കടുത്തുരുത്തി: ഹോംസ്റ്റേയിലുണ്ടായ സംഘട്ടനത്തിനിടെ തടസ്സം പിടിക്കാനെത്തിയ ഡ്രൈവറെ തള്ളി താഴെയിട്ടു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ഹോം സ്റ്റേയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. വാഗമണ്‍ അമ്പലംകുന്നിലുള്ള ഹോം സ്റ്റേയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. കെഎസ് പുരം കാപ്പില്പുത്തന്പുരയില് കെ.വി. അരുണ്‍കുമാര്‍ (45) ആണ് ഒപ്പമുണ്ടായിരുന്നവര്‍ താഴേക്കു തള്ളിയിട്ടത്.
അരുണ്‍കുമാറിന്റെ വാരിയെല്ല് ഒടിഞ്ഞ നിലയിലാണ്. എറണാകുളത്ത് താമസിക്കുന്ന മുട്ടുചിറയില്‍ ബന്ധുവീടുള്ള ഷാജന്, പീരുമേട് സ്വദേശികളായ ഷിന്റോ, ലിനോ എന്നിവരാണ് തന്നെ മുകളില്‍ നിന്നും താഴേക്കു തള്ളിയിട്ടതെന്ന് ആശുപത്രിയില്‍ കഴിയുന്ന അരുണ്‍കുമാര്‍ മൊഴി നല്‍കിയതായി വാഗമണ്‍ പോലീസ് പറഞ്ഞു. അരുണ്‍കുമാറിന്റെ മൊഴിയനുസരിച്ചു മൂന്നുപേര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവരാണ് മൂവരുമെന്നും വാഗമണില്‍ സ്ഥലം വാങ്ങുന്ന കാര്യങ്ങള്‍ക്കാണ് മൂവരും ഇവിടെയെത്തിയതെന്നും പറയുന്നു. രാത്രിയില്‍ അരുണ്‍കുമാര്‍ കിടന്നുറങ്ങുമ്പോള്‍ മദ്യലഹരിയിലായിരുന്ന മൂവരും വഴക്കിടുകയും ബഹളം വര്‍ദ്ധിച്ചതോടെ തടസം പിടിക്കാനെത്തിയ തന്നെ തള്ളിയിടുകയുമായിരുന്നു അരുണ്‍കുമാര്‍ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: