മഴ, മഴവെള്ള സംഭരണം, മുറ്റം നാലുഭാഗവും കോണ്ക്രീറ്റിടീല്/ടൈല്‍സ് പാകല്‍, നീര്‍ത്തടാധിഷ്ഠിത വികസനം, ജല ഉപയോഗ നിയന്ത്രണം, കിണര്‍ നിറക്കല്‍, കുഴല്‍ക്കിണര്‍ നിയന്ത്രണം, കൃഷിക്കുള്ള ജലവിനിയോഗ നിയന്ത്രണം ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ധാരാളം അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ കാണാറുണ്ട്.
The wealth of the top in the health of bottom എന്നാണ് ശാസ്ത്ര നിരീക്ഷണം. ഉയരങ്ങളിലെ ധനമാണ് അടിവാരങ്ങളിലെ ആരോഗ്യമെന്നര്ത്ഥം. അടിവാരങ്ങളില്‍ മരംനടീല്‍, മഴക്കുഴി നിര്‍മാണം, മഴവെള്ള സംഭരണം, മലിനജല ശുദ്ധീകരണം, കുളം വൃത്തിയാക്കല്‍ എന്നിവക്ക് വന്‍ പ്രചാരണം നടക്കുന്നു. റോഡരുകില്‍ മരംവച്ച് ഉദ്ഘാടന മാമാങ്കം നടക്കുന്നു. അപ്പോള്‍തന്നെ കുന്നിടിച്ചും മരം വെട്ടിയും കാടു തകര്‍ത്തും ഭൂമിയും ഉറവച്ചാലും കയ്യേറിയും നമ്മള് മുന്നേറുന്നു.
താഴെ സ്കൂള്‍ കുട്ടികളെക്കൊണ്ട് നടത്തുന്ന മാമാങ്കങ്ങള്ക്കുമേലെ മുതിര്‍ന്നവര്‍ ചെയ്യുന്ന കടുംപാതകത്തിനാരുമണികെട്ടും? ഏറ്റവുമധികം പരിസ്ഥിതി അനുകൂലപ്രചാരണവും, നശീകരണത്തിന് എതിര്‍പ്രചാരണവും നടക്കുന്നത് മാര്‍ച്ച് പകുതി മുതല്‍ മെയ് പകുതിവരെ മാത്രം. ചാറ്റല്‍മഴയും വേനല്‍ മഴയും 4-5 പ്രാവശ്യം പെയ്താല്‍ പ്രചാരണം തീര്‍ന്നു.
പിന്നീട് ലോക പരിസ്ഥിതി ദിനാചരണം ജൂണ്‍ അഞ്ച് ആചരിക്കുന്നത് 12000 സ്കൂളുകളും 5000 ഇതര വിദ്യാഭ്യാസ കേന്ദ്രങ്ങളുമുള്ള കേരളത്തില്‍ രണ്ട് ശതമാനം മാത്രം. ഇക്കാലയളവില്‍ നശീകരണം 90 ശതമാനം! നിയമങ്ങള്‍ കടലാസില്‍ മാത്രം.
ഈ സാഹചര്യത്തില്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയൊട്ടാകെ ശക്തമായി നടപ്പാക്കേണ്ടതാണ് എക്കോസാന്‍ ടോയ്ലറ്റിങ്. നിലവില്‍ ഒരു പ്രാവശ്യം ഉപയോഗിച്ച് ഫ്ളെഷ് ചെയ്യാന്‍ അഞ്ച് ലിറ്റര്‍ വെള്ളം വേണം. അഞ്ച് പേരുള്ള ഒരു വീട്ടില്‍ ഒരു പ്രാവശ്യം 25 ലിറ്റര്‍. കുളിക്കാന്‍ അഞ്ച് ലിറ്റര്‍ വീതം അഞ്ച് പേര്‍ക്ക് 25 ലിറ്റര്‍. 30 ലിറ്ററിലും കുളിക്കാം. അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാനും പാചകത്തിനുള്ളവ കഴുകാനും 10 ലിറ്റര്‍. ഇതര ആവശ്യങ്ങള്‍ക്ക് 100 ലിറ്റര്‍.
ആകെ കുറഞ്ഞത് 385 ലിറ്ററും, കൂടിയത് 600 ലിറ്ററും. എങ്കില്‍ ഒരുമാസത്തേക്ക് 600ഃ30= 18000 ലിറ്റര്‍. പക്ഷെ 100 വീടുകള്‍ ശാസ്ത്രീയമായി നിരീക്ഷിച്ചപ്പോള്‍ 18000 ന്റെ സ്ഥാനത്ത് 35000 മുതല്‍ 50000 വരെ ഉപയോഗത്തിലാണ്. വളര്‍ത്തുമൃഗങ്ങള്‍, പശു, ആട്, കോഴി, നായ തുടങ്ങിയവ ഉള്ളവരില്‍ ഇത് 80000 ലിറ്റര്‍വരെയാണ്. ഫലപ്രദമായ പ്ലാനിങ് നടക്കുന്നില്ല.
കിണര്‍ റീചാര്‍ജിങ് നല്ലത്. പക്ഷെ ഒരിടത്തും 10 വര്‍ഷ കാലാവധിയില്ലാതെ റീചാര്‍ജിങ് ഫലപ്രദമാകുന്നില്ല. അതിനര്‍ത്ഥം ഒന്നോ രണ്ടോ വര്‍ഷ റീചാര്‍ജിങ്ങില്‍ മണ്ണിന്റെ ഡീഹൈഡ്രേഷന് ഇഫക്ടിന് മറുപടിയാകുന്നില്ല.
തുടര്‍ റീചാര്‍ജിങ്ങിലൂടെ മണ്ണ് തയ്യാറായിവരാന്‍ 10 വര്‍ഷമെടുക്കും. അത്രയും വര്‍ഷം മുറ്റത്ത് നാലുഭാഗവും കോണ്‍ക്രീറ്റോ ടൈല്‍സോ ഇട്ട് നഷ്ടപ്പെടുത്തുന്നത് ഒരു മഴക്കാലത്തെ വെള്ളം. ഒരു സാധാരണക്കാരന്റെ വീട്ടില്‍ ഇപ്രകാരമുള്ള നഷ്ടം രണ്ട് ലക്ഷം ലിറ്ററാണ്. അദ്ദേഹത്തിന് രണ്ട് കന്നുകാലിയും നായയും പത്ത് കോഴിയും 5-6 ആടും കാണും. അവര്‍ക്ക് ജലസംഭരണം അപ്രായോഗികം.
എക്കോസാന്‍ ടോയ്ലറ്റിന്റെ പ്രയോഗത്തിന് കേരളാ ശുചിത്വ മിഷന് നിയന്ത്രണത്തില്‍ ട്രെയിനിങ് നടത്തിയിരുന്നു. അതില്‍ ഒരു ജില്ലയിലെ രണ്ട് അഡീഷണല്‍ ഡവലപ്മെന്റ് കമ്മീഷണര്‍മാര്‍, വേസ്റ്റ് മാനേജ്മെന്റിലും ജലമാനേജ്മെന്റിലും താല്പര്യമുള്ള രണ്ട് പേരെയും തിരഞ്ഞെടുത്ത് ഗംഭീര ട്രെയിനിങ് നടത്തി. (ഞാനും പങ്കാളിയാണ്). നടപ്പിലായാല്‍ ഒരു വീട്ടില്‍ ഒരു ദിവസം 1000 (ആയിരം) ലിറ്റര്‍ ലാഭിക്കാം.
ഈ രീതിയില്‍ എക്കോസാന്‍ ടോയ്ലറ്റ് പരീക്ഷണം നടത്തി വിജയിച്ച ധാരാളം മേഖലകളുണ്ട്. ഇതില്‍ മുക്കുവര്‍ താമസിക്കുന്ന കോവളം തീരവുമുണ്ട്. ഒരു വീട്ടില്‍ ഒന്നുവീതം പണിതിരിക്കുന്നു. അതില്‍നിന്നുള്ള വേസ്റ്റിന് വലിയ വില കൊടുത്ത് വാങ്ങാന്‍ ലോറിക്കാര് ക്യൂ നില്ക്കുന്നു. അതില്‍നിന്നു കിട്ടുന്നത് മലമല്ല, ശരിക്കും വളമാണ്. കൈകൊണ്ട് വാരാം. ദുര്‍ഗന്ധമില്ല, കൊതുകുമില്ല, നിര്‍മിക്കാനും വളരെ എളുപ്പം. ഒരു വര്‍ഷത്തിലൊരിക്കല്‍ വാരിയെടുത്താല്‍ 3000 രൂപവരെ കിട്ടുന്നു. എന്തുകൊണ്ട് പ്രചരിപ്പിക്കുന്നില്ല എന്നറിഞ്ഞുകൂടാ.
ഇതുകൂടാതെ സെപ്റ്റിക് ടാങ്കുകള്‍കൂടി ബയോഗ്യാസ് പ്ലാന്റില്‍ കണക്ടു ചെയ്താല്‍ ഒരു വീടിനാവശ്യമായ (രണ്ടരമണിക്കൂര്‍) ഗ്യാസ് കത്തിക്കാന്‍ കിട്ടും. അത്തരം വീടുകളും ട്രെയിനിങ്ങില്‍ പങ്കെടുത്തവരെ കാണിച്ചു. അവിടെ ചായ തന്നപ്പോള്‍ ട്രയിനറായ സായിപ്പ് ഇത് കക്കൂസിലെ ഗ്യാസാണെന്ന് പറഞ്ഞതോടെ ധാരാളം ട്രെയിനികള്‍ ചായക്കുടിക്കാതെ എഴുന്നേറ്റു. നമ്മുടെ മനഃസ്ഥിതി, വ്യവസ്ഥിതി, ധനസ്ഥിതി, പരിസ്ഥിതി ഇവ ഇനിയും ഏറെ മാറാനുണ്ട്. അപ്പോഴെക്കും നാം മരുഭൂമിയിലാകും. പലായനം വളരെ അരികിലുമാണ്.
(പരിസ്ഥിതി പ്രവര്‍ത്തകനാണ്
ലേഖകന്‍. ഫോണ്‍: 9496232020)
പ്രതികരിക്കാൻ ഇവിടെ എഴുതുക: