മാഞ്ചസ്റ്റര്‍: ബ്രിട്ടനെ ഒരിക്കല്‍ക്കൂടി നടുക്കിയ ഭീകരാക്രമണത്തില്‍ ഇരുപത്തി രണ്ടു പേര് കൊല്ലപ്പെട്ടു. അരിയാന ഗ്രാന്‍ഡെ എന്ന ഗായികയുടെ സംഗീതനിശ ആസ്വദിക്കാനെത്തിയവര്‍ക്കിടയില്‍ കടന്നു കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ആക്രമണത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റു. എട്ടു വയസുള്ള ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു, സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഇരുപത്തിമൂന്നുകാരനെ മാഞ്ചസ്റ്ററിന്റെ വടക്കന്‍ പ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു ചാവേര്‍ ആക്രമണം. പതിനാറു വയസ്സിനു താഴെയുള്ള പന്ത്രണ്ടു പേര് സ്്ഫോടനത്തില്‍ കൊല്ലപ്പെട്ടു. വാര്‍ത്ത പുറത്തു വന്നപ്പോള്‍ത്തന്നെ ഐഎസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദ സൂചകമായ സന്ദേശങ്ങള്‍ നല്കി.
ഏറെക്കഴിഞ്ഞാണ് ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തത്. മാഞ്ചസ്റ്ററില്‍ ഐഎസ് പോരാളിക്ക് സ്ഫോടക വസ്തു സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ഐഎസ്സിന്റെ സന്ദേശം. രണ്ടു തവണ സ്ഫോടനമുണ്ടായി എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇരുപതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലായിരുന്നു സംഗീത പരിപാടി. ഗായിക അരിയാന സുരക്ഷിതയാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കള്‍ സ്ഫോടനത്തെ അപലപിച്ചു. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ വേദനയുണ്ട്. ഇന്ത്യ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ മനസ്സ്. പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നു, മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യക്കാര്‍ സുരക്ഷിതര്‍
ലണ്ടന്‍: ഇരുപത്തിരണ്ടു പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടമെന്തെങ്കിലും സംഭവിച്ചതായി സൂചനയില്ല. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടൊന്നും കിട്ടയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ഭീകരം, എന്നു തന്നെയാണ് സംഭവത്തെ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ വിശേഷിപ്പിച്ചത്. ബ്രിട്ടന്റെ വേദനയിലും ധീരതയിലും പങ്കു ചേരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകര പ്രവര്‍ത്തനമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പു ശരിയെന്നു സൂചിപ്പിക്കുന്ന സംഭവമാണിത്, അക്ബര്‍ തുടര്‍ന്നു. ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഹൈല്‍പ്പ് ലൈന്‍ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: