സ്വന്തം ലേഖകന്‍
കോട്ടയം: സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നേരിട്ട് റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ റേഷന്‍ മൊത്ത വ്യാപാര ശാലകള്‍ക്ക് നാളെ താഴ് വീഴും.
ജില്ലയില്‍ വാതില്‍പ്പടി വിതരണം ജൂണ്‍1ന് തുടങ്ങുകയാണ്. മൊത്തവ്യാപാരികളുടെ പക്കല്‍ അവശേഷിക്കുന്ന റേഷന്‍ സാധനങ്ങള്‍ തിരികെ ബുധനാഴ്ചയോടെ തിരികെ ഏല്പിക്കാനാണ് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ 33 മൊത്ത വ്യാപാരികളാണ് റേഷന്‍ മേഖലയില്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്താകെ 300 മൊത്ത വ്യാപാരികളും. പതിറ്റാണ്ടുകളായി സംസ്ഥാനത്തെ റേഷന്‍ വിതരണം ഇവരാണ് നിയന്ത്രിച്ചിരുന്നത്.
വാതില്‍പ്പടി വിതരണം ആരംഭിക്കുന്നതോടെ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വാഹനങ്ങളില്‍ നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കും. ഇതിനായി താലൂക്കുകളില്‍ പ്രത്യേക ഗോഡൗണുകള്‍ സജ്ജീകരിച്ച് വരികയാണ്. ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്ക് വരെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശേഷിയുള്ള ഗോഡൗണുകള്ക്കാണ്് രൂപം കൊടുത്തിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ യഥാര്‍ഥ കാര്‍ഡുടമയ്ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ- പോസ് മെഷീനുകള്‍ മൂന്ന് മാസത്തിനുള്ളില്‍ ജില്ലയിലെ റേഷന്‍ കടകളിലെത്തും. എഫ്സിഐയില്‍ നിന്നുള്ള റേഷന്‍ സാധനങ്ങള്‍ മൊത്ത വ്യാപാരികളാണ് ചെറുകിട റേഷന്‍ കടക്കാര്‍ക്ക് കൊടുത്തിരുന്നത്. ഇങ്ങനെ റേഷന്‍ സാധനങ്ങള്‍ നല്കുമ്പോള് അളവിലും തൂക്കത്തിലും മൊത്ത വ്യാപാരികള്‍ കുറവ് വരുത്തുന്നതായ പരാതി വ്യാപകമായിരുന്നു.ഇത്ിന് പരിഹാരമായിട്ടാണ് മൊത്തവ്യാപാരികളെ ഒഴിവാക്കുന്നത്. അതേ സമയം വാതില്‍പ്പടി വിതരണത്തിനുള്ള വാഹനങ്ങളുടെ കരാറുകള്‍ കൂടുതലും സ്വന്തമാക്കിയത് മൊത്ത വ്യാപാരികളുടെ ബിനാമികളാണെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്.
റേഷന്‍ മേഖലയുടെ ശുദ്ധീകരണത്തിന് മൊത്ത വ്യാപാരികളെ ഒഴിവാക്കിയതിലൂടെ കഴിയുമെന്നാണ് ചെറുകിട റേഷന്‍ വ്യാപാരികള്‍ പറയുന്നത്. ഇതേ രീതിയില്‍ നെല്ല് സംഭരണത്തിന് ചുമതലപ്പെടുത്തിയ സ്വകാര്യ മില്ലുകാരെയും നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: