കൊച്ചി: ഡേ കെയറില്‍ ഒന്നര വയസ്സുള്ള കുഞ്ഞിന് മര്‍ദ്ദനം. നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം പാലാരിവട്ടം പി ജെ ആന്റണി റോഡില്‍ പ്രശാന്തി ലൈനിലെ കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ആലുവ കോമ്പാറ ഇന്ദിരാ റോഡില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി, മിനി മാത്യു (49) വിനെയാണ് പാലാരിവട്ടം ജനമൈത്രി പോലീസ് അറസ്റ്റ് ചെയ്തത്.
രക്ഷിതാക്കളുടെ പരാതിയിലായിരുന്നു നടപടി. സ്ഥാപനം പോലീസ് പൂട്ടി. അഞ്ചുമനയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശിയുടെ ഒന്നര വയസുള്ള മകനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ പലവട്ടം ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ചോദിച്ചെങ്കിലും ഇവര്‍ കൃത്യമായ മറുപടി നല്‍കിയില്ല. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവിടുത്തെ ജീവനക്കാരിയുടെ സഹായം തേടിയിരുന്നു. ജീവനക്കാരിയാണ് കുട്ടിയെ മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ചത്. പിന്നീട് ഇവ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരി മൂന്ന് ദിവസം മുമ്പ് ഇവിടെ നിന്ന് പിരിഞ്ഞു പോയി.
ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷ നിയമം 323 വകുപ്പുകള്‍ ചുമത്തിയാണ് മിനി മാത്യുവിനെതിരെ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സ്ഥാപനത്തിന് വ്യക്തമായ രേഖകളൊന്നും ഇല്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കള്‍ ഡേ കെയറിനു മുന്നിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഒരമ്മ, മിനിയെ പരസ്യമായി കരണത്തടിച്ചു.
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച ശേഷമാണ് മിനിയെ കസ്റ്റഡിയിലെടുത്തത്. വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ഡേ കെയറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ഥാപനത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ ഇവര്‍ സ്ഥാപനത്തിന്റെ ബോര്‍ഡുകളും മറ്റും തല്ലിതകര്‍ത്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു.
ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അടിയന്തര റിപ്പോര്‍ട്ട് തേടി. എറണാകുളം ജില്ലാ കളക്ടടര്‍, സിറ്റി പോലീസ് മേധാവി, കൊച്ചി കോര്പ്പറേഷന് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
മാസം 1500 മുതല്‍ 3500 വരെ ഫീസ്
മാസം 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് കളിവീട് എന്ന ഡേ കെയറില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. 17 കുട്ടികളാണ് കഴിഞ്ഞ ദിവസം ഡേ കെയറിലുണ്ടായിരുന്നത്. കുട്ടികളെ ടീച്ചര്‍ മര്‍ദ്ദിക്കുന്നതായി സംശയം തോന്നിയത് മുതല്‍ പലരും ഡേ കെയറിലേക്ക് കുട്ടികളെ വിടുന്നത് അവസാനിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു.
കുട്ടികളെ മര്‍ദ്ദിക്കാറുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിന് താന്‍ കുഞ്ഞുങ്ങളെ താലോലിക്കുകയാണ് ചെയ്യാറെന്നായിരുന്നു മിനിയുടെ മറുപടി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും, കൊച്ചി മേയര്‍ സൗമിനി ജെയിനും സ്ഥലത്തെത്തിയിരുന്നു. കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന ഡേ കെയറുകളില്‍ പരിശോധന നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: