തൊടുപുഴ: ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും നല്‍കാതായതോടെ വിദ്യാര്‍ത്ഥിനികളുടെ പഠിപ്പ് മുടങ്ങി. മുട്ടം ഇടപ്പള്ളി താന്നിക്കല്‍ പി ഭാര്‍ഗവന്റെ മക്കളായ ഗ്രീഷ്മയുടെയും രേഷ്മയുടെയും പഠനമാണ് വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്നത്. മുഖ്യമന്ത്രി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കിയിട്ടും സംഭവത്തില്‍ യാതൊരു നടപടിയുമായിട്ടില്ല. മുട്ടം വില്ലേജ് ഓഫീസില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. മലങ്കുറവ വിഭാഗത്തില്‍പ്പെട്ടയാളാണ് ഭാര്ഗവന്. ഇത് സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ രേഖയും ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ട്.
30 വര്‍ഷം മുമ്പ് കേരളത്തിലേയ്ക്ക് കുടിയേറിയതാണ് ഇവരുടെ കുടുംബം. മൂത്തമകളായ ഗ്രീഷ്മയുടെ പഠനാവശ്യത്തിനാണ് 1995ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്. ഇതുമായി മുട്ടം വില്ലേജ് ഓഫീസില്‍ എത്തിയപ്പോള്‍ മലയരയ വിഭാഗത്തില്‍പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. 2010 വരെ ഇത് ഉപയോഗിച്ചെങ്കിലും 2012ല്‍ ഗ്രീഷ്മയ്ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ മുതലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതായത്. ഡിഗ്രി പഠനം പൂര്‍ത്തിയായെങ്കിലും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നാളിതുവരെയായും ലഭിച്ചിട്ടില്ല.
രേഷ്മയുടെയും അവസ്ഥ ഇതുതന്നെ പ്ലസ്ടു പാസായതിന് ശേഷം എന്‍ട്രന്‍സ് എഴുതി കിട്ടിയെങ്കിലും സര്‍ട്ടിഫിക്കറ്റ് അവിടേയും വില്ലനായി. വീടുപണിയ്ക്ക് മൂന്ന് തവണ പണം അനുവദിച്ചെങ്കിലും ജാതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അതും മുടങ്ങി. സാധാരണ താലൂക്ക് ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റി നിലവില്‍ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണ്. ഹൈക്കോടതിയിലടക്കം സംഭവത്തില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അന്നത്തെ പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി സര്‍ട്ടിഫിക്കറ്റ് നല്കാന് ഉത്തരവിട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അത് തഴയുകയായിരുന്നു.
വര്‍ഷങ്ങളായി ഇതിനായി താന്‍ കയറി ഇറങ്ങാത്ത ഓഫീസുകളില്ലെന്നും ഭാര്ഗവന് പറയുന്നു. തുടര്‍പഠനം നിലച്ചതോടെ ഭാവി തുലാസിലായ മക്കള്‍ ആത്മഹത്യയുടെ വക്കിലാണ്. വില്ലേജ് ഓഫീസില്‍ നിന്നും തങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് മറ്റാര്‍ക്കോ നല്‍കിയെന്നും ഇത് മറയ്ക്കാനാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നതെന്നും ഭാര്ഗവന് പറയുന്നു. മക്കളുടെ നല്ലഭാവിക്കായി സര്‍ട്ടിഫിക്കറ്റ് പണം നല്കി വാങ്ങാനും ഈ സാധാരണക്കാരന് ആകുന്നില്ല. തങ്ങളുടെ ദു:ഖം തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: