കൊട്ടാരക്കര: പഞ്ചായത്തിന്റെ പരിമിതികളില്‍ നിന്നും നഗരസഭയുടെ പ്രൗഡിയിലേക്കെത്തിയിട്ടും കൊട്ടാരക്കരയുടെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
ഒരു മാലിന്യപ്ലാന്റ് വന്നത് മൂലം ഇനി വരുന്നൊരു തലമുറക്ക് മാത്രമല്ല ഇപ്പോഴത്തെ തലമുറക്കും വാസം നിഷിദ്ധമായ സ്ഥലമാണ് കൊട്ടാരക്കരയുടെ നഗരസഭയുടെ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഉഗ്രന്‍കുന്ന് ഗ്രാമം.
കൊട്ടാരക്കരയുടെ മാലിന്യം പേറാന്‍ വിധിക്കപ്പെട്ട ഇവിടുത്തുകാര്‍ക്ക് ഇപ്പോള്‍ കുടിവെള്ളം പോലും അന്യമാണ്. കിണറുകളില്‍ മാലിന്യം ഇറങ്ങി വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെയധികം കൂടുതലാണ്. പല കിണറുകളിലേയും വെള്ളം ഉപയോഗശൂന്യമായി. പരാതി പറഞ്ഞ് മടുത്ത നാട്ടുകാര്‍ തങ്ങളുടെ വിധിയെ പഴിക്കുകയാണ് ഇപ്പോള്‍. ക്ലീന്‍ കൊട്ടാരക്കര പദ്ധതിയും ചിലരുടെ കീശ വീര്‍പ്പിച്ചതല്ലാതെ ഫലം കണ്ടില്ല.
കൊട്ടാരക്കരയില്‍ മാലിന്യസംസ്കരണത്തിന് യാതൊരുവിധ ശാസ്ത്രീയ സംവിധാനും ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. ടൗണില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ റെയില്‍വേ സ്റ്റേഷന് കവലയ്ക്ക് സമീപത്തെ ഉഗ്രന്‍കുന്നില്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.
പ്രതിദിനം ഏഴ് മെട്രിക് ടണ്‍ മാലിന്യം കൊട്ടാരക്കര ടൗണില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്.
ഇവ ഉഗ്രന്‍കുന്നില്‍ എത്തിക്കുന്നുവെങ്കിലും സംസ്കരിക്കാന്‍ സംവിധാനമില്ല. ഇത് കുന്നുകൂടുന്നത് പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. മാലിന്യം മണ്ണിലേക്ക് അലിഞ്ഞിറങ്ങി സമീപത്തെ വീടുകളിലെ കിണറുകളില്‍ എത്തുന്നുണ്ട്. ഇതുമൂലം കിണര്‍വെള്ളം കുടിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മാലിന്യങ്ങള്‍ നായ്ക്കളും കാക്കകളും മറ്റും കൊത്തിവലിച്ച് കിണറുകളിലും മുറ്റത്തും കൊണ്ട് വന്നിടുന്നത് പതിവ് കാഴ്ചയാണ്.
സഹികെട്ട സമരങ്ങള്‍ പലതു ചെയ്തെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ഇവിടുത്തെ പ്ലാന്റ് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ മാലിന്യം ഇവിടെ തള്ളി മണ്ണിട്ട് മൂടുകയാണ് പലപ്പോഴും ചെയ്യുന്നത്. 2004ല്‍ ഒരേക്കര്‍ മൂന്നുസെന്റ് സ്ഥലം വാങ്ങി 25 ലക്ഷം രൂപ ചെലവില്‍ ഇവിടെ മാലിന്യസംസ്കരണ പ്ലാന്റും സ്ഥാപിച്ചത്. തൃശൂരിലെ ചീരന്‍ മയൂരയാണ് പ്ലാന്റ് നിര്മ്മാണചുതമല ഏറ്റെടുത്തത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി നല്ല രീതിയില്‍ സംസ്കരണം നടന്നുവരവെ 2008ല്‍ പ്ലാന്റ് തകര്‍ന്നുവീണു. പിന്നീട് അറ്റകുറ്റപ്പണികള്‍ക്കായി ഏറെ തുക ചിലവഴിച്ചെങ്കിലും പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങാനായില്ല. മാലിന്യപ്രശ്നത്തിന് അടിയന്തിരപരിഹാരം ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചിന് ശേഷമാണ് പ്രദേശവാസികള്‍ക്ക് ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്താനെങ്കിലും സംവിധാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: