തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ നല്കിയ സ്വീകരണയോഗങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു. കുന്നംകുളത്തും കൊടകരയിലും നല്കിയ സ്വീകരണ പരിപാടികള്‍ ജനസാഗരമായി.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കുന്നംകുളം ദ്വാരക നഗറില്‍ നടന്ന സമ്മേളനത്തില്‍ ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുന്നവര്‍ മറ്റുമത സ്ഥാപനങ്ങളെ ഇത്തരത്തില്‍ സമീപിക്കാന്‍ സാധിക്കുമോയെന്ന് കേരള സമൂഹത്തോട് തുറന്ന് പറയണം ക്ഷേത്രങ്ങളില്‍ അഴിമതിയോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അന്വേഷിക്കുവാന്‍ തയ്യാറാവുകയാണ് വേണ്ടത് അല്ലാതെ, പിടിച്ചടക്കുകയല്ല.
സത്യം തുറന്നു പറഞ്ഞാല്‍ വര്‍ഗ്ഗീയ വാദിയെന്ന് മുദ്രയടിച്ച് വായടപ്പിക്കാനുള്ള തന്ത്രമാണ് നടക്കുന്നത്. ഈ അനീതിക്കെതിരായ ഹിന്ദു സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള രണ്ടാം ഭൂപരിഷ്ക്കരണ യാത്രയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ രാഷ്ട്രീയ നോമിനികളെ കുത്തിക്കയറ്റാനുള്ള ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരാണ് ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഭക്തജനങ്ങളാണ് രാഷ്ട്രീയക്കാരല്ല. ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ പിടിച്ചടക്കാന്‍ ഹൈന്ദവ സമൂഹം നിര്‍ബന്ധിതരാവുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു
കുന്നംകുളത്ത് ജില്ല പ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൊടകര ഗവ: എല്‍.പി.സ്കൂളില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആര്.എസ്.എസ്. താലൂക്ക് സംഘചാലക് പി.കെ. സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: