പറത്തി. അഞ്ചു പന്തില്‍ ജയിക്കാന്‍ ഏഴു റണ്‍സ് എന്ന നിലയില്‍നില്‍ക്കെ രണ്ടാം പന്തില്‍ മനോജ് തിവാരിയെ പൊള്ളാര്‍ഡിന്റെ കൈയിലെത്തിച്ച് മിച്ചല്‍ ജോണ്സന് ആദ്യ പ്രഹരം നല്കി. തൊട്ടടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിനെ ഒരുജ്ജ്വല ക്യാച്ചിലൂടെ റായിഡു മടക്കി. ഇതോടെ മൂന്നു പന്തില്‍ ഏഴു റണ്‍സ് എന്ന നിലയിലേക്ക് പൂന സമ്മര്‍ദത്തിലായി. നാലാം പന്തില്‍ ഒന്നും അഞ്ചാം പന്തില്‍ രണ്ടും റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ ആവശ്യമായ നാലു റണ്‍സ് നേടാന്‍ ക്രീസിലുണ്ടായിരുന്ന ഡാന്‍ ക്രിസ്റ്റ്യനായില്ല.
നേരത്തെ, താരതമ്യേന കുറഞ്ഞ സ്കോറിലേക്കു ബാറ്റുവീശിയ പൂനയക്ക് രാഹുല്‍ ത്രിപദിയെ തുടക്കത്തില്‍ നഷ്ടപ്പെട്ടെങ്കിലും സ്മിത്തും രഹാനെയും ടീമിനെ മുന്നോട്ടുനയിച്ചു. രഹാനെ(44)യ്ക്കു ശേഷമെത്തിയ ധോണി(10)ക്ക് തിളങ്ങാന്‍ കഴിയാതിരുന്നത് ടീമിനു തിരിച്ചടിയായി.
ടൂര്‍ണമെന്റില്‍ ഇതേവരെ പൂനയെ കീഴടക്കാന്‍ കഴിയാതിരുന്ന മുംബൈക്ക് കിരീടനേട്ടം മധുര പ്രതികാരവുമായി. ഇത് മൂന്നാം തവണയാണ് മുംബൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: