ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളുടെ വരവോടുകൂടി പള്ളികള്‍ പൊങ്ങിയപ്പോള്‍ അതുവരെയില്ലാതിരുന്ന ഒരു പുതിയ ഘടകം പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തിനുള്ളില്‍ ആരാധിച്ചിരുന്നവര്‍ പള്ളിക്കുള്ളില്‍ കൂടിയിരുന്നവരെ തങ്ങളെപ്പോലെ സ്വന്തം വിശ്വാസത്തിനൊത്ത് ദൈവത്തിങ്കല്‍ നീങ്ങുന്നവരായി കണ്ടപ്പോള്‍ പള്ളിക്കുള്ളിലുള്ളവര്‍ ക്ഷേത്രത്തിലുള്ളവരെ ചെകുത്താന്റെ കൈയിലകപ്പെട്ടു പാപത്തില്‍ കഴിഞ്ഞുകൂടുന്നവരായിട്ടാണ് കണ്ടത്. ക്ഷേത്രക്കാര് പള്ളിയെ മറ്റൊരു ആരാധനാലയമായി കണ്ടപ്പോള്‍ പള്ളിക്കാര് ക്ഷേത്രത്തെ മാറ്റിയെടുക്കേണ്ടതോ മാറ്റേണ്ടതോ ആയ അന്ധവിശ്വാസക്കോട്ടയായിട്ടാണ് കണ്ടത്. ഇതിന് തെളിവായി നമ്മുടെയെല്ലാം കണ്ണുതുറക്കേണ്ട ഒരു ഉദാഹരണം പറയാം.
തമിഴ്നാട്ടിലെ പള്ളിക്കാരില്‍ ഉന്നതസ്ഥാനം വഹിക്കുന്ന ഒരു മതപുരോഹിതനുണ്ട്. പേര് ഫാദര്‍ അരുളപ്പ. അദ്ദേഹം തൃശ്ശിനാപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രം, മധുരയിലെ അലകര്കോവില് എന്നിങ്ങനെ തമിഴ്നാട്ടിലെ ഒരു ഡസനോളം പുരാതന ക്ഷേത്രങ്ങള്‍ ശതാബ്ദങ്ങള്‍ മുന്‍പ് ക്രിസ്ത്യന്‍ ദേവാലയങ്ങളായിരുന്നു എന്നു രേഖകള്‍ ‘ശരിപ്പെടുത്താന്‍’ 20 ലക്ഷത്തില്‍പ്പരം രൂപ ചെലവാക്കി. അതിന് തൃശ്ശിനാപ്പള്ളിയിലെ ഗണേശയ്യര്‍ എന്ന ഒരു പൂണൂല്ക്കാരനേയും പിടിച്ചു. ഗണേശയ്യര്ക്ക് പോപ്പിന്റെ അടുക്കല്‍ പോകാന്‍ ഇന്റര്‍വ്യൂ അനുവാദം വരെ മേടിച്ചുകൊടുത്തു. സംഗതി വെളിച്ചത്തായപ്പോള്‍ ഗണേശയ്യര്‍ ചതിച്ചതാണ് എന്ന് പ്രചാരവും നടത്തി. ചതിച്ചോ ഇല്ലയോ എന്ന പ്രശ്നം കോടതി തീരുമാനിക്കട്ടെ. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം എങ്ങനെ ‘അരുളപ്പത്തിരുമേനി’യുടെ മനസ്സ് പ്രവര്‍ത്തിക്കുന്നു എന്നതാണ്.
കന്യാകുമാരിയെ കന്യകാമേരിയാക്കാനുള്ള ശ്രമവും ഏതാണ്ടിതേക്കാലത്തു നടന്നതായും ആ ശ്രമം ഇന്നും പാടെ ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും നാം ഓര്‍ക്കണം. പള്ളിക്കാര്‍ക്ക് പള്ളി, കേവലം ഒരാരാധനാലയമല്ല. അമ്പലങ്ങളെയും അമ്പലത്തിലുള്ളവരെയും മാറ്റിയെടുക്കാനുള്ള ഓപ്പറേഷണല്‍ ബേസും അതായത് അണിയറയും കൂടിയാണ്. അതു നടന്നില്ലെങ്കില്‍ അതിന്റെ കാരണം പുറത്തെ മറ്റ് സാഹചര്യങ്ങളാണ്.
എന്തുകൊണ്ട് ഹിന്ദുക്കളായ നമുക്കും നമ്മുടെ അമ്പലങ്ങള്‍ ഹിന്ദുമതത്തിന്റെ ഓപ്പറേഷണന്‍ ബേസ് ആയി സംഘടിപ്പിച്ചുകൂടാ? മതത്തിലുള്ളവരെ കൂടുതലുറപ്പിക്കുവാനും പുതുതായി വരാന്‍ ചായ്വു കാണിക്കുന്നവരുടെ മുന്പില് ജ്ഞാനവിഭവങ്ങള് നിരത്തി അവരെ കൂടുതല്‍ ആകര്ഷിക്കുവാനുള്ള ധര്മസങ്കേതങ്ങളായി സംഘടിപ്പിച്ചുകൂടാ? ഇതിന്റെ അര്‍ത്ഥം അതുമാത്രമാകണമെന്നല്ല. മറ്റെല്ലാ സൗകര്യങ്ങളും പരമ്പരാഗതമായി ഭംഗിയായി നടക്കുന്നതോടൊപ്പം എന്തുകൊണ്ട് ഇതുംകൂടി നടത്തിക്കൂടാ? ഇന്നു പള്ളികള്‍ പത്രം നടത്തുന്നു; പ്രസ്സു നടത്തുന്നു, മതഗ്രന്ഥങ്ങള്‍ താണവിലയ്ക്ക് അച്ചടിച്ചു വില്‍ക്കുന്നു, ലക്ഷക്കണക്കിന് ബൈബിള്‍ പ്രതികള്‍ സൗജന്യവിതരണം ചെയ്യുന്നു. ലക്ഷങ്ങള്‍ വരുമാനമുള്ള നമ്മുടെ സുപ്രസിദ്ധ ക്ഷേത്രങ്ങള്‍ക്ക് എന്തുകൊണ്ട് ഇതുപോലുള്ള പദ്ധതികള്‍ക്ക് വലുതായ തുക ചെലവാക്കിക്കൂടാ? ഇന്ന് പണ്ടത്തെ പാഠകത്തിന്റെയും കൂത്തിന്റെയും കഥകളിയുടെയും ‘ഏശലിന്’ പരിമിതിയുണ്ട്. സ്ഥലത്തെത്തുന്നവര്ക്കേ അവ കാണാനും കേള്‍ക്കാനും കഴിയൂ.
മാത്രമല്ല ഈ ശാസ്ത്രീയയുഗത്തില്‍ വേദാന്തമതത്തിന്റെ പാരമ്യം താരതമ്യത്തില്ക്കൂടി ലോകരുടെ മുന്നില്‍ അവതരിപ്പിക്കേണ്ടത് ആവശ്യമാണുതാനും. ആ ഭാരം വലിയ വലിയ ക്ഷേത്രങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും. പണത്തിന്റെ കുറവില്ല, വീക്ഷണത്തിന്റെ കുറവ് മാത്രമേയുള്ളൂ. തിരുപ്പതിയിലെ ക്ഷേത്രം ഈ ദിശയില്‍ വളരെയേറെ അനുകരണീയമായ പ്രവര്‍ത്തനപദ്ധതിയാണ് അംഗീകരിച്ചിരിക്കുന്നത്. അവര്‍ ലേഖകന്മാരെപ്പോലും പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ദൗത്യബോധത്തോടുകൂടിയുള്ള പ്രവര്‍ത്തനമെന്നതിലേക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്.
അധികം വരുമാനമില്ലാത്ത ക്ഷേത്രങ്ങള്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഒരു കാലത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതഗ്രന്ഥശാലകള് നടത്തിയിരുന്നു. ആ പരിപാടി ഓരോ അമ്പലത്തിനും അനുകരിക്കാന്‍ കഴിയും. നിത്യപൂജയും നിവേദ്യവുംപോലെ അത് ഇന്നത്തെ അവസ്ഥയില്‍ അനിവാര്യമാണ് എന്ന സങ്കല്പം സ്വീകരിക്കേണ്ടിവരും. സമാജത്തിനുവേണ്ടി നടത്തേണ്ട ജ്ഞാനയജ്ഞമാണത് എന്നു കരുതേണ്ടിവരും. ആ ഗ്രന്ഥശാലകളില്‍ ആര്‍ക്കും ജാതിമതഭേദമെന്യേ ഹിന്ദുദര്‍ശനങ്ങളെക്കുറിച്ച് വായിച്ചു പഠിക്കാന്‍ അവസരം കിട്ടും. ദീപാരാധനയ്ക്ക് അരമുക്കാല്‍ മണിക്കൂറ് മുന്‍പ് അവിടെ ആരാധകര്‍ വന്നുചേരും. അതു ഗുണമേ ചെയ്യൂ.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ്
ആര്.ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: