തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ കാലവര്‍ഷം സംസ്ഥാനത്ത് എത്തുമെന്ന് കാലാവര്‍ഷ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി മേയ് 30-ന് എത്തുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും നാല് ദിവസം മുന്നേ എത്തുമെന്നാണ് കരുതുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് പറഞ്ഞു.
രണ്ടുദിവസമായി പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട കനത്തമഴ ലഭിക്കുന്നുണ്ട്. ഇത് കാലവര്‍ഷത്തിന് മുന്നോടിയാണെന്ന് സുദേവന് പറഞ്ഞു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം നേരത്തേയാണ് കാലവര്‍ഷമെത്തുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിനാണ് കാലവര്‍ഷം ആരംഭിച്ചത്. ആന്റമാന് സമീപം കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മണ്‍സൂണിന് അനുകൂലഘടകമാണ്. മാര്‍ച്ച് മുതല്‍ മേയ് 17 വരെ സംസ്ഥാനത്ത് മഴയില്‍ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. 242.6 മില്ലീമീറ്റര്‍ ലഭിക്കേണ്ടിടത്ത് 232.1 മില്ലീമീറ്റര്‍ മഴ സംസ്ഥാനത്ത് ലഭിച്ചു.
കാസര്‍കോട് ജില്ലയില്‍ 78 മില്ലീമീറ്റര്‍ വരെ മഴ കുറവായിരുന്നു. കൊല്ലം, പത്തനംതിട്ട ജില്ലകളിലും ലക്ഷദ്വീപിലും അധികമഴ ലഭിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ സാധാരണ തോതില്‍ മഴ ലഭിച്ചു. ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും മഴ കുറവായിരുന്നു.
രാജ്യത്തിന് ആവശ്യമായ മഴയുടെ 70 ശതമാനവും നല്‍കുന്നത് മണ്‍സൂണാണ്. മഴ നല്ലരീതിയില്‍ ലഭിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാവും മാത്രമല്ല രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുമുണ്ടാവും. അരി, പരുത്തി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ ഉല്പാദനത്തിന് ഈ മഴ വലിയ സഹായമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: