ലോകഗുരുവായ വ്യാസഭഗവാനും റാണി രാസമണിക്കും ഇന്ന് ലോകമാതാവായി ഹിമാലയശൃംഗത്തോളം ഉയര്‍ന്ന് നില്ക്കുന്ന ദിവ്യജനനിയായ മാതാ അമൃതാനന്ദമയീ ദേവിക്കും ജന്മം നല്കിയ ധീവര വംശത്തിലാണ് പണ്ഡിറ്റ് കറുപ്പന് ജനിച്ചത്. എറണാകുളം പട്ടണത്തിന് വടക്ക് ചേരാനെല്ലൂര്‍ ഗ്രാമത്തില്‍ സാംസ്കാരിക പാരമ്പര്യമുള്ള കണ്ടത്തിപ്പറമ്പ് തറവാട്ടില്‍ 1885 മെയ് മാസം 24-ാം തീയതി(കൊല്ലവര്‍ഷം 1060-ാമാണ്ട് ഇടവം 12)യാണ് പണ്ഡിറ്റ് കറുപ്പന്റെ ജനനം. വിഷവൈദ്യം കുടുംബപൈതൃകമായി ലഭിച്ചിരുന്ന അത്തോ പൂജാരി(പാപ്പു)യുടെയും കൊച്ചുപെണ്ണിന്റെയും രണ്ടാമത്തെ പുത്രനായിട്ടാണ് കവിതിലകന്റെ ജനനം. സാത്വികനും സുബ്രഹ്മണ്യ ഭക്തനുമായിരുന്ന അത്തോ പൂജാരിയെ സവര്‍ണ അവര്‍ണ്ണ ഭേദമെന്യ നാട്ടില്‍ എല്ലാവരും ബഹുമാനിച്ചിരുന്നു.
നാട്ടാചാരപ്രകാരം കറുപ്പനെ അഞ്ചാം വയസ്സില്‍ മാതുലനായ വേലുപ്പിള്ള വൈദ്യരുടെ അടുക്കല്‍ എഴുത്തിനിരുത്തിക്കൊണ്ട് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. ചെറുപ്പത്തിലെ തന്നെ കറുപ്പന് മാസ്റ്റര്‍ക്ക് കവിതാ വാസന ഉണ്ടായിരുന്നു. സിദ്ധരൂപം അമരകോശം ശ്രീരാമോദന്തം എന്നിവ അപ്പു ആശാനില്‍ നിന്നും തുടര്‍ന്നുള്ള വിദ്യാഭ്യാസം ചെറായി കൃഷ്ണനാശാനില്‍ നിന്നും ഗുരുകുല സമ്പ്രദായത്തിലായിരുന്നു വിദ്യാഭ്യാസം. 12-ാമത്തെ വയസ്സില്‍ ലങ്കാമര്‍ദ്ദനം എന്ന നാടകം രചിച്ചു. കിട്ടനാശാന്റെ കളരിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കറുപ്പന് അന്നമനട രാമപ്പൊതുവാളിന്റെ ശിഷ്യത്വം സ്വീകരിച്ചു. മാലം, നൈഷധം, ചമ്പുക്കള്‍ എന്നിവ കറുപ്പന് അഭ്യസിച്ചത് സവര്‍ണ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥലത്തുനിന്ന് കുറച്ച് മാറിനിന്ന് പഠിക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. വിദ്യാന്വേഷികളായവര്ക്ക് വിദ്യ നിഷേധിക്കുന്ന ”തീണ്ടല്” എന്ന അനാചാര കാലമായിരുന്നല്ലോ. അന്ന് സംസ്കൃതത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസം വേണം എന്ന മാഷിന്റെ ആഗ്രഹവും സഫലീകരിക്കപ്പെട്ടു.
കറുപ്പന്റെ അദ്ധ്യയനത്തിലുള്ള മികവും, ബുദ്ധിശക്തിയും കവിതാരചനയും കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ ആകര്‍ഷിച്ചു. കറുപ്പന് മാസ്റ്ററെ കോവിലകത്ത് കയറ്റി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് തയ്യാറായി. അന്നത്തെ കൊച്ചി രാജാവിനു മുന്പില് കറുപ്പന് തന്റെ കവിതകള്‍ സമര്‍പ്പിച്ച സമയം. അദ്ദേഹത്തിന് എറണാകുളം മഹാരാജാസ് കോളജ് സംസ്കൃത അദ്ധ്യാപകനായിരുന്ന പണ്ഡിത രാജന് രാമപിഷാരടിയുടെ അടുക്കല്‍ സംസ്കൃതം പഠിക്കാന്‍ ഏര്‍പ്പാടാക്കിക്കൊടുത്തു.
കൊടുങ്ങല്ലൂര്‍ കോവിലകത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കറുപ്പന് എറണാകുളം സെന്റ് ത്രേ്യസാസ് ഹൈസ്കൂളില്‍ സംസ്കൃത അദ്ധ്യാപകനായി നിയമനം ലഭിച്ചു. 1912 ല്‍ എറണാകുളം സവര്‍ണ ബാലികാ പാഠശാലയില്‍ സംസ്കൃത പണ്ഡിതനായി കറുപ്പന് നിയമിതനായി. അവര്‍ണനായ ഒരാള്‍ സവര്ണപാഠശാലയില് നിയമിതനാകുന്നത് അക്കാലത്ത് അദ്ഭുതമാണ്. കറുപ്പന് മാഷിന്റെ പാണ്ഡിത്യവും; വിനയവും. സ്വഭാവ നൈര്‍മല്യം, വിനയം എന്നിവയാണ് ഇതിനെല്ലാം കാരണം. പ്രകൃതിരമണീയമായ കേരളം. ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളത്തെ സ്വാമി വിവേകാനന്ദന് ഭ്രാന്താലയം എന്ന് പറയാന്‍ കാരണം കേരളത്തിന്റെ അന്നത്തെ ജാതി വ്യവസ്ഥയാണ്. അയിത്തത്തിന്റെ പേരില്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായിരുന്ന ജനവിഭാഗങ്ങളാണ് ഇവിടെ ദുരിതമനുഭവിച്ചിട്ടുള്ളത്. ആ കഷ്ടതകണ്ടാണ് കൗമാരപ്രായക്കാരനായ കവി ഇങ്ങനെ പാടിയത്. ‘ഇക്കാണും ലോകങ്ങളീശ്വരന്റെ മക്കളാണ് എല്ലാം ഒരു ജാതി’ എന്ന്.
അനീതയോടും അനാചാരങ്ങളോടും സന്ധിയില്ലാ സമരം ചെയ്യാന്‍ കറുപ്പന് മാഷ് ഉപയോഗിച്ചത് തന്റെ സാഹിത്യസൃഷ്ടികളായിരുന്നു. കാലത്തിന് മറക്കാന്‍ കഴിയാത്ത രീതിയില്‍ താന്‍ രചിച്ച കവിതകള്‍ എന്നും അധഃകൃത വര്‍ഗത്തിന്റെ ഉയിര്ത്തെഴുന്നേല്പ്പിനുവേണ്ടിയുള്ളതായിരുന്നു.
സവര്‍ണ മേധാവിത്വം, അയിത്താചാരം തുടങ്ങിയ അനീതികളാല്‍ പൊറുതിമുട്ടി എറണാകുളം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞുകൂടി ദുരിതം അനുഭവിച്ചിരുന്ന ഒരു ജനവിഭാഗത്തെ പുലയരാദി അധഃകൃതവര്‍ഗ്ഗക്കാരുടെ സംരക്ഷകനായി ഇറങ്ങിച്ചെല്ലാന്‍ കറുപ്പന് എന്ന മനുഷ്യസ്നേഹിയെ അന്നുണ്ടായിരുന്നുള്ളൂ. തന്നിലും താണവരെ തന്നെക്കാള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനാണ് കറുപ്പന് മാഷ് പ്രയത്നിച്ചത്. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അവരുടെ തുണക്കായി അദ്ദേഹം നീക്കിവച്ചു. സ്വസമുദായത്തെ സംഘടിപ്പിക്കുന്നത് കറുപ്പന് മാഷ് മറന്നില്ല. തലമുറകളായി ചിന്നിച്ചിതറി ദുരിതം അനുഭവിക്കുന്നവരായിരുന്നു.
ധീവരന് വഞ്ചി തുഴയുകയും മത്സ്യം പിടിക്കുകയും ചെയ്ത് ഉപജീവനമാര്‍ഗ്ഗം നടത്തിയിരുന്ന അവരെ സംഘടിപ്പിക്കാന്‍ പ്രാദേശിക തലങ്ങളില്‍ അദ്ദേഹം കരയോഗങ്ങള്‍ സ്ഥാപിച്ച് അവര്‍ക്ക് വര്ഗ്ഗബോധമുണ്ടാക്കുവാനും വിദ്യാഭ്യാസം ചെയ്യുവാനും ഉദ്ബോധിപ്പിച്ചു. അധഃകൃതരെ ഒന്നിച്ചുകിട്ടാന്‍ വേണ്ടി അദ്ദേഹം കോളനികള്‍ സ്ഥാപിച്ചു. മാടനും മറുതയും ചാത്തനും കാപ്പിരിയും അരുകൊലയും മാത്രമല്ല നിങ്ങളുടെ ദൈവങ്ങള്‍. കൃഷ്ണനും രാമനും ദേവിയും മുരുകനും ഗണപതിയും എല്ലാം നിങ്ങളുടെകൂടി ദൈവങ്ങളാണ് എന്ന് അദ്ദേഹം പുലയരെ ഓര്‍മിപ്പിച്ചു. പുലയരുടെ കാര്‍ഷികവിളകള്‍ പ്രദര്‍ശനം നടത്തിക്കൊണ്ടായിരുന്നു കറുപ്പന് മാഷ് മറ്റൊരു വിപ്ലവം സൃഷ്ടിച്ചത്. പ്രദര്‍ശനനഗരിയില്‍ വച്ച് രാജാവിനോടായി കറുപ്പന് മാഷ് പറഞ്ഞു, ഈ വിളകള്‍ കൃഷി ചെയ്തുണ്ടാക്കിയവര്‍ ഈ നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്തുനില്‍ക്കുകയാണ്.തിരുമനസ്സിന് കൃപയുണ്ടായി അവരെ ഇങ്ങോട്ട് വരാന്‍ അനുവാദം കൊടുത്തുകൂടെ എന്ന കറുപ്പന് മാഷിന്റെ അപേക്ഷക്ക് തിരുമനസ്സ് സമ്മതം മൂളിയതാണ് പുലയരുടെ എറണാകുളം പട്ടണത്തിലൂടെയുള്ള സഞ്ചാരം.
1909 ല്‍ ആണ് കൊച്ചി പുലയ മഹാജനസഭ സ്ഥാപിക്കപ്പെട്ടത്. അങ്ങനെയൊരു സംഘടന സ്ഥാപിച്ചാല്‍ പുലയര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവഹേളനങ്ങളും പറഞ്ഞു മനസ്സിലാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെക്കൊണ്ടുവരാന്‍ കഴിയുമെന്ന് കറുപ്പന് മാഷ് മനസ്സിലാക്കി. ശ്ലോകങ്ങളും ചെറിയ ചെറിയ കവിതകളും എഴുതിക്കൊണ്ടായിരുന്നു കറുപ്പന് മാഷ് പുലയരെ സംഘടനെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്. പുലയരുടെ ഒന്നാമത്തെ സമ്മേളനം സെന്റ് ആല്‍ബര്‍ട്ട് ഹൈസ്കൂളില്‍ ടി.കെ.കൃഷ്ണമേനോന്റെ അദ്ധ്യക്ഷതയിലാണ് കൂടിയത്. സമ്മേളനത്തില്‍ അന്നുവരെ വസ്ത്രധാരണം പോലും നിഷേധിച്ചിരുന്ന ഒരു അധഃകൃത സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു കാണാന്‍ കഴിഞ്ഞത്. കറുപ്പന് മാഷിന്റെ അധഃകൃതോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഗവണ്മെന്റ് പ്രത്യേക വകുപ്പ് സൃഷ്ടിക്കുകയും കറുപ്പന് മാഷിനെ അധഃകൃത ഉപസംരക്ഷകനായി വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ നിയമിക്കുകയും ചെയ്തു.
നൂറ്റാണ്ടിന് മുന്‍പ് കറുപ്പന് മാഷ് അധഃകൃത വിദ്യാര്‍ത്ഥികള്‍ക്കും യുവതികള്‍ക്കുമായി എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായിരുന്നു അവിടെ ആവിഷ്കരിച്ചിരുന്നത്. ‘അബലാ ശരണം’ എന്നായിരുന്നു അതിന്റെ പേര്. 1926 ല്‍ ആണ് ഇത് സ്ഥാപിച്ചത്.
കറുപ്പന് മാഷ് കൊച്ചി ജനപ്രാതിനിധ്യമുള്ള നിയമസഭ അംഗം, അധകൃതോപസംരക്ഷകന്, നാട്ടുഭാഷാ സൂപ്രണ്ട്, കൊച്ചി സെന്റര്‍ ബോര്‍ഡ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, മദ്രാസ് യൂണിവേഴ്സിറ്റി ബാങ്ക് ഡയറക്ടര്‍, മദ്രാസ് യൂണിവേഴ്സിറ്റി പരീക്ഷാ ബോര്‍ഡ് ചെയര്മാന്, പണ്ഡിത പരീക്ഷയുടെ എക്സാമിനര്‍, ഭാഷാപരിഷ്കരണ കമ്മിറ്റി അംഗം, പ്രാഥമിക വിദ്യാഭ്യാസ കമ്മിറ്റി സെക്രട്ടറി, മഹാരാജാസ് കോളജ് ലക്ചറര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ കുഞ്ഞമ്മ സംഗീത അദ്ധ്യാപികയായിരുന്നു. ഏക മകള്‍ പാര്‍വതി. ബോട്ടണിയില്‍ എംഎസ്സി ബിരുദധാരിണിയായ ഇവര്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പ്രൊഫസറായി ജോലി നോക്കിയിരുന്നു. 1938 മാര്‍ച്ചില്‍ പ്ലൂരസി എന്ന രോഗം ബാധിച്ച് അമ്പത്തിമൂന്നാമത്തെ വയസ്സില്‍ ആ വിജ്ഞാനസാഗരം കാലഗതി പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: