കോഴിക്കോട്: വായ്പ എടുത്തയാളില്‍ നിന്നും പലിശ സഹിതം വായ്പ ഈടാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ ജാമ്യക്കാരന്റെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കാന്‍ പാടുള്ളൂവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ വടകര സായാഹ്ന ശാഖയില്‍ നിന്നും സുഹൃത്ത് എടുത്ത 50,000 രൂപയുടെ വായ്പയില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജാമ്യക്കാരന്റെ ശമ്പളത്തില്‍ നിന്ന് റിക്കവറി നടപടികള്‍ ആരംഭിച്ചതിനെതിരെ ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയും അദ്ധ്യാപകനുമായ എസ്. വിനയരാജ് സമര്‍പ്പിച്ച പരാതിയിലാണ് റിക്കവറി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ കമ്മീഷന് ഉത്തരവായത്.
റിക്കവറിയുടെ ഭാഗമായി ജാമ്യക്കാരനായ തന്റെ 2016 ശമ്പളം തടഞ്ഞുവച്ച സാഹചര്യമുണ്ടായെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. ജാമ്യക്കാരനും വായ്പക്കാരനും ഒപ്പിട്ട് നല്കിയ കരാര്‍പ്രകാരം ജാമ്യക്കാരന്റെ ശമ്പളത്തില്‍ നിന്നും കുടിശിക ഈടാക്കാന്‍ ബാങ്കിന് പൂര്‍ണ അധികാരമുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. 23,000 രൂപയാണ് ബാങ്ക് പിടിച്ചത്. വായ്പയെടുത്ത വ്യക്തിയില്‍ നിന്നും കുടിശിക ഈടാക്കാന്‍ ബാങ്ക് എല്ലാ നടപടികളും കൈക്കൊള്ളണമെന്ന് കേരള ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ക്ക് ശേഷം തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ മാത്രമേ ജാമ്യക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും ജസ്റ്റിസ് ജി. ശിവരാജന്റെ ഉത്തരവിലുണ്ട്. ഹൈക്കാടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റിക്കവറി നിര്‍ത്തിവയ്ക്കാന്‍ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. വായ്പക്കാരനില്‍ നിന്നും പലിശസഹിതം വായ്പ ഈടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം ജാമ്യക്കാരന്റെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കണമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: