തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിയെന്ന പരാതിയിന്മേല് ജയില്‍ ഡിഐജിക്കെതിരെ അന്വേഷണം നടത്താന്‍ ജയില്‍ മേധാവി ഉത്തരവിട്ടു. ദക്ഷിണമേഖലാ ജയില്‍ ഡിഐജി ബി. പ്രദീപിനെതിരെയുള്ള പരാതിയിലാണ് ജയില്‍ മേധാവി ആര്. ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പരാതി ലഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഐജി ഗോപകുമാറിനാണ് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് 12 നാണ് പത്തനംതിട്ട ജില്ലാ ജയിലില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ സീരിയല്‍ നടിയെ ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയെന്ന പരാതിയിലാണ് അന്വേഷണം. ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഊമക്കത്തായാണ് പരാതി ലഭിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് ജയില്‍ എഡിജിപി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സൂചനയുണ്ട്. നേരത്തെ ഔദ്യോഗിക വസതിയില്‍ സീരിയല്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ടെന്നും കാരണവര്‍ കൊലക്കേസില്‍ പ്രതി ഷെറിന് പരോള്‍ ലഭിക്കാനും ജയില്‍ മാറ്റാനും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്നും ഡിഐജിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
അതേസമയം ജയില്‍ വകുപ്പു സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് സീരിയല്‍ നടിയെ ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുപോയപ്പോള്‍ നടിയുടെ അച്ഛനമ്മമാരും ഒപ്പമുണ്ടായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ജയില്‍ ഡിഐജി ബി. പ്രദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: