കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല.
ഈ മാസം 18നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഏഴ് വാള്യങ്ങളായി 2,229 പേജുള്ള കേസ് ഫയല്‍ പോലീസ് സിബിഐയ്ക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സിബിഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി: ജോര്‍ജ് ജയിംസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ച്ച് ഏഴിന് മണിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നിമ്മിയും സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണനും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരുമാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം കേസ് ഡയറി അടക്കമുള്ളവ സിബിഐ ചാലക്കുടി പോലീസില്‍ നിന്ന് ഏറ്റുവാങ്ങിയിരുന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: