മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടാക്സി ഡ്രൈവറെ യാത്രികർ വംശീയമായി അധിക്ഷേപിച്ച ശേഷം മര്‍ദ്ദിച്ച് അവശനാക്കി. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ പ്രദീപ് സിംഗ് എന്നയാള്‍ റോയല്‍ ഹൊബാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ടാസ്മാനിയയിലാണ് സംഭവം.
സാന്‍ഡി ബേ മക്ഡൊണാള്‍ഡ് ഡ്രൈവില്‍ വച്ച് കാറിലെ യാത്രക്കാരായിരുന്ന സ്ത്രീയും പുരുഷനും ചേര്‍ന്ന് സിംഗിനെ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വാഹനം മക്ഡൊണാള്‍ഡ് ഡ്രൈവില്‍ എത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന സ്ത്രീ ഛർദ്ദിക്കാൻ മുതിർന്നു. തുടർന്ന് കാര്‍ നിറുത്തിയ പ്രദീപ് അവരോട് പുറത്തിറങ്ങി ഛര്ദിക്കാന് ആവശ്യപ്പെട്ടു. കാറിനുള്ളില്‍ ഛര്‍ദിച്ചാല്‍ അത് വൃത്തിയാക്കുന്നതിന്റെ കൂലി കൂടി നല്‍കേണ്ടി വരുമെന്ന് പ്രദീപ് പറഞ്ഞു. എന്നാല്‍, കാറില്‍ നിന്ന് ഇറങ്ങില്ലെന്ന് വാശി പിടിച്ച സ്ത്രീയും പുരുഷനും ചേര്‍ന്ന് പ്രദീപിനെ മര്‍ദ്ദിക്കുകയും തൊഴിക്കുകയുമായിരുന്നു.
തുടര്‍ന്ന് മോശം ഭാഷയില്‍ അധിക്ഷേപിച്ച യാത്രികര്‍ നിങ്ങള്‍ ഇന്ത്യാക്കാര്‍ ഇത് അര്‍ഹിക്കുന്നുവെന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദീപ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കേസെടുത്ത പോലീസ് ഇരുവരോടും ജൂണ്‍ 26ന് ഹൊബാര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ടാസ്മാനിയയില്‍ ഹോസ്പിറ്റാലിറ്റി പഠനവും നടത്തിവരികയാണ് പ്രദീപ് സിംഗ്. ഒരു വര്‍ഷത്തിനിടെ ഇന്ത്യാക്കാര്‍ക്കു നേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്. മാര്‍ച്ചില്‍ സെന്റ് മക്ഡൊണാള്‍ഡില്‍ വച്ച് മലയാളിയായ ലീ മാക്സ് ജോയിയെ കൗമാരക്കാരായ നാലു പേര് മര്‍ദ്ദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: