പണ്ട് നമ്മുടെ അമ്പലങ്ങളിലെ നിത്യദാനത്തിന് പുറമെയുള്ള ചിലവിനങ്ങള്‍ സാമ്പത്തിക പരാധീനതയില്ലാത്ത കാലത്തുള്ളവയായിരുന്നു. അമ്പലങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ മറ്റാരും തന്നെ ഇല്ലാതിരുന്ന കാലത്തുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സംഗതി. പണം സാധാരണക്കാരില്‍ നിന്നു കിട്ടണം. മതംമാറ്റാന്‍ പാതിരിപ്പടയും കന്യാസ്ത്രീപ്പടയും മലയോരങ്ങളിലും കാട്ടുപ്രദേശങ്ങളിലും വെട്ടുപൂച്ചിപോലെ പറന്നുചെല്ലുന്ന വെല്ലുവിളിയില്ലാതിരുന്ന കാലത്തെന്നപോലെ ഇന്നും നാം തുകകള്‍ ചെലവാക്കിയാല്‍ വിത്തിനു പ്രിയമുള്ളപ്പോള്‍ മലരു പൊരിക്കുന്നതുപോലെയാണ്. അത് ദോഷത്തിലും നാശത്തിലും ചെന്നു കലാശിക്കും.
ജീവിതത്തിലെ മറ്റു പലതിലുമെന്നപോലെ ചെലവിന്റെ കാര്യത്തിലും മാറുന്ന സാഹചര്യമനുസരിച്ച് മുന്‍ഗണനകള്‍ മാറും. പണ്ട്, മറുവശത്തു മതം മാറ്റാന്‍ ക്രിസ്ത്യാനിയും മുസ്ലിമും ഒന്നിച്ചു നില്‍ക്കാതിരുന്ന കാലത്ത് നമ്മുടെ ക്ഷേത്രങ്ങളുടെ ചിലവിനം പ്രൗഢിയും പ്രതാപവും ജന്മിത്തവുമെല്ലാമായിരുന്നു നിശ്ചയിച്ചിരുന്നത്. മുന്‍ഗണന അവ തൃപ്തിപ്പെടുത്തുന്ന പരിപാടികള്‍ക്കായിരുന്നു. ഒരു രാജാവിന്റെ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് 15 ആനയാണെങ്കില്‍ മറ്റൊരു രാജാവിന്റെ ക്ഷേത്രത്തില്‍ അതിലൊട്ടും കുറയരുത്. ഒരിടത്ത് എട്ടുദിവസത്തെ ഉത്സവമാണെങ്കില്‍ മറ്റൊരിടത്ത് പത്തു ദിവസത്തെ ഉത്സവമായിരിക്കണം.
ഒരിടത്ത് ഒരു സെറ്റ് കഥകളിയാണെങ്കില്‍ മറ്റൊരിടത്ത് ഒന്‍പത് സെറ്റ് കഥകളിവേണം. ഒരിടത്ത് 25 പറയ്ക്ക് ഊട്ടാണെങ്കില് അടുത്തിടത്ത് അന്‍പത് പറയ്ക്കായിരിക്കണം. ഒരിടത്ത് വെടിക്കെട്ട് ആയിരം രൂപയ്ക്കാണെങ്കില്‍ മറ്റൊരിടത്ത് 1500 രൂപയ്ക്കായിരിക്കണം. ഒരു രാജാവിന്റെ അമ്പലത്തില്‍ കൊടിമരം സ്വര്‍ണം പൂശിയെങ്കില്‍ തൊട്ടടുത്ത രാജാവിന്റെ അമ്പലത്തിലെ കൊടിമരവും ചവിട്ടുപടിയും സ്വര്‍ണം പൂശണം. അവിടത്തെ ക്ഷേത്രത്തിന് മൂന്നാനയുണ്ടെങ്കില് ഇവിടത്തെ ക്ഷേത്രത്തിന് അഞ്ചാന വേണം. എന്നിങ്ങനെ പോയി കാര്യങ്ങള്‍.
പദവിയും പ്രതാപവും അഭിമാനവും ആഭിജാത്യവുമായിരുന്നു അളവുകോല്‍. പാവപ്പെട്ടവന് ഇതില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവന് രണ്ടു ദിക്കിലെയും കാഴ്ചക്കാരനായി രസിച്ചു. അമ്പലത്തില്‍ കയറാന്‍ കഴിയാത്തവനാകട്ടെ വായുവില്‍ പറന്ന വെടിവാണവും കണ്ടു രസിച്ചു. എല്ലാ സ്ഥലത്തേയും ഉത്സവം പൊടിപൊടിച്ചുവെന്നുറക്കെ വിളിച്ചു പറഞ്ഞു.
അതുതന്നെ മതിയായിരുന്നു മനക്കാര്ക്കും കോവിലകങ്ങള്‍ക്കും ജന്മികള്ക്കും. ഇന്നും പല പല മഹാക്ഷേത്രങ്ങളെക്കുറിച്ചുള്ള മഹത്വം പറയല്‍ ശ്രദ്ധിക്കുക: ‘പണ്ടത്തെ തിടപ്പള്ളിച്ചീട്ടില് പറഞ്ഞിരിക്കുന്നത് ഒരു ദിവസത്തെ സദ്യയ്ക്ക് പത്തുപറ ജീരകം വേണ്ടിവന്നുവെന്നാണ്. അതുവച്ചു കണക്കുകൂട്ടുക മറ്റു വിഭവങ്ങളുടെ പെരുപ്പം.’ എത്ര സിദ്ധന്മാര് അവിടെ വന്നു, എത്ര ലക്ഷം അര്‍ച്ചന അവിടെ നടന്നു, എത്ര ഭക്തന്മാര് ആദ്യന്തം ഭജനമിരുന്നു, എത്രപേര്‍ ശയനപ്രദക്ഷിണം ചെയ്തു, എത്ര ബ്രാഹ്മണര്‍ ഒരുമിച്ചുചേര്‍ന്ന് പുരുഷസൂക്തം ചൊല്ലി. ഈ വക കാര്യങ്ങളെക്കുറിച്ചു തികച്ചും അന്ധമാണ് കണ്ണ്- അതു ചെന്നു നടുന്നത് കടുകിന്റെയും ജീരകത്തിന്റെയും ചാക്കിനുമേലെയാണ്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്.ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: