തിരുവനന്തപുരം: ഒഴിവുകള്‍ അറിയിച്ചിട്ടും അപേക്ഷ ക്ഷണിക്കുന്നതിന് പിഎസ്സി കാലതാമസം വരുത്തിയതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) കണ്ടെത്തി. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത തസ്തികകളില്‍ റാങ്കുപട്ടിക തയ്യാറാക്കി കാലാവധി കഴിഞ്ഞപ്പോള്‍ റദ്ദാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
അപേക്ഷ ക്ഷണിക്കുന്നതിന് പിഎസ്സി 11 മുതല്‍ 77 മാസം വരെയാണ് കാലതാമസം വരുത്തിയിട്ടുള്ളത്. 2016 മാര്‍ച്ച് 31 വരെ വിവിധ വകുപ്പുകളിലെ 128 തസ്തികകളില്‍ 452 ഒഴിവുകളെങ്കിലും വിജ്ഞാപനം ചെയ്യാനുണ്ടെന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
ചട്ടഭേദഗതി, നിയമപ്രശ്നങ്ങള്‍ തുടങ്ങിയ കാരണങ്ങളാലാണ് വിജ്ഞാപനമിറക്കാന്‍ വൈകിയതെന്നാണ് പിഎസ്സിയുടെ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് സിഎജി അറിയിച്ചു.
നിയമനത്തിനുള്ള വിശേഷാല്ച്ചട്ടങ്ങള് തയ്യാറാക്കുന്നതിനുള്ള കാലതാമസത്താല് വിവിധ സര്‍വീസുകളില്‍ ഒട്ടേറെ നിയമനം നടത്താനായിട്ടില്ല.
ഭിന്നശേഷിക്കാര്‍ക്കായി നിശ്ചയിച്ച യോഗ്യതാമാനദണ്ഡങ്ങളില്‍ പിഎസ്സി. മാറ്റം വരുത്തിയതുവഴി അവര്‍ക്ക് നിയമനം നിഷേധിക്കപ്പെട്ടു. നിയമനം ലഭിച്ചവര്‍ ജോലിയില്‍ പ്രവേശിക്കാത്തതിനാല്‍ ഉണ്ടായ ഒഴിവുകള്‍ പുതിയ ഒഴിവുകളായി കണക്കാക്കിയതുവഴി ഭിന്നശേഷിക്കാര്‍ക്ക് ഒട്ടേറെ ഒഴിവുകള്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
40 ശതമാനം കാഴ്ചവൈകല്യമുള്ളവര്‍ക്ക് പരീക്ഷയ്ക്ക് സ്ക്രൈബിന്റെ സഹായം ഉപയോഗിക്കാമെന്നിരിക്കെ, 75 ശതമാനമോ അതിനുമുകളിലോ വൈകല്യമുള്ളവര്‍ക്ക് മാത്രമേ പിഎസ്സി അനുവാദം നല്കിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: