“വ്യവസായശാലകള്‍ എവിടെയുണ്ടോ അവിടെ മലിനീകരണം ഉണ്ടാകും” എന്നുപറയുന്നത് ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ്. മരുന്നുകള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, തുണി വ്യവസായം, നിറങ്ങള്‍ നല്കുന്ന രാസപദാര്‍ത്ഥങ്ങള്‍, പോളിമര്‍, ഔഷധങ്ങള്‍, പേപ്പര്‍, പെയിന്റ്, പ്ലാസ്റ്റിക്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാര്‍ഷിക രംഗത്ത് ഉപയോഗിക്കുന്ന രാസവളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിന് രാസപദാര്‍ത്ഥങ്ങളും രാസപ്രവര്‍ത്തനങ്ങളും അത്യന്താപേക്ഷിതമാണ്. സുഖസൗകര്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ രാസപദാര്‍ത്ഥങ്ങളുടെ അളവും ഭൂമുഖത്ത് വര്‍ധിക്കുന്നു. നമ്മുടെ ആവശ്യങ്ങള്‍ വര്‍ധിക്കുകയാണ്.
ജീവിതരീതികള്‍, ശൈലികള്‍ എല്ലാം തന്നെ മാറുകയാണ്. അതോടൊപ്പം ആവശ്യങ്ങളും വര്‍ധിക്കുന്നു. കാല്‍ക്കുലേറ്റര്‍ ഉപയോഗം കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് മാറിയപ്പോള്‍ നാം കൂടുതലായി ഉപയോഗിക്കുന്ന ഘനലോഹങ്ങളും മാലിന്യ സാധ്യതകളും ഏറി എന്ന സത്യം പലപ്പോഴും നാം വിസ്മരിക്കയാണ്. പേജര്‍ പോയി സെല്ഫോണായി. ചാണകം മെഴുകിയ വീടുകളുടെ ഫ്ലോറിംഗ് വിട്രിഫൈഡ് ടെയിലുകള്‍ക്ക് വഴിമാറി. മരപ്പലകകള്‍ പ്ലൈവുഡിന് മാറിക്കൊടുത്തു. ഫാന്‍ എസികള്‍ക്കായി മാറി, ഓയിലുകളും എണ്ണകളും ഭക്ഷ്യ എണ്ണകളും സുഗന്ധ-സൗന്ദര്യോല്പ്പന്നങ്ങളും എല്ലാം മാറി മാറി പ്രയോഗിക്കാന്‍ മനുഷ്യന് വെമ്പല്‍ കാട്ടുന്നു. അതനുസരിച്ച് പുതിയ വ്യവസായങ്ങളും രാസപദാര്‍ത്ഥങ്ങളും അന്തരീക്ഷത്തെ മാലിന്യപൂരിതമാക്കി. ഓസോണ്‍ പാളികള്‍ക്ക് വിള്ളല്‍ വരുത്തുന്ന ക്ലോറോ ഫ്ലൂറോ കാര്ബണുകള് ഫ്രയോണ്‍ വാതകത്തിന് വഴിമാറി. കിണര്‍ വെള്ളം കുപ്പിവെള്ളത്തിന് മാറിക്കൊടുത്തു. വികസനത്തിന്റെ പേരില്‍ ലോകം അതിവേഗം മാറിക്കൊണ്ടിരിക്കയാണ്. ഒപ്പം പുതിയ പുതിയ രാസപദാര്‍ത്ഥങ്ങളുടെ സ്രോതസ്സുകളും.
ഭോപ്പാലില്‍ 1984 ല്‍ യൂണിയന് കാര്‍ബൈഡ് കമ്പനിയില്‍നിന്ന് ചോര്‍ന്ന മീഥേന്‍ ഐസോ സൈനേറ്റ് കൊന്നത് 2500 പേരെയും അസുഖബാധിതരാക്കിയത് ഒന്നരലക്ഷത്തിലധികം പേരെയുമാണ്. എന്നതാണ് ഔദ്യോഗിക കണക്കിതാണെങ്കിലും മരണസംഖ്യ 10000 കവിഞ്ഞെന്നാണ് കണക്കാക്കുന്നത്. മലേറിയ പരത്തുന്ന കൊതുകിനെ തുരത്താന്‍ ഉപയോഗിച്ച ഡിഡിറ്റിയും മനുഷ്യകുലത്തിന്റെ അന്തകരോഗമായ കാന്‍സര്‍ വര്‍ദ്ധിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചതായി ലോകശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. പുഴകളുടെ തീരത്തുള്ള ഫാക്ടറികള്‍ ശരിയായ രീതിയില്‍ ശരിയായ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മലിനജലം ട്രീറ്റ് ചെയ്യാത്തതിനാല്‍ കുടിവെള്ള സ്രോതസ്സുകളും ഭൂഗര്‍ഭജലവും കടലും കായലും രാസമാലിന്യങ്ങള്‍ കലര്‍ന്ന് ജല ജീവികളെ സമൂല നാശത്തിലേയ്ക്ക് തള്ളിവിടുകയാണ്. മലിനീകരണനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നതിനാല്‍ ജീവികളുടെ ഭക്ഷ്യ ശൃംഖലാ ജാലത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ കുന്നുകൂടുകയാണ്. പാലിലും മുട്ടയിലും പച്ചക്കറികളിലും വിത്തുകളിലും ഫലങ്ങളിലും ഭക്ഷ്യവസ്തുക്കളിലും മാരകമായ രാസപദാര്‍ത്ഥങ്ങള്‍ സുലഭമായിരിക്കയാണ്. പേരറിയാത്ത പുതിയ രോഗങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നു.
രാസപദാര്‍ത്ഥങ്ങളുടെ അപകട ഭീഷണി ക്രമാതീതമായി വര്‍ധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിലും നിര്‍മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഒരു ഹരിത രസതന്ത്രം പരീക്ഷിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ മനുഷ്യന്റെയും ജീവജാലങ്ങളുടേയും ആരോഗ്യപരിപാലനത്തിന് വേണ്ടി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ട് ഹരിതരസതന്ത്രത്തിന് പ്രാധാന്യവും പ്രസക്തിയും വളരെയേറെയാണ്. 1991 ല്‍ അമേരിക്കന്‍ രസതന്ത്രജ്ഞന് ഡോ.പോള്‍ അനാസ് സ്റ്റാസാണ് ഇത്തരത്തിലുള്ള രസതന്ത്രശാഖയ്ക്ക് ജന്മം നല്‍കിയത്. അതുകൊണ്ടുതന്നെ ഡോ.പോള്‍ അനാസ് സ്റ്റാസിനെ ഹരിത രസതന്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു. ഹരിത രസതന്ത്രത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ മാരകശേഷി കുറയ്ക്കുകയും ഒഴിവാക്കുകയും പ്രായോഗിക ഉപയോഗത്തില്‍ മലിനീകരണം ഒഴിവാക്കുകയെന്ന തത്വവുമാണ് അടിസ്ഥാനമായി ആശ്രയിക്കുന്നത്. ഹരിതരസതന്ത്രം 1990 മുതല്‍ അമേരിക്ക, യുകെ, ജര്‍മ്മനി, ജപ്പാന് എന്നിവിടങ്ങളില്‍ പരീക്ഷിച്ചുവരുന്നുണ്ട്. ഹരിതരസതന്ത്രത്തില്‍ പരിസ്ഥിതി സൗഹൃദ രാസപ്രവര്‍ത്തനങ്ങള്‍, ഉപയോഗം എന്നതിനേക്കാള്‍ രാസപദാര്‍ത്ഥത്തിന്റെ ഗുണനിലവാരവും ഉപയോഗശേഷിയും പ്രയോജനപ്പെടുത്തുന്നതിലാണ് ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ രാസപദാര്‍ത്ഥങ്ങളുടെ പകരക്കാരായ വിഷാംശം കുറഞ്ഞതും മാരകശേഷി ഇല്ലാത്തതുമായ രാസപദാര്‍ത്ഥങ്ങള്‍ക്ക് ഹരിതരസതന്ത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു.
ഡോ.പോള്‍ അനാസ്സ്റ്റാസ്, ഡോ.ജോണ്‍ സി.വാര്‍ണര്‍ എന്നിവര്‍ ചേര്‍ന്ന് 1997 ല്‍ ഹരിതരസതന്ത്രത്തില്‍ 12 പ്രധാന തത്വങ്ങള്‍ക്ക് രൂപം കൊടുത്തു. 1) പാഴ്വസ്തുക്കളുടെ ഉല്‍പ്പാദനം തടയുക, രാസപ്രവര്‍ത്തനങ്ങളില്‍ പാഴ്വസ്തുക്കളഉം മാലിന്യങ്ങളും ഉപഉല്‍പ്പന്നങ്ങളും ഉണ്ടാവാതെ നോക്കിയാല്‍ ഊര്‍ജ്ജവും ധനവും അവയുടെ സംസ്ക്കരണത്തിനുവേണ്ടി ചെലവാക്കുന്നതില്നിന്നും മോചനം നേടാനാകും (2) പരമാണു മിതവ്യയം: ഓരോ ഉല്‍പ്പന്നത്തിന്റെയും ഉല്‍പ്പാദന പ്രക്രിയയില്‍ മാറ്റം വരുത്തി രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സിംഹഭാഗവും അവസാനഘട്ട ഉല്‍പ്പന്നത്തിന്റെ ഭാഗമാക്കുക. (3) മാരകമായ കൃത്രിമ രാസപ്രവര്‍ത്തന രീതികള്‍ കുറയ്ക്കുക. ജീവജാലങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപ്രവര്‍ത്തനങ്ങളും രാസപദാര്‍ത്ഥങ്ങളും കഴിവതും ഒഴിവാക്കിയുള്ള ഉല്‍പ്പാദന രീതികള്‍ക്ക് പ്രാമുഖ്യം നല്‍കുക. (4)അപകടരഹിതമായ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഉറപ്പാക്കുക. ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനോടൊപ്പം രാസപദാര്‍ത്ഥത്തിന് മാരകശേഷി ഇല്ലെന്ന് ഉറപ്പാക്കുകയും വേണം (5) അപകടരഹിതമായ ലായകങ്ങളുടെ ഉപയോഗം ഉറപ്പാക്കുക. രാസപദാര്‍ത്ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ലായകങ്ങള്‍ വിഷരഹിതമാകുവാന് പ്രത്യേകം ശ്രദ്ധിക്കണം. (6) ഊര്‍ജ്ജകാര്യ കാര്യക്ഷമത രാസപ്രവര്‍ത്തനങ്ങളില്‍ പരമാവധി ഉറപ്പാക്കണം. എല്ലാ രാസപ്രവര്‍ത്തനങ്ങളുടെയും ഊര്‍ജ്ജ ആവശ്യം പരമാവധി കുറയ്ക്കണം. (7) അസംസ്കൃത വസ്തുക്കള്‍ പാരമ്പര്യേതര സ്രോതസ്സുകളില്നിന്നാകുവാന് ശ്രദ്ധിക്കണം.
തുടര്‍ച്ചയായ ഉപയോഗം പ്രകൃതി വിഭവങ്ങളുടെ സമൂലനാശത്തില്‍ കലാശിക്കാതിരിക്കുവാന് ഇത് അത്യന്താപേക്ഷിതമാണ്. (8) ആവശ്യത്തിലധികം രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും മാലിന്യ ഉല്‍പ്പാദനം കുറയ്ക്കുന്നതിനും ഇടയ്ക്കുണ്ടാകുന്ന രാസഉല്പ്പന്ന ഉല്‍പ്പാദനം നിയന്ത്രിക്കണം. ഇത് ഇടയ്ക്ക് വച്ച് രാസവസ്തുക്കളുടെ രാസപ്രവര്‍ത്തനം തടയാതിരിക്കുന്നതിനും താല്‍ക്കാലിക വ്യതിയാനങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇടവരുത്തുന്നു. (9) രാസപ്രവര്‍ത്തനങ്ങളുടെ ശക്തിയും വേഗതയും വര്‍ധിപ്പിക്കാന്‍ കാറ്റലിസ്റ്റുകളെ കൂടുതലായി ഉപയോഗിക്കുക. (10) ഉല്‍പ്പാദനത്തിനുശേഷം ധൃതഗതിയില്‍ വിഘടിക്കുവാന്‍ കെല്‍പ്പുള്ള രാസപദാര്‍ത്ഥങ്ങളും രാസസംയുക്തങ്ങളും ഉണ്ടാക്കുക. (11) മലിനീകരണ നിയന്ത്രണത്തിനുള്ള രാസപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക അതുമൂലം രാസപദാര്‍ത്ഥങ്ങളുടെ മലിനീകരണം കുറയ്ക്കാനാകും. (12) പൊട്ടിത്തെറി, അഗ്നി, വായു മാലിന്യങ്ങള്‍ എന്നിവ ഒഴിവാക്കിയുള്ള രാസപദാര്‍ത്ഥങ്ങളുടെ റിയേക്ഷന്‍ വിഭാവനം ചെയ്ത് നടപ്പാക്കുക. ഇത് രാസാപകടങ്ങള്‍ കുറയ്ക്കും.
ഹരിതരസതന്ത്രം പ്രായോഗികമാകണമെങ്കില്‍ ഈ തത്വങ്ങള്‍ പരമാവധി പാലിക്കപ്പെടണം. അതിമാരകമായ ലായകങ്ങളായ ബെന്‍സീന്‍, ടൊളുവീന്‍, ക്ലോറോഫോം, കാര്ബണ്റൈട്രാക്ലോറൈഡ്, പെര്‍ക്ലോറോ എത്തിലീന്‍, മെത്തിനീല് ക്ലോറൈഡ് എന്നിവ ഒഴിവാക്കി ഹരിതലായകങ്ങളായ ഐയോണിക് ലായനികളും സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ഡൈയോക്സൈഡും സൂപ്പര്‍ ക്രിട്ടിക്കല്‍ വെള്ളവും ജലം രാസപ്രവര്‍ത്തന ലായകമായും മറ്റും ഉപയോഗിക്കുന്ന തരത്തില്‍ റിയേക്ഷനുകള്‍ ഡിസൈന്‍ ചെയ്ത് നടപ്പാക്കിയാല്‍ മാത്രമേ ഹരിതരസതന്ത്രം പ്രായോഗികമാകൂ. ഇന്ന് ഉപയോഗിക്കുന്ന ഊര്‍ജ്ജം സ്രോതസ്സുകളായ പെട്രോള്‍, മണ്ണെണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയ്ക്ക് പകരം ബയോമാസ് ഉപയോഗം കൂട്ടണം. പ്രതിവര്‍ഷം 170 ശതലക്ഷം ടണ്‍ ബയോമാസ് ലോകത്ത് സസ്യങ്ങള്‍ക്ക് നല്‍കാനാകുമെന്നാണ് കണക്ക്. പോളിമറുകളും ഡൈകള്‍ കാര്‍ഷിക രാസപദാര്‍ത്ഥങ്ങള്‍ കുറച്ച് താപം ഉല്പ്പാദിപ്പിക്കുവാന് മൈക്രോവെയ്സ്, അള്‍ട്രാ സൗണ്ട് എന്നീ ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അള്‍ട്രാ സൗണ്ട് തരംഗങ്ങള്‍ക്ക് ലായനികളെ 500 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഉയര്‍ത്താനാകുമത്രെ. 18 മുതല്‍ 20 മണിക്കൂര്‍വരെ നീളുന്ന രാസപദാര്ത്ഥങ്ങളെക്കൊണ്ട് നടത്തുന്ന ഹൈഡ്രോളിസിസ് മൈക്രോ വെയ്വ് കൊണ്ട് 12 മിനിറ്റില്‍ പൂര്‍ത്തിയാക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ രാസപ്രവര്‍ത്തനം മൂലം ഉണ്ടാകുമായിരുന്ന മലിനീകരണവും മാരകമാലിന്യം ഉല്പ്പാദിപ്പിക്കുമായിരുന്ന രാസപ്രവര്‍ത്തനങ്ങളും ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നതു തന്നെയാണ് ഹരിതരസതന്ത്രത്തിന്റെ പ്രസക്തി.
കഴിഞ്ഞ ഇരുപതു വര്‍ഷമായിട്ടാണ് ഹരിത രസതന്ത്രത്തില്‍ അല്‍പ്പമെങ്കിലും പുരോഗതിയുണ്ടായിട്ടുള്ളത്. ഹരിതരസതന്ത്രം ഒരു സംസ്ക്കാരമായി മാറണം. ചെറിയ ഒരു രാസപ്രവര്‍ത്തനം നടക്കുമ്പോള്‍ പോലും ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങളും മലിനജലവും ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥിസമൂഹവും പ്രാണവായുവിലൂടെ ഈ വായു മാലിന്യങ്ങള്‍ വലിച്ചുകയറ്റുകയും ആരോഗ്യപ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്ന തലത്തിലേയ്ക്ക് മാറുകയും ചെയ്യുന്നു. വ്യവസായങ്ങള്‍ തൊഴില്‍ സാധ്യത നല്കുന്ന സ്ഥാപനങ്ങളാണ്. രാജ്യ പുരോഗതിയ്ക്കും വ്യവസായ സ്ഥാപനങ്ങള്‍ മുതല്‍ക്കൂട്ടാണ്. എന്നാല്‍ മലിനീകരണത്തിന്റെ പേരില്‍ തങ്ങളുടെ ചെറിയ സമ്പാദ്യത്തില്‍നിന്നും മരുന്നുവാങ്ങുവാനും ആരോഗ്യം സംരക്ഷിക്കുവാനും വന്‍തുകകള്‍ മാറ്റിവെയ്ക്കേണ്ടിവരുന്ന സാധാരണക്കാരുടെ ഇന്നത്തെ അവസ്ഥ ഹരിതരസതന്ത്രത്തിലൂടെ ഒരുപരിധിവരെ ഒഴിവാക്കാനാകുമെങ്കില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം.
പിഞ്ചുകുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുമ്പോഴും ആളുകള്‍ ദാഹം തീര്‍ക്കാന്‍ കുപ്പിവെള്ളം കുടിയ്ക്കുമ്പോഴും തട്ടുകടയില്‍നിന്ന് എണ്ണയില്‍ പൊരിച്ച ഭക്ഷണം കഴിക്കുമ്പോഴും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് രുചികൂട്ടി തരുന്ന ഭക്ഷണ സാധനങ്ങള്‍ തിന്നുമ്പോഴും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വായു മലിനീകരണം മൂലം വിഷവായു അകത്തു കയറുമ്പോഴും വ്യവസായശാലകളില്‍നിന്നും പുകക്കുഴലിലൂടെ പുറത്തുവരുന്ന കറുത്ത വെളുത വിഷപുക ശ്വസിക്കുമ്പോഴു ജീവികളുടെ ശരീരത്തില്‍ കയറുന്നത് രാസപ്രവര്‍ത്തനത്തിലൂടെ പുറത്തുവരുന്ന വിഷമാലിന്യങ്ങളാണെന്ന് തെളിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ ഹരിത രസതന്ത്രത്തിന് അതീവ പ്രാധാന്യം നല്‍കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വിദ്യാലയങ്ങളിലെ പ്രാക്ടിക്കല്‍ ലാബുകളില്‍നിന്നും ടെസ്റ്റിങ് ലാബുകളില്‍നിന്നും പുറത്തുവരുന്ന രാസമാലിന്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ഹരിതരസതന്ത്രത്തിന് കഴിയുമെന്നതില്‍ തര്‍ക്കമില്ല. ശാസ്ത്രം വളരുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കാനായെങ്കില്‍ മാത്രമേ മാരകമായ രാസമാലിന്യങ്ങളില്‍നിന്നും മാനവരാശിയെ രക്ഷിക്കാനാകൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: