കൊച്ചി: യാത്രക്കാര്‍ മെഷീനില്‍ അഞ്ച് രൂപ നാണയമിട്ടാല്‍ ശുദ്ധമായ ഒരു ലിറ്റര്‍ വെള്ളം ഇനി റെയില്‍വേ നല്‍കും. പ്ലാറ്റ്ഫോമില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ കൈയില്‍ കുപ്പി കരുതണമെന്ന് മാത്രം. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന വാട്ടര്‍ വെന്‍ഡിങ് മെഷീനിലൂടെ 24 മണിക്കൂര്‍ സേവനമാണ് നല്‍കുന്നത്.
കേരളത്തിലെ ആദ്യ മെഷീന് കഴിഞ്ഞാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്താകെ 91 മെഷീനുകളാണ് ഇത്തരത്തില്‍ സ്ഥാപിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ ബെംഗളുരു ഉള്‍പ്പടെയുള്ള മെട്രോ നഗരങ്ങളില്‍ നടപ്പാക്കിയ പദ്ധതിയാണ് കേരളത്തിലുമെത്തുന്നത്. ആര്‍ഒ, യുവി തുടങ്ങിയ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച വെള്ളമാണ് നല്‍കുന്നത്. രാവിലെ ആറ് മുതല്‍ രാത്രി 10 വരെ ഒരു ഗ്ലാസ് മുതല്‍ ഒരു ലിറ്റര്‍ വരെയുള്ള അളവില്‍ കുടിവെള്ളം ലഭിക്കും.
ഇതിനായി ഒരു ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്. ബാക്കി സമയങ്ങളില്‍ അഞ്ച് രൂപ മാത്രം സ്വീകരിച്ച് മെഷീന് സഹായത്തോടെ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് ലഭിക്കുന്നത്. കുപ്പിയുള്പ്പടെ വേണമെങ്കില്‍ ഒരു ലിറ്ററിന് എട്ടു രൂപയാണ് വില. ഹാനികരമല്ലാത്ത, റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന കുപ്പികളാണ് ഉപയോഗിക്കുന്നത്.
ഒരു ഗ്ലാസ് (300 മില്ലിലിറ്റര്‍) വെള്ളത്തിന് ഒരു രൂപയും, അര ലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപയുമാണ് വില. ആലുവ, എറണാകുളം സൗത്ത്, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് ഇനി മെഷീന് സ്ഥാപിക്കുന്നത്. ചില സ്റ്റേഷനുകളില്‍ ആവശ്യാനുസരണം ഒന്നില്‍ കൂടുതല്‍ മെഷീനുകളും സ്ഥാപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: