കുറ്റ്യാടി: കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരപ്പറ്റയില്‍ ഹിന്ദുഐക്യവേദി നേതാവിന്റെ വീടിനു നേരെ ബോംബേറ്. മീത്തലെ കാപ്പുംചാലില്‍ വാതുക്കല് പറമ്പത്ത് ഗോപാലന്റെ വീടിന് നേരെയാണ് ഞായറാഴ്ച 12 മണിയോടെ ബോംബേറുണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലന്റെ ആണ്മക്കളായ നന്ദന്, ലിനീഷ് എന്നിവര്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരാണ്. നന്ദന് ഹിന്ദുഐക്യവേദി വടകര താലൂക്ക് സെക്രട്ടറിയാണ്. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
വീടിന്റെ ചുമരുകള്‍ക്കും സാരമായ കേടുപാടുകള്‍ ഉണ്ടായി. സ്ഫോടനത്തെ തുടര്‍ന്ന് വീട്ടിനകത്തേക്ക് പുക നിറഞ്ഞതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ നന്ദന്റെ ഭാര്യ ബിജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് ബിജെപി രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീടിനു നേരെ ബോംബേറുണ്ടായത്. മേഖലാ പ്രസിഡന്റ് വി.വി. രാജന് പ്രസംഗിക്കുന്നതിനിടയിലാണ് ചെറിയ കൈവേലിയില്‍ ബോംബേറുണ്ടായത്.
പൊതുയോഗം അവസാനിച്ചതിനു ശേഷം സിപിഎം മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയുമായ കെ.കെ. ലതികയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സിപിഎമ്മുകാര്‍ പ്രകോപന പ്രകടനം നടത്തിയിരുന്നു.
അക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു. അധികാരത്തിന്റെ തണലില്‍ അക്രമം നടത്തി ബിജെപിയെ നശിപ്പിക്കാമെന്ന വ്യാമോഹം നടക്കില്ലെന്ന് മേഖലാ സെക്രട്ടറി എം. പി. രാജന് പറഞ്ഞു.
രാജേഷ് പെരുമുണ്ടശ്ശേരി, അഡ്വ. കെ. രതീഷ്കുമാര്‍, സി. അജിത്കുമാര്‍, ടി.കെ. രാജന്, എം. രാജീവന്, രഞ്ജിത്ത്, സുരേഷ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അക്രമത്തില്‍ പരിക്കേറ്റ ബിജിയെ ഹിന്ദുഐക്യവേദി നേതാക്കള്‍ സന്ദര്‍ശിച്ചു. അക്രമികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദുഐക്യവേദി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, അഡ്വ. ബി.എന്‍. ബിനേഷ്ബാബു, അനില്‍ മായനാട്, ബൈജു കൂമുള്ളി പി.വി. ജോഷീ ചന്ദ്രന്, പി. കെ. പ്രേമാനന്ദന്, സുബീഷ് ഇല്ലത്ത്, സന്ദീപ് മലാപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: