ന്യൂദല്‍ഹി: സൈനികരുടെ തലയറുത്തുമാറ്റുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് ഇന്ത്യയുടെ ചുട്ടമറുപടി.അതിര്‍ത്തിക്കപ്പുറത്തെ പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു തരിപ്പണമാക്കിയ ഇന്ത്യന്‍ സൈന്യം അതിശക്തമായ തിരിച്ചടി തുടരുകയാണ്.
സൈന്യം പാക്ക് പോസ്റ്റുകള്‍ തകര്‍ത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ കരസേന പുറത്തുവിട്ടു.
ഭീകരരെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന ജമ്മു കശ്മീരിലെ രജൗറിയിലെ നൗഷേര സെക്ടറിലെ പാക്ക് പോസ്റ്റുകളാണ് റോക്കറ്റ് ലോഞ്ചറുകളും ടാങ്ക് വേധ മിസൈലുകളും ഉപയോഗിച്ച് കരസേന തകര്‍ത്തത്. അതിര്‍ത്തിയില്‍ സൈന്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സൈന്യത്തെ അഭിനന്ദിച്ചു.
അതിര്‍ത്തിയിലെ ഭീഷണികളെ ഇല്ലാതാക്കുക സൈന്യത്തിന്റെ കടമയാണെന്ന് പാക് പോസ്റ്റുകള്‍ തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് മേജര്‍ ജനറല്‍ അശോക് നരൂല പറഞ്ഞു. ഭീകരതയ്ക്കെതിരായ നടപടിയുടെ ഭാഗമായാണ് കരസേനയുടെ ആക്രമണമെന്നും സൈന്യം വിശദീകരിച്ചു.
ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിച്ച് രണ്ട് ജവാന്മാരുടെ തലയറുത്ത പാക് നടപടിക്കുള്ള തിരിച്ചടിയായാണ് അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി തകര്‍ക്കുന്നത്. മെയ് 9ന് കൃഷ്ണഘാട്ടി സെക്ടറിലെ പാക് പോസ്റ്റുകളും റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് സൈന്യം തകര്‍ത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നൗഷേര സെക്ടറിലും പാക് പോസ്റ്റുകള്‍ തകര്‍ത്തത്. റോക്കറ്റ് ലോഞ്ചറുകളും ടാങ്ക് വേധ മിസൈലുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നുഴഞ്ഞുകയറ്റത്തിനായി പാക്ക് സൈനിക പോസ്റ്റുകളെ ആശ്രയിക്കുന്ന ഭീകരരെ തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് സൈന്യം സ്വീകരിച്ചത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരേ വെടിയുതിര്‍ത്ത് ശ്രദ്ധ തിരിച്ചശേഷമാണ് ഭീകരരെ നുഴഞ്ഞുകയറ്റിവിടുന്നത്. ഇതു തടയാന്‍ അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള നടപടികള്‍ കരസേന ശക്തമാക്കിയെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
താപനില ഉയരുന്നതോടെ കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങളും ശക്തമാകും. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് നരൂല പറഞ്ഞു. അതിര്‍ത്തി പോസ്റ്റുകളിലെ സൈനികരുടെ ശ്രദ്ധ തിരിച്ച ശേഷം ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന പാക് സൈനിക നടപടിയെ ഇന്ത്യന്‍ സൈന്യം അപലപിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കു നേരേ വരെ പാക് സൈന്യം വെടിയുതിര്‍ക്കുകയാണ്. നിയന്ത്രണ രേഖയില്‍ പൂര്‍ണ്ണമായും കരസേന നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കാന്‍ സജ്ജമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.
അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ശക്തമായ നടപടിയിലേക്ക് കരസേന കടക്കുകയാണെന്ന സൂചനകള്‍ക്കിടെയാണ് പാക് പോസ്റ്റുകള്‍ തകര്‍ത്ത ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. മെയ് 20-21 തീയതികളില്‍ കശ്മീരിലെ നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചിരുന്നു.
നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ ആരംഭിച്ചതായും കശ്മീരി യുവാക്കളെ ഭീകരരുടെ സ്വാധീനത്തില്‍ നിന്നും മുക്തരാക്കി മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും സൈന്യം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ ഭീകരരെ സഹായിക്കുന്ന പാക് പോസ്റ്റുകള്‍ തകര്‍ത്ത നടപടി സഹായിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: