ഇസ്ലാമബാദ്: സൗദി അറേബ്യയിലെ അമേരിക്ക-അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ പാക്കിസ്ഥാനെ നാണം കെടുത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ രൂക്ഷ വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ഉച്ചകോടി.
നവാസ് ഷെരീഫിനേയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഷെരീഫിനു പ്രസംഗിക്കാന്‍ അവസരം കിട്ടിയില്ല. മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന് ഖാന് കടുത്ത വിമര്‍ശനമുന്നയിച്ച് രംഗത്തെത്തി.
ആഗോള തലത്തില്‍ പാക്കിസ്ഥാനികള്‍ക്കു മുഴുവന്‍ സംഭവം നാണക്കേടായെന്ന് ഇമ്രാന് പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്ന്, പല മേഖലകളില്‍പ്പെട്ടവര്‍ ഇക്കാര്യത്തില്‍ പ്രതിഷേധമറിയിച്ച് തനിക്കു സന്ദേശമയക്കുന്നുണ്ടെന്ന് ഇമ്രാന് പറയുന്നു.
ഇറാനെ ഒറ്റപ്പെടുത്തി ട്രംപ് സംസാരിച്ചപ്പോള്‍ ഷെരീഫ് മൗനം പാലിച്ചു. നിലപാടു വ്യക്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. ചെറിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ പോലും അവരുടെ പ്രതികരണം അറിയിച്ചപ്പോള്‍ ഷെരീഫ് ഒന്നും പറഞ്ഞില്ല. പാക് ജനത ആഗ്രഹിക്കുന്നതെന്താണെന്ന് അറിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്താനാണ് ഷെരീഫ് അങ്ങോട്ടു പോയത്? ഇമ്രാന് ചോദിക്കുന്നു.
ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന് പരാമര്‍ശിച്ചപ്പോള്‍ ഭീകരതക്കെതിരായ പാക്കിസ്ഥാന്റെ പോരാട്ടത്തെക്കുറിച്ച് ഉച്ചകോടിയില്‍ ട്രംപ് ഒന്നും പറയാതിരുന്നതിനെ പാക് മീഡിയയും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: