തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്നും അത് പുനഃപരിശോധിക്കണമെന്നും അത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നുമാണ് വിഎസ് നിയമസഭയില്‍ പറഞ്ഞത്. ഇതിന് കൃത്യമായി മറുപടി നല്കാന് പോലും സര്‍ക്കാരിന് കഴിഞ്ഞില്ല.
വിഴിഞ്ഞം പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നേറുമ്പോഴാണ് കരാര്‍ പുനഃപരിശോധിക്കണമെന്നു പറഞ്ഞ് വിഎസ് രംഗത്തുവന്നത്. സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പലതും പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തുകയാണ് വിഎസ് ചെയ്തത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ കരാറില്‍ ദുരൂഹതയുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രൂപം നല്കിയ കരാറില്‍ അഴിമതിക്ക് നിരവധി പഴുതുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ കരാറിനെക്കുറിച്ച് ധവളപത്രമിറക്കണം. നിലവിലെ കരാര്‍ പൊളിച്ചെഴുതണം. വിഎസ് സബ്മിഷനില്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
അദാനി പോര്‍ട്സുമായി യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പൊളിച്ചെഴുതുമെന്ന എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം വിഎസ് ഓര്‍മിപ്പിച്ചു. 2006-11ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലാന്‍ഡ് ലോര്‍ഡ് പോര്‍ട്ട് ആയി വിഭാവനം ചെയ്ത വിഴിഞ്ഞം പദ്ധതി യുഡിഎഫ് സര്‍ക്കാരാണ് പിപിപി മാതൃകയിലാക്കിയത്. പദ്ധതിയുടെ 68 ശതമാനം (5,071 കോടി രൂപ) മുടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍. അദാനി മുടക്കുന്നത് പദ്ധതി ചെലവിന്റെ 32 ശതമാനമായ 2,454 കോടി മാത്രം. എന്നിട്ടും പണി പൂര്‍ത്തിയായ ശേഷമുള്ള വരുമാനത്തിന്റെയും ലാഭത്തിന്റെയും സിംഹഭാഗവും കുറച്ചു മുതല്‍മുടക്കു മാത്രമുള്ള അദാനി കയ്യടക്കുകയാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറില്‍ ദുരൂഹതയും അഴിമതിയും ഉണ്ടെന്ന് അന്നേ ആക്ഷേപം ഉന്നയിച്ചിരുന്നതാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കെതിരായ കരാര്‍ പൊളിച്ചെഴുതുമെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടുള്ളതുമാണ്, വിഎസ് പറഞ്ഞു.
വിഎസ് ആരോപിച്ച വിഷയങ്ങളില്‍ മറുപടി പറയാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കഴിഞ്ഞില്ല. യുഡിഎഫ് കാലത്ത് ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ സഭയില്‍ വായിച്ച മന്ത്രി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ധവളപത്രം പുറപ്പെടുവിക്കുന്നതു സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നു മാത്രമാണ് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: