ന്യൂദല്‍ഹി: കേരളാ ഹൗസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കാവേരി സെല്‍ അടച്ചു പൂട്ടുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഫയലുകള്‍ നിയമ വകുപ്പിന് കൈമാറാനും കേസുകളുമായി ബന്ധപ്പെട്ട തല്‍സ്ഥിതി ഉദ്യോഗസ്ഥരെ അറിയിക്കാനും ഒന്നര മാസം ആവശ്യമാണെന്ന് കാവേരി സെല്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സംസ്ഥാന ജലവിഭവ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കി.
ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്ലാത്തതിനാല്‍ ദല്‍ഹി കേരളാ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കാവേരി സെല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ മുല്ലപ്പെരിയാര്‍, കാവേരി കേസുകളിലെ മൂവായിരത്തിലധികം ഫയലുകളാണ് കാവേരി സെല്ലിന്റെ കൈവശമുള്ളത്.
ഇതു കൈമാറുന്നതുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കാനാവാത്തതാണ് പ്രശ്നം.
കാവേരി സെല്ലിലെ ഫയലുകള്‍ ദല്‍ഹിയിലെ കേരളാ സര്‍ക്കാര്‍ നിയമവിഭാഗത്തിന് കൈമാറാനാണ് ഉത്തരവ്.
അന്തര്‍സംസ്ഥാന നദീതര്‍ക്ക കേസുകളില്‍ നിയമവകുപ്പ് പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാവേരിസെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസറാക്കണമെന്നാണ് കാവേരി സെല്ലിന്റെ ആവശ്യം. സെല്ലിന്റെ ആവശ്യങ്ങളിന്മേല് നിയമസെക്രട്ടറിയോട് വ്യക്തത ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: